Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിൽക്കയറി ഇരുപതുകാരിയെ കുത്തിക്കൊന്നത് മാതാപിതാക്കളുടെ കൺമുന്നിൽ; അരുംകൊലക്ക് പിന്നിൽ സൂര്യഗായത്രി വിവാഹ ആലോചന നിരസിച്ചതിലെ വൈരാഗ്യം; കേസിൽ നിർണായകമായത് സാക്ഷി മൊഴികൾ; പ്രതി അരുൺ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

വീട്ടിൽക്കയറി ഇരുപതുകാരിയെ കുത്തിക്കൊന്നത് മാതാപിതാക്കളുടെ കൺമുന്നിൽ;  അരുംകൊലക്ക് പിന്നിൽ സൂര്യഗായത്രി വിവാഹ ആലോചന നിരസിച്ചതിലെ വൈരാഗ്യം; കേസിൽ നിർണായകമായത് സാക്ഷി മൊഴികൾ;  പ്രതി അരുൺ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിവാഹ ആലോചന നിരസിച്ചതിന്റെ പകയിൽ സൂര്യഗായത്രി എന്ന യുവതിയെ മാതാപിതാക്കളുടെ മുന്നിൽവച്ച് കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതി അരുൺ കുറ്റക്കാരനെന്ന് കോടതി. കേസിൽ നാളെ വിധി പറയും. നെടുമങ്ങാട് കരുപ്പൂർ ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രിയെയാണ് വീട്ടിൽ കയറി സുഹൃത്തായിരുന്ന അരുൺ കുത്തി കൊലപ്പെടുത്തിയത്. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ വിഷ്ണുവാണ് കേസ് പരിഗണിച്ചത്.

ഭിന്ന ശേഷിക്കാരും നിസ്സഹായരുമായ മാതാപിതാക്കളുടെ മുന്നിൽ വച്ചാണ് 20 വയസ്സുകാരിയായ മകളെ 33 പ്രാവശ്യം കുത്തി അതിക്രൂരമായി കൊലപ്പെടുത്തിയത് വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് സൂര്യഗായത്രിയെ പേയാട് സ്വദേശി അരുൺ വീട്ടിൽക്കയറി കുത്തിക്കൊന്നെന്നാണ് കേസ്. പ്രേമനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു കുറ്റപത്രം. കൊലപാതകം, കൊലപാതകശ്രമം, ഭവനഭേദനം, ഭയപ്പെടുത്തൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞു. വിവാഹാഭ്യർത്ഥന നിരസിച്ചതിന് മാതാപിതാക്കളുടെ കൺമുൻപിൽ വച്ചായിരുന്നു ആക്രമണം.

ഇരുപതുകാരിയായ സൂര്യഗായത്രിയെ മാതാപിതാക്കളുടെ കൺമുന്നിലിട്ട് 33 കുത്ത് കുത്തിയാണ് കൊലപ്പെടുത്തിയത്. 2021 ഓഗസ്റ്റ് 30ന് നെടുമങ്ങാടിനടുത്ത് ഉഴപ്പാക്കോണം എന്ന ഗ്രാമത്തിലാണ് കൊടുംക്രൂരത അരങ്ങേറിയത്. പേയാടിനടുത്ത് ചിറക്കോണത്ത് താമസിക്കുന്ന അരുണാണ് പ്രതി. കൊലയ്ക്ക് തൊട്ടുപിന്നാലെ നാട്ടുകാർ അരുണിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

സൂര്യഗായത്രിയെ വിവാഹം കഴിക്കണമെന്ന അരുണിന്റെ ആവശ്യം വീട്ടുകാർ നിരസിച്ചിരുന്നു. പിന്നീട് കൊല്ലം സ്വദേശിയുമായി സൂര്യയുടെ വിവാഹം നടന്നെങ്കിലും അധികം വൈകാതെ വേർപിരിഞ്ഞു. ഇതിന് ശേഷമാണ് സൂര്യയും മാതാപിതാക്കളും താമസിക്കുന്ന വാടകവീട്ടിൽ അരുൺ എത്തിയതും കൊല നടന്നതും. സൂര്യയ്ക്ക് നൽകിയിരുന്ന സ്വർണവും പണവും തിരിച്ച് ചോദിച്ചപ്പോളുണ്ടായ തർക്കത്തിനിടെ സൂര്യയാണ് ആക്രമിച്ചതെന്നും അത് തടഞ്ഞപ്പോൾ സ്വയം കുത്തി മരിച്ചെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.

എന്നാൽ സൂര്യയുടെ ദേഹത്ത് 33 മുറിവുകളുണ്ടെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടും മകളെ ആക്രമിക്കുന്നത് തടയാനെത്തിയ മാതാപിതാക്കളെ ഉപദ്രവിച്ചതും അതിനെതിരായ തെളിവായി പ്രോസിക്യൂഷനും കാണിച്ചു. അടുക്കള വാതിലിലൂടെ അകത്തു കടന്നാണ് അരുൺ ക്രൂരമായി മകളെ കൊലപ്പെടുത്തിയതെന്നും മകളെ ആക്രമിക്കുന്നതു തടയാൻ ശ്രമിച്ചപ്പോൾ തന്നെയും ആക്രമിച്ചതായി സൂര്യഗായത്രിയുടെ അച്ഛമും അമ്മയും കോടതിയെ അറിയിച്ചിരുന്നു.

അബോധാവസ്ഥയിലായിട്ടും സൂര്യയെ ആക്രമിക്കുന്നതു പ്രതി തുടർന്നു. സൂര്യയുടെ തല മുതൽ കാലുവരെ കുത്തുകളേറ്റ 33 മുറിവുണ്ടായിരുന്നു. തല ചുമരിൽ പലവട്ടം ഇടിച്ചു മുറുവേൽപ്പിച്ചു. പിതാവിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പിൻവാതിലിലൂടെ അരുൺ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. സമീപത്തെ വീടിന്റെ ടെറസിനു മുകളിൽ ഒളിക്കാൻ ശ്രമിച്ച അരുണിനെ നാട്ടുകാർ ചേർന്നു പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.

നാട്ടുകാർ പിടികൂടിയപ്പോൾ വിവാഹ വാദ്ഗാനം നിരസിച്ചതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അരുൺ സമ്മതിച്ചു. ഈ സാക്ഷി മൊഴികൾ നിർണായകമായി. ശാരീരിക വെല്ലുവിളി നേരിടുന്നവരാണു സൂര്യഗായത്രിയുടെ അച്ഛനും അമ്മയും. കൊലപ്പെടുത്താനുപയോഗിച്ച കത്തിയും ഇയാൾ ധരിച്ചിരുന്ന വസ്ത്രവും തിരിച്ചറിഞ്ഞു. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയിൽ നടന്ന വിചാരണയിൽ 88 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 60 രേഖകളും 50 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

സൂര്യഗായത്രിയെ വിവാഹം ചെയ്ത് നൽകാത്ത വിരോധമാണ് പ്രതിയെ കൊലക്ക് പ്രേരിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോൾ ക്രൈം ബ്രാഞ്ച് ഭരണവിഭാഗം ഡിവൈഎസ്‌പിയുമായ ബി.എസ്. സജിമോൻ മൊഴി നൽകി. കൊലപാതകം നടക്കുന്നതിനു രണ്ട് വർഷം മുമ്പ് അരുൺ സൂര്യഗായത്രിയോട് വിവാഹാഭ്യർഥന നടത്തിയിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള അരുണിന്റെ ബന്ധം വീട്ടുകാർ നിരസിച്ചു. തുടർന്ന്, കൊല്ലം സ്വദേശിയുമായി സൂര്യഗായത്രിയുടെ വിവാഹം നടന്നു. സൂര്യഗായത്രിയുടെ ഭർത്താവിനെ അരുൺ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഭർത്താവിന്റെ വീട്ടിൽ നിന്നും സൂര്യഗായത്രി ഉഴപ്പാക്കോണത്തെ വാടകവീട്ടിൽ അമ്മയെ കാണാനെത്തിയത് അറിഞ്ഞാണ് അരുൺ സൂര്യഗായത്രിയുടെ വീട്ടിലെത്തിയത്.

സൂര്യ ഗായത്രിയുടെ ഭർത്താവ് കൊല്ലം ചന്ദന തോപ്പ് സ്വദേശി രതീഷിനെയും കോടതി വിസ്തരിച്ചു. കൊല്ലപ്പെടുന്നതിന് മൂന്ന് മാസം മുൻപ് തന്നോട് പിണങ്ങിയ സൂര്യഗായത്രി അമ്മയുടെ കരിപ്പൂരുള്ള വീട്ടിലേക്കു വരികയായിരുന്നെന്ന് രതീഷ് കോടതിയെ അറിയിച്ചു. പ്രതി തന്നെ ഫോണിൽ വിളിച്ച് സൂര്യഗായത്രിക്കും അമ്മയ്ക്കും പണി കൊടുക്കുമെന്ന് പറഞ്ഞതായും രതീഷ് കോടതിയിൽ മൊഴി നൽകി. കൃത്യം നടന്ന വീട്ടിനുള്ളിലെ ചുമരിൽ നിന്നും ലഭിച്ച വിരലടയാളം പ്രതി അരുണിന്റെതാണെന്ന് വിരലടയാള വിദഗ്ധനും കോടതിയെ അറിയിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീനും വിനു മുരളിയും പ്രതിക്കു വേണ്ടി പരുത്തിപള്ളി. ടി.എൻ. സുനിൽകുമാറും ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP