ഗാന്‍സു: വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ഗാന്‍സു പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കുറഞ്ഞത് 10 പേര്‍ കൊല്ലപ്പെടുകയും 33 പേരെ കാണാതാവുകയും ചെയ്തതായി സംസ്ഥാന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്നുലക്ഷത്തോളംപേരെ മഴയും വെള്ളപ്പൊക്കവും ബാധിച്ചിട്ടുണ്ട്.

ഗ്രാമങ്ങളെല്ലാം ചെളിനിറഞ്ഞ് കലങ്ങിയ വെള്ളം നിറഞ്ഞൊഴുകുകയാണ്. പ്രസിഡന്റ് ഷി ജിന്‍ പിങ് രാജ്യം അതിശക്തമായി തിരിച്ചുവരുമെന്ന് അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അതിശക്തമായ മഴയാണ് ചൈനയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ പെയ്യുന്നത്. റോഡുകളും പാലങ്ങളടക്കം വെള്ളത്തിലാണ്. ഗാന്‍സു പ്രവിശ്യയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പത്തുപേര്‍ മരണമടയുകയും 33 പേരെ കാണാതാവുകയും ചെയ്തതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാലാവസ്ഥാ വ്യതിയാനവും വ്യാപകതോതിലുള്ള വനനശീകരണവും മണ്ണിടിച്ചിലിനും കാരണമാവുന്നുണ്ട്. ചൈനയുടെ പതിനൊന്ന് പ്രവിശ്യകളിലും മഴയും വെള്ളപ്പൊക്കവും മൂലം പതിനായിരക്കണക്കിനാളുകളാണ് പലസ്ഥലങ്ങളിലേക്ക് പലായനം ചെയ്തത്.

242 ലധികം പാലങ്ങളും 756 കിലോമീറ്ററോളം റോഡുകളും പൂര്‍ണമായി തകര്‍ന്നു. 24,000 വീടുകള്‍ പൂര്‍ണമായും അതിലധികം ഭാഗികമായും തകര്‍ന്നതായി ബീജിങ് ഡെപ്യൂട്ടി മേയര്‍ സിയ ലിങ്മൗ അറിയിച്ചു.