ജോധ്പുർ: കേരളത്തിലെ സിപിഎമ്മിന്റെ പ്രവർത്തനങ്ങളെ പുകഴ്‌ത്തി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്. കേരളത്തിന് സിപിഎമ്മിന് തുടർഭരണം കിട്ടിയത് മികച്ച പ്രവർത്തനം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. എ.എൻ.ഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ ഗെഹ്ലോതിന്റെ പ്രശംസ. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ നിരന്തരം വിമർശിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഗെഹ്ലോതിന്റെ പുകഴ്‌ത്തൽ എന്നതാണ് ശ്രദ്ധേയം.

രാജസ്ഥാനിൽ ഇത്തവണ തുടർഭരണം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഈ സർക്കാർ തുടരണമെന്നാണ് ജനങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. കഴിഞ്ഞ 70 വർഷക്കാലം കേരളത്തിൽ സിപിഎമ്മും കോൺഗ്രസും തമ്മിൽ മാറി മാറി ഭരിക്കുകയായിരുന്നു. എന്നാൽ ഇത്തവണ അതിന് മാറ്റം വന്നു. സിപിഎം. സർക്കാർ തുടർഭരണത്തിലെത്തി. അവർ ചെയ്ത നല്ല പ്രവൃത്തികളാണ് അവരെ തുടർഭരണത്തിലേക്ക് നയിച്ചത്. കോവിഡ് കാലത്ത് ഞങ്ങളുടെ ഭരണം ജനങ്ങൾ മനസ്സിലാക്കിയതാണ്. ഭിൽവാര മോഡൽ അന്താരാഷ്ട്രതലത്തിൽ തന്നെ ചർച്ച ആയതാണ്. സർക്കാരിന്റെ പദ്ധതികളും ഭരണവും ജനങ്ങൾ ഇഷ്ടപ്പെട്ടുവെന്നാണ് ജനങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് - ഗെഹ്ലോത് വാർത്താ ഏജൻസിയോട് പറഞ്ഞു.