തിരുവനന്തപുരം: തന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം കോഴ വാങ്ങിയെന്ന ആരോപണം തള്ളി ആരോഗ്യമന്ത്രി വീണ ജോർജ്ജ്. സംഭവത്തിൽ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷണം നടത്തുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. 'ഇതു സംബന്ധിച്ച പരാതി ആദ്യം വാക്കാൽ ഒരാൾ വന്നു പ്രൈവറ്റ് സെക്രട്ടറിയോട് പറയുകയാണ് ചെയ്തത്. അത് അറിഞ്ഞപ്പോൾ തന്നെ രേഖാമൂലം പരാതി എഴുതി വാങ്ങിക്കാൻ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പഴ്‌സനൽ സ്റ്റാഫിനോട് വിശദീകരണം ആവശ്യപ്പെടുകയും അത് നൽകുകയും ചെയ്തു. തനിക്കെതിരെ ഉയർന്ന ആരോപണം തെറ്റാണെന്ന് വസ്തുതകളുടെ അടിസ്ഥാനത്തിൽ തന്നെ അയാൾ വിശദീകരിക്കുകയുണ്ടായി.

തുടർന്ന് സമഗ്രമായ അന്വേഷണത്തിനായി പരാതി പൊലീസിനു കൈമാറി. ഇതിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ട്, എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നത് അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടണമെന്ന് പഴ്‌സനൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. അദ്ദേഹം അതിന്റെ അടിസ്ഥാനത്തിൽ പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

താൻ ചെയ്യാത്ത കാര്യമാണ് തനിക്കു മേൽ ആരോപിക്കപ്പെട്ടതെന്ന് പഴ്‌സനൽ സ്റ്റാഫംഗം പറയുന്നതിനാൽ, അതും ഒരു പരാതിയായി നൽകണമെന്ന് പഴ്‌സനൽ സ്റ്റാഫിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ആരെങ്കിലും ഇതിൽ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിനനുസരിച്ച് നടപടിയുണ്ടാകും' മന്ത്രി വീണാ ജോർജ് പറഞ്ഞു.

മലപ്പുറം സ്വദേശി ഹരിദാസനാണ് മന്ത്രിയുടെ സ്റ്റാഫിനെതിരെ പരാതി നൽകിയിരിക്കുന്നത്. മകന്റെ ഭാര്യയ്ക്ക് മെഡിക്കൽ ഓഫിസർ നിയമനത്തിനാണ് പണം നൽകിയതെന്ന് പരാതിയിൽ പറയുന്നു. 5 ലക്ഷം രൂപ തവണകളായി നൽകാൻ ആവശ്യപ്പെട്ടു. ഇടനിലക്കാരൻ പത്തനംതിട്ട സ്വദേശി അഖിൽ സജീവാണെന്നും പരാതിയിൽ പറയുന്നു. സിഐടിയു മുൻ ഓഫിസ് സെക്രട്ടറിയാണ് അഖിൽ സജീവെന്നും ഹരിദാസന്റെ പരാതിയിലുണ്ട്.

ആയുഷ് മിഷന് കീഴിൽ മലപ്പുറം മെഡിക്കൽ ഓഫീസറായി ഹോമിയോ വിഭാഗത്തിൽ നിയമനം വാഗ്ദാനം ചെയ്താണ് ഇരുവരും പണം വാങ്ങിയതെന്നാണ് ആരോപണം. താത്കാലിക നിയമനത്തിന് അഞ്ചുലക്ഷവും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷവും ഉൾപ്പടെ 15 ലക്ഷമാണ് സംഘം ആവശ്യപ്പെട്ടത്. ഭരണം മാറും മുൻപ് നിയമനം സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പുനൽകിയതായും മലപ്പുറം സ്വദേശിയായ ഹരിദാസ് മാസ്റ്ററുടെ പരാതിയിൽ പറയുന്നു.

തിരുവനന്തപുരത്തെ ആരോഗ്യ വകുപ്പ് ഓഫീസിന് സമീപത്തുവെച്ച് അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപയും ഇടനിലക്കാരനായ അഖിൽ സജീവിന് 50000 രൂപ നേരിട്ടും 25000 രൂപ ബാങ്ക് മുഖേനയും നൽകിയെന്നാണ് പരാതിക്കാരന്റെ ആരോപണം. നിയമനത്തിന് ആരോഗ്യവകുപ്പിൽ അപേക്ഷ നൽകിയപ്പോൾ അഖിൽ സജീവ് നിയമനം ഉറപ്പ് നൽകി തങ്ങളെ ഇങ്ങോട്ട് വന്ന് സമീപിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. മകന്റെ ഭാര്യയുടെ നിയമനത്തിന് വേണ്ടിയാണ് പണം നൽകിയതെന്നാണ് ഹരിദാസ് മാസ്റ്റർ പറയുന്നത്.

അതേസമയം, ആരോഗ്യവകുപ്പിനും മന്ത്രിക്കും പരാതി നൽകിയങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ഹരിദാസിന്റെ ആരോപണം, എന്നാൽ, അഖിൽ സജീവ് പണംവാങ്ങിയിട്ടില്ലെന്നും അന്വേഷണത്തിനായി പരാതി ഡി.ജി.പി.ക്ക് കൈമാറിയതായും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.