ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ യുവജനതയെ ലക്ഷ്യമിട്ട് വമ്പൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ്. പാർട്ടിയുടെ നാലാമത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ 'യുവ നിധി'യും കോൺഗ്രസ് പ്രഖ്യാപിച്ചു. അധികാരത്തിലെത്തിയാൽ തൊഴിൽരഹിതരായ യുവതീ യുവാക്കൾക്ക് വേതനമെന്ന വൻ വാഗ്ദാനമാണ് കോൺഗ്രസ് മുന്നോട്ടുവച്ചത്. ബെലഗാവിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് കോൺഗ്രസിന്റെ പുതിയ പ്രഖ്യാപനം.

തൊഴിലില്ലാത്ത ബിരുദധാരികളായ യുവതീയുവാക്കൾക്ക് 3000 രൂപയും ഡിപ്ലോമ ബിരുദധാരികൾക്ക് 1500 രൂപയും പ്രതിമാസം വേതനം നൽകും. അധികാരത്തിലെത്തിയാൽ രണ്ട് വർഷത്തേക്ക് വേതനമുണ്ടാകും. അധികാരത്തിൽ എത്തിയാൽ ഉടൻ തന്നെ യുവ നിധി പദ്ധതി നടപ്പാക്കുമെന്നാണ് കോൺഗ്രസിന്റെ പ്രഖ്യാപനം. യുവതീയുവാക്കൾക്ക് തൊഴിലില്ലായ്മ വേതനമെന്ന വൻ വാഗ്ദാനമാണ് കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്നത്.

തൊഴിൽരഹിതരായ വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ, ബിപിഎൽ കുടുംബങ്ങൾക്ക് 10 കിലോ അരി, എല്ലാ കുടുംബങ്ങൾക്കും ആദ്യത്തെ 200 യൂണിറ്റ് വൈദ്യുതി സൗജന്യം എന്നീ വാഗ്ദാനങ്ങൾ നേരത്തേ കോൺഗ്രസ് മുന്നോട്ട് വച്ചിരുന്നു. കർണാടകയിലേത് രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി പോരാടി ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടുമെന്നും രാഹുൽ പറഞ്ഞു.

ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമാണ് ആദ്യമായാണ് രാഹുൽ കർണാടകയിൽ എത്തിയത്. ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ അരിയെന്നുള്ള കോൺഗ്രസിന്റെ പ്രഖ്യാപനം സംസ്ഥാനത്ത് വലിയ ചർച്ചയായി മാറിയിരുന്നു.

ബിപിഎൽ കുടുംബങ്ങളിലെ ഓരോ അംഗങ്ങൾക്കും പത്ത് കിലോ വീതം അരി സൗജന്യമായി നൽകുമെന്നാണ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചത്. ഇതടക്കം നേരത്തെ നടത്തിയ മൂന്ന് വമ്പൻ പ്രഖ്യാപനങ്ങളിലൂടെ കുടുംബങ്ങളെ കൂടെ നിർത്താനാണ് കോൺഗ്രസ് ശ്രമിച്ചത്. യുവ നിധി പദ്ധതിയിലൂടെ യുവാക്കളെയും ആകർഷിക്കാൻ സാധിക്കുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്.