തിരുവനന്തപുരം: വിമാന കമ്പനികളുടെ ചൂഷണത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. തിരക്കേറിയ അവസരങ്ങളിൽ വിമാന കമ്പനികൾ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ എയർലൈൻ കമ്പനികളുമായി കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തണം. ചാർട്ടേഡ് ഫ്‌ളൈറ്റ് സർവീസ് നടത്താൻ കേരളത്തിന് അനുമതി നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഈടാക്കുന്ന വിമാന ടിക്കറ്റ് നിരക്കിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നിരട്ടിയിലധികം വർധനയാണുണ്ടായിരിക്കുന്നത്. ഫെസ്റ്റിവൽ സീസണുകൾ, സ്‌കൂൾ അവധികൾ തുടങ്ങിയ സമയങ്ങളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത് സാധാരണ യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. മാസങ്ങളോളം വിദേശത്ത് ജോലി ചെയ്തുണ്ടാക്കുന്ന ചെറിയ സമ്പാദ്യം വിമാന ടിക്കറ്റിനായി നൽകേണ്ട അവസ്ഥയാണ് പ്രവാസി തൊഴിലാളികൾക്കുണ്ടാകുന്നത്. ഈ സാഹചര്യത്തിൽ നിരക്കുകൾ പുനഃപരിശോധിക്കണമെന്ന കേരള സർക്കാരിന്റെയും കുടിയേറ്റ സംഘടനകളുടെയും അഭ്യർത്ഥനകളോട് എയർലൈൻ ഓപ്പറേറ്റർമാർ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതി നേടിയാൽ മാത്രമേ, വിദേശ/ഇന്ത്യൻ എയർക്രാഫ്റ്റ് ഓപ്പറേറ്റർമാർക്ക് ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് അഡീഷണൽ/ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്താൻ കഴിയൂ.

ഗൾഫ് രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് ഉത്സവ സീസണുകളിലും അവധിക്കാലത്തും ന്യായമായ വിമാന നിരക്കിൽ അധിക/ചാർട്ടേഡ് ഫ്‌ളൈറ്റുകൾ സർവീസ് നടത്താൻ കേരള സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

2023 ഏപ്രിൽ രണ്ടാം വാരം മുതൽ കേരള സർക്കാർ ബുക്ക് ചെയ്യുന്ന അഡീഷണൽ/ചാർട്ടർ ഫ്‌ളൈറ്റ് ഓപ്പറേഷനുകൾക്ക് ആവശ്യമായ അനുമതികൾ വേഗത്തിൽ നൽകാൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് നിർദ്ദേശം നൽകാൻ മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു