Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പ്രക്ഷോഭത്തിന്റെ ചരിത്രം മറന്ന് വിദ്യാർത്ഥി കൺസഷൻ അട്ടിമറിക്കരുത്; നഷ്ടക്കണക്ക് നിരത്തി വെട്ടിക്കുറയ്ക്കാവുന്ന ഒന്നാണ് വിദ്യാർത്ഥി കൺസഷൻ എന്ന വിചാരം വിദ്യാഭ്യാസത്തിന്റെയും അടിസ്ഥാന ലക്ഷ്യങ്ങൾ വിസ്മരിക്കൽ

പ്രക്ഷോഭത്തിന്റെ ചരിത്രം മറന്ന് വിദ്യാർത്ഥി കൺസഷൻ അട്ടിമറിക്കരുത്; നഷ്ടക്കണക്ക് നിരത്തി വെട്ടിക്കുറയ്ക്കാവുന്ന ഒന്നാണ് വിദ്യാർത്ഥി കൺസഷൻ എന്ന വിചാരം വിദ്യാഭ്യാസത്തിന്റെയും അടിസ്ഥാന ലക്ഷ്യങ്ങൾ വിസ്മരിക്കൽ

അഡ്വ. ആർ അപർണ

വിദ്യാർഥി കൺസഷൻ ഇനിമുതൽ 'അർഹത'യുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ടുള്ള KSRTC യുടെ മാർഗ്ഗ നിർദ്ദേശം പുറത്തുവന്നിരിക്കുകയാണ്. ആരാണ് അർഹർ? ആരാണ് അനർഹർ? അത് നിർണ്ണയിക്കാൻ KSRTC യ്ക്ക് എന്താണവകാശം? അഥവാ ഇങ്ങനെ അർഹതയ്ക്കുള്ള അംഗീകാരമായി വെച്ച് നീട്ടപ്പെടേണ്ടുന്ന ഒന്നാണോ വിദ്യാർത്ഥി കൺസഷൻ?

പുതിയ നിർദ്ദേശമനുസരിച്ച് 25 വയസ്സിനു മുകളിലുള്ള വിദ്യാർത്ഥികൾക്കും, ആദായ നികുതിയടയ്ക്കുന്നവരുടെയും ജി എസ് ടി റിട്ടേൺ നൽകുന്നവരുടെയും ക്കൾക്കും, അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ APL വിഭാഗത്തിനും ഇളവുണ്ടായിരിക്കില്ല. യാത്ര നിരക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പഠിക്കുന്നതിന് വേണ്ടി ഏതാനും മാസങ്ങൾക്കു മുമ്പ് സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ആണിത്. ഇതിനെ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പൂർണ്ണമായും അംഗീകരിച്ചിരിക്കുന്നു. ഇതിന്റെ ചുവടുപിടിച്ച്‌കൊണ്ട് സ്വകാര്യ ബസ്സുടമകൾ വിദ്യാർത്ഥികളുടെ കൺസഷൻ പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏപ്രിൽ 1 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ആവശ്യമെങ്കിൽ 18 വയസ്സ് വരെ കൺസഷൻ നൽകാം എന്ന ഒരു ഔദാര്യവും കൽപ്പിച്ചിട്ടുണ്ട്.!

2016 മുതൽ 2020 വരെ വിദ്യാർത്ഥികൾക്ക് യാത്രാ സൗജന്യം അനുവദിച്ചതിലൂടെ 966 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് കെഎസ്ആർടിസിയുടെ വെളിപ്പെടുത്തൽ! 4000 ൽ താഴെ മാത്രം ബസ്സുകൾ ഉള്ള കെഎസ്ആർടിസിയുടെ നഷ്ടം ഇതാണെങ്കിൽ ഇരുപതിനായിരത്തിൽ പരം ബസ്സുകൾ ഉള്ള തങ്ങളുടെ നഷ്ടം എത്രമാത്രം ആയിരിക്കും എന്നതാണ് സ്വകാര്യ ബസ്സുടമകളുടെ ചോദ്യം..! ഇങ്ങനെ നഷ്ടക്കണക്ക് നിരത്തി വെട്ടിക്കുറയ്ക്കാവുന്ന ഒന്നാണ് വിദ്യാർത്ഥി കൺസഷൻ എന്ന വിചാരം ഉടലെടുക്കുന്നത് പൊതുജന സേവനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും അടിസ്ഥാന ലക്ഷ്യങ്ങൾ വിസ്മരിച്ചുകൊണ്ടുള്ള നയസങ്കൽപങ്ങളിൽ നിന്നാണ്. വിദ്യാഭ്യാസം ചെയ്യുകയെന്നത് ഒരു പൗരന്റെ മൗലിക അവകാശമാണ്. അത് സൗജന്യമായി പ്രദാനം ചെയ്യുകയെന്നത് ഭരണകൂടത്തിന്റെ സുപ്രധാനമായ ഉത്തരവാദിത്തമാണ്.

എന്നാൽ വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ചുമതലകളിൽ നിന്നും സർക്കാരുകൾ ഘട്ടം ഘട്ടമായി പിന്മാറി കൊണ്ടിരിക്കുകയും മറുവശത്ത് സ്വകാര്യവൽക്കരണത്തെ വ്യവസ്ഥാപിതമാക്കുകയും ചെയ്യുന്ന നയങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈക്കൊണ്ടു കൊണ്ടിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം 2020തിന്റെ പൂർണമായ നടപ്പിലാക്കലോടുകൂടി മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യവൽക്കരിക്കപ്പെടുകയാണ്. ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിച്ചിട്ട് സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകാൻ ആവില്ല എന്ന് പറയുന്നതിലെ യുക്തി ശൂന്യതയെ നാം ചോദ്യം ചെയ്യേണ്ടതാണ്. 25 വയസ്സിനു മുകളിലുള്ളവർക്ക് കൺസഷൻ ഇല്ല എന്ന് പറയുമ്പോൾ ഉന്നത വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ചുമതലയും വിദ്യാർത്ഥികളുടെത് മാത്രമായി മാറുകയാണ്.

വിദ്യാർത്ഥികൾ സ്വന്തമായി വരുമാനം ഉള്ളവരല്ല. സമൂഹത്തിന്റെ ഭാവി സുരക്ഷിതമാക്കേണ്ട തലമുറയെന്ന നിലയിൽ ശാസ്ത്രീയമായി വിദ്യാഭ്യാസം ചെയ്യുവാനുള്ള അവസരം എല്ലാവർക്കും ഒരേപോലെ ഉറപ്പാക്കുക എന്നത് നികുതി പിരിക്കുന്ന സർക്കാരിന്റെ കർത്തവ്യമാണ്. അവിടെ മാതാപിതാക്കളുടെ സാമ്പത്തിക പരിഗണനകളേതുമില്ലാതെ എല്ലാവരെയും ഒരേപോലെ കാണുക എന്നതാണ് നൈതികമായ നിലപാട്. അതൊരു തലമുറയ്ക്ക് നൽകുന്ന സമത്വബോധത്തിന്റെ സന്ദേശം കൂടിയാണ്.

വിദ്യാഭ്യാസ അനുബന്ധ സംവിധാനങ്ങളിൽ ഒന്നായ, യാത്രാ ഇളവ് നേടിയെടുത്തതിന് പിന്നിൽ ദീർഘമായ പ്രക്ഷോഭത്തിന്റെ വലിയൊരു ചരിത്രമുണ്ട്. 1957ൽ നടന്ന ഒരണസമരം കേരള സമൂഹത്തിന് വിസ്മരിക്കാനാവുന്ന ഒന്നല്ല. വിദ്യാർത്ഥികൾക്ക് ഒരു അണയ്ക്ക് ബോട്ട് ഗതാഗതം നടത്തുവാനുള്ള അവകാശം സംരക്ഷിക്കാൻ വേണ്ടിയായിരുന്നു ആ പ്രക്ഷോഭം. അത് സൃഷ്ടിച്ച കോളിളക്കം അന്നത്തെ ഇടതു ഗവൺമെന്റിനെ താഴെ ഇറക്കുന്നതിലേക്ക് വരെ നയിച്ചു. തുടർന്ന് ഇങ്ങോട്ട് കാലാകാലങ്ങളിൽ അധികാരത്തിലിരുന്ന സർക്കാരുകൾ വിദ്യാർത്ഥി കൺസഷൻ ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിച്ചപ്പോളെല്ലാം ശക്തമായ പ്രക്ഷോഭങ്ങളിലൂടെ വിദ്യാർത്ഥികൾ ചെറുത്തിട്ടുണ്ട്. ഈ വസ്തുതകളെല്ലാം സൗകര്യപൂർവ്വം വിസ്മരിച്ചുകൊണ്ട് നിലവിൽ കെഎസ്ആർടിസിയുടെ കടബാധ്യതയുടെ കാരണക്കാരായി പോലും വിദ്യാർത്ഥികളെ ചിത്രീകരിച്ചുകൊണ്ട് കൺസഷൻ എന്ന സുപ്രധാന അവകാശം ഇല്ലാതാക്കുകയാണ് സർക്കാരും KSRTC യും.

കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണക്കാർ വിദ്യാർത്ഥികളാണോ?

കുറച്ച് മാസങ്ങൾക്ക് മുൻപ്, KSRTC എംഡി ബിജു പ്രഭാകർ ഒരു പരസ്യ പ്രസ്താവന നടത്തുകയുണ്ടായി. 'കെഎസ്ആർടിസിയിലെ പ്രതിസന്ധികൾ പരിഹരിക്കണമെങ്കിൽ അത് സ്വകാര്യവൽക്കരിക്കപ്പെടണം.' താൻ സ്വകാര്യവൽക്കരണത്തിന്റെ വക്താവാണെന്നും സർക്കാർ നയത്തെ പിന്തുണയ്ക്കുന്ന ആളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തലപ്പത്തിരിക്കുന്നവരുടെ അടിസ്ഥാന നയം സ്വകാര്യവൽക്കരണം ആയിരിക്കുമ്പോൾ സ്വന്തം ജീവനക്കാർക്ക് പോലും ശമ്പളവും പെൻഷനും നൽകാൻ കഴിയാത്ത വിധം ഈ പൊതുമേഖലാ സ്ഥാപനം തകർന്നതിന്റെ കാരണം മറ്റെവിടെയും അന്വേഷിക്കേണ്ടതില്ല. വൻ തുക വായ്പയെടുത്ത് പ്രവർത്തിക്കുന്ന K Swift എന്ന സ്വകാര്യ കമ്പനിയുമായി കരാറുണ്ടാക്കി KSRTC യുടെ പ്രധാന വരുമാനമായിരുന്ന ദീർഘദൂര റൂട്ടുകളെല്ലാം അവർക്ക് കൈമാറിയിരിക്കുകയാണ്. ഈ റൂട്ടുകളിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ജീവനക്കാരുടെ തൊഴിലും നഷ്ടമായിരിക്കുന്നു. നിലവിൽ KSRTC യുടെ ഭൗതിക സൗകര്യങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന k Swift അനതിവിദൂര ഭാവിയിൽ തന്നെ KSRTC യെ വിഴുങ്ങുമെന്നതിൽ സംശയമില്ല.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കെഎസ്ആർടിസിയെ അടിമുടി പരിഷ്‌കരിച്ച് 'രക്ഷപ്പെടുത്താൻ' വേണ്ടി സർക്കാർ നിയോഗിച്ച പ്രൊഫസർ സുശീൽ ഖന്ന റിപ്പോർട്ട് നിലവിലുണ്ട്. എന്നാൽ, ഈ റിപ്പോർട്ടിൽ പൊതുജനങ്ങൾക്ക് ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ റോഡ് ഗതാഗതം ഒരുക്കുക എന്ന ലക്ഷ്യം മുൻനിർത്തി പൊതുഗതാഗതത്തിൽ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ പങ്ക് വർദ്ധിപ്പിക്കുന്ന യാതൊന്നും തന്നെ നിർദ്ദേശിച്ചിട്ടില്ല എന്നതാണ് വാസ്തവം. അതേസമയം കൂടുതൽ ഔട്ട് സോഴ്‌സിങ്ങിനും സ്വകാര്യവൽക്കരണത്തിനും റിപ്പോർട്ട് ഊന്നൽ നൽകുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കെഎസ്ആർടിസിയുടെ സഞ്ചിത നഷ്ടം ഇരട്ടിയിൽ അധികമായെന്നും റവന്യൂവിന്റെ പകുതിയും വായ്പ തിരിച്ചടവിനും പലിശക്കും മറ്റുമാണ് പോകുന്നതെന്നും സുശീൽ ഖന്ന റിപ്പോർട്ടിൽ തന്നെ (27 ഫെബ്രുവരി 2019) പറയുന്നു. ഈ ഭീകരമായ വായ്പ കുരുക്കാണ് കെഎസ്ആർടിസിയിൽ പറയപ്പെടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഉറവിടം എന്നത് വ്യക്തമാണ്.കെ.എസ്.ആർ.ടി.സിയുടെ തകർച്ചയുടെ യഥാർത്ഥ കാരണക്കാർ മാറി മാറി ഭരണം നടത്തിയ സർക്കാരുകളുടെ നയങ്ങളും മന്ത്രി - ഉദ്യോഗസ്ഥ തലങ്ങളിൽ നടന്നുവരുന്ന വമ്പൻ അഴിമതിയുമാണ്. അതെല്ലാം മറച്ചു പിടിച്ചു കൊണ്ട്, നഷ്ടത്തിന്റെ ഉത്തരവാദിത്തം തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയും തലയിൽ കെട്ടി വയ്ക്കുകയാണ് സർക്കാർ.

വിദ്യാർത്ഥികളുടെ യാത്ര ചെലവ് സർക്കാർ ഏറ്റെടുത്ത് സൗജന്യമാക്കണം എന്നതാണ് വിദ്യാർത്ഥികളുടെയും പൊതു സമൂഹത്തിന്റെയും ആവശ്യം. പെട്രോളിയം ഉൽപ്പന്നങ്ങളുടെ അനിയന്ത്രിതമായ വില വർദ്ധനവിന്റെ കാലഘട്ടത്തിൽ വിദ്യാർത്ഥികളുടെ യാത്ര ചെലവ് താങ്ങാൻ ആവുന്നില്ല എന്ന് സ്വകാര്യ ബസ്സുടമകൾ പറയുന്നതിൽ അതിശയോക്തിയില്ല. എന്നാൽ കൺസഷന്റെ സാമ്പത്തിക ഉത്തരവാദിത്വത്തിൽ നിന്നും മാറി നിൽക്കുവാൻ സർക്കാരുകൾക്കാവില്ല. വിദ്യാർത്ഥികളുടെ യാത്ര സൗജന്യമാക്കണം എന്ന ആവശ്യം എ ഐ ഡി എസ് ഒ ഉയർത്തുമ്പോൾ ഭരണപ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ പോലും 'നിങ്ങൾ മൂഢ സ്വർഗത്തിലാണോ' എന്നാണ് ചോദിക്കുന്നത്. അങ്ങനെയെങ്കിൽ തൊട്ടടുത്ത തമിഴ്‌നാട് ,കർണാടക സംസ്ഥാനങ്ങളിലെയും ഡൽഹിയിലെയും ഗതാഗത സംവിധാനങ്ങളെയും നമുക്ക് ആക്ഷേപിക്കേണ്ടിവരും.

കാസർകോട്ടു നിന്ന് കർണാടകയിലെ മംഗളൂരുവിൽ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾക്കു കർണാടക ആർടിസി ബസുകൾ കൺസഷൻ അനുവദിക്കുന്നുണ്ട്. ബിരുദ വിദ്യാർത്ഥികൾക്ക് 10 മാസത്തേക്ക് 1050 രൂപയും നഴ്‌സിങ് അനുബന്ധ കോഴ്‌സുകൾ പഠിക്കുന്നവർക്ക് 10 മാസത്തേക്ക് 1550 രൂപയുമാണ് കൺസഷൻ നിരക്ക്. കർണാടക സർക്കാർ അവിടത്തെ ആർടിസി കോർപറേഷൻ ഓരോ കൺസഷൻ കാർഡിനും 12,400 രൂപ വീതം റീഇംബേഴ്‌സ് ചെയ്തുകൊടുക്കുകയാണ്.

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും ഓർഡിനറി ബസ്സുകളിൽ സമ്പൂർണ്ണ സൗജന്യ യാത്രയാണ്. കെജ്രിവാൾ ഭരിക്കുന്ന ഡൽഹിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയും വിദ്യാർത്ഥികൾക്ക് പ്രതിമാസം 100 രൂപയുമാണ് ചാർജ്ജ്. അങ്ങനെയെങ്കിൽ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ യാത്ര ഉറപ്പാക്കുവാൻ എന്തുകൊണ്ട് കഴിയാതെ പോകുന്നു? വിദ്യാർത്ഥികളെ സാമ്പത്തികത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കുന്ന അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ നടപടിയെടുക്കുമ്പോൾ അവരുടെ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങൾ എന്തുകൊണ്ടാണ് സമരരംഗത്തിറങ്ങുവാൻ കഴിയാതിരിക്കുന്നത്? വിദ്യാർത്ഥി സമൂഹം ഈ അവകാശ ലംഘനത്തിനെതിരെ കക്ഷിരാഷ്ട്രീയഭേദമന്യേ തെരുവിലണി നിരക്കേണ്ട സന്ദർഭമാണിത്.


(ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ (AIDSO) സംസ്ഥാന സെക്രട്ടറിയാണ് ലേഖിക)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP