Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അരികൊമ്പന് 'നിയമപരിരക്ഷ'; പിടികൂടുന്നതിൽ അനിശ്ചിതത്വം; ദൗത്യം വൈകുന്നതിനെതിരെ പ്രതിഷേധം കടുക്കുന്നു; ഇടുക്കിയിലെ പതിമൂന്ന് പഞ്ചായത്തുകളിൽ നാളെ ജനകിയ ഹർത്താൽ;സർക്കാർ ജനങ്ങൾക്കൊപ്പമെന്ന് വനം മന്ത്രി

അരികൊമ്പന് 'നിയമപരിരക്ഷ'; പിടികൂടുന്നതിൽ അനിശ്ചിതത്വം; ദൗത്യം വൈകുന്നതിനെതിരെ പ്രതിഷേധം കടുക്കുന്നു; ഇടുക്കിയിലെ പതിമൂന്ന് പഞ്ചായത്തുകളിൽ നാളെ ജനകിയ ഹർത്താൽ;സർക്കാർ ജനങ്ങൾക്കൊപ്പമെന്ന് വനം മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ജനവാസമേഖലയിൽ കനത്ത നാശം വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിൽ ഹൈക്കോടതി ഇടപെട്ടതോടെ ദൗത്യം വൈകുന്നതിൽ പ്രതിഷേധം കടുക്കുന്നു. ഇടുക്കിയിൽ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചു. അരിക്കൊമ്പനെ പിടികൂടുന്ന കാര്യത്തിൽ തീരുമാനമെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. വിഷയത്തിൽ ഹൈക്കോടതി പരാമർശത്തിന് പിന്നാലെയാണ് ജനകീയ ഹർത്താലിലേക്ക് പ്രദേശവാസികൾ കടന്നത്. ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.

രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. മറയൂർ, കാന്തല്ലൂർ, വട്ടവട, ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസൺവാലി, സേനാപതി, ചിന്നകനാൽ, ഉടുമ്പൻ ചോല, ശാന്തൻപാറ, എന്നി പഞ്ചായത്തുകളിൽ ആണ് നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് വനംവകുപ്പ് അരിക്കൊമ്പൻ മിഷൻ മാറ്റിവയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ്. വിദഗ്ധ സമിതി റിപ്പോർട്ട് ലഭിച്ച ശേഷം വിഷയത്തിൽ തീരുമാനമെടുക്കാമെന്ന നിലപാടാണ് ഇന്ന് കോടതി സ്വീകരിച്ചത്.

അരിക്കൊമ്പനെ പിടികൂടുന്നത് പ്രദേശത്തെ ജനങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി കാണാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. കാട്ടാനയെ പിടികൂടാതെ എങ്ങനെ ആശങ്ക പരിഹരിക്കാമെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. പരിഹാരമാർഗങ്ങൾ വരുംദിവസങ്ങളിൽ അറിയിക്കണമെന്നും വനംവകുപ്പിനോട് ആവശ്യപ്പെട്ടു.

'കൊടും വനത്തിൽ ആളുകളെ കൊണ്ടുവന്ന് പാർപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. കാട്ടാനാക്രമണം രൂക്ഷമായ മേഖലയിൽ നിന്നും ആദിവാസികളെ എന്തുകൊണ്ട് മാറ്റിപ്പാർപ്പിക്കുന്നില്ല'. കോടതി ചോദിച്ചു. ചിന്നക്കനാലിലെ അഞ്ച് കോളനികൾ ആവാസ മേഖലയിൽ വരുമെന്ന് സർക്കാർ മറുപടി നൽകി.

അരിക്കൊമ്പൻ അപകടകാരിയാണെന്ന് വനംവകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. 2005ന് ശേഷം ചിന്നക്കനാൽ-ശാന്തൻപാറ ഭാഗത്ത് 34 പേർ ആന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ ഏഴ് പേരെ കൊന്നത് അരിക്കൊമ്പനാണ്. മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങൾ തകർത്തു.

2017ൽ മാത്രം തകർത്തത് 52 വീടുകളും ഷോപ്പുകളുമാണ്. അരിക്കൊമ്പനെ പിടികൂടി കോടനാട്ടേക്ക് മാറ്റുകയോ, റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിനുള്ളിലേക്ക് തുറന്നു വിടുകയോ ചെയ്യും. നിലവിലെ പ്രദേശത്ത് നിന്നും അരിക്കൊമ്പനെ മാറ്റേണ്ടത് അനിവാര്യമാണെന്നാണ് വനംവകുപ്പിന്റെ വാദം.

അരിക്കൊമ്പനെ പിടികൂടുന്നതിൽ ഹൈക്കോടതി നിലപാട് നിരാശാജനകമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു. ജനങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ബാധ്യത നിറവേറ്റാനാകില്ല. ജനങ്ങളുടെ സുരക്ഷാ ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കും. ജനങളുടെ വികാരത്തിന് എതിരായി തീരുമാനം ഉണ്ടാകുമ്പോൾ കോടതിയിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടേക്കാം. നിയമവാഴ്ച തകരാൻ അനുവദിക്കില്ല. ജനങ്ങളെ സംരക്ഷിക്കാനുള്ള ദൗത്യം ശക്തിപ്പെടുത്തും.

സർക്കാർ ജനങ്ങൾക്ക് എതിരല്ല, ജനങ്ങൾക്ക് ഒപ്പമാണ്. സർക്കാർ ശ്രമങ്ങളോട് സഹകരിക്കണം. ജനത്തിന്റെ പ്രയാസം കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമം തുടരും. അക്രമാസക്തമായ പ്രതിഷേധം ഗുണം ചെയ്യില്ല. നിരാശയില്ലാതെ സർക്കാർ ജനത്തെ സംരക്ഷിക്കും. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. വിദഗ്ധ സമിതിക്ക് പഠിക്കാനുള്ള സുഗമമായ സാഹചര്യം ഒരുക്കും. റിപ്പോർട്ട് വരുന്നത് വരെയുള്ള ദിവസങ്ങളിൽ ജനങ്ങളെ സംരക്ഷിക്കാനുള്ള ഊർജിത ശ്രമം തുടരും.

കോടതി നിർദ്ദേശത്തെ ധിക്കരിക്കില്ല. കുങ്കിയാനകളെ മടക്കില്ല. പകരം ദൗത്യം തുടരും. കോളർ ഐഡി പിടിപ്പിക്കുന്നത് പ്രായോഗികമല്ല. പ്രായോഗികവും ശാസ്ത്രീയവുമായ പരിഹാര മാർഗമാണ് വേണ്ടത്. കോടതി ജനങ്ങളുടെ ഭാഗം അത്ര ചിന്തിച്ചില്ല. അപൂർവമായി മാത്രമാണ് നാടിറങ്ങുന്ന ആനയെ പിടികൂടുന്നത്. കോടതി സൗമനസ്യം കാണിക്കണമായിരുന്നു. ജനങ്ങൾക്ക് പ്രതിഷേധവും വേദനയും പ്രകടിപ്പിക്കാൻ അവകാശം ഉണ്ടെന്ന് ഹർത്താൽ പ്രഖ്യാപിച്ചതിൽ മന്ത്രി പ്രതികരിച്ചു.

കോടതിയും ജനങ്ങളും ഇരുവശത്തും നിന്ന് ഒരുപോലെ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലാകരുത്. ആരാണ് അവിടെ ആളുകളെ പാർപ്പിച്ചത്. ഈ സർക്കാരിനോ മന്ത്രിക്കോ അതിൽ പങ്കുണ്ടോ? കോളനിയും പ്രശ്‌നത്തിന് ഒരു ഘടകമാണ്. പ്രശ്‌ന പരിഹാരത്തിൽ വീഴ്ച ഉണ്ടായിട്ടില്ല. വിദഗ്ദഗ സമിതിക്കായി കോടതി തന്നെയാണ് അംഗങ്ങളെ കണ്ടെത്തിയത്. വനം വകുപ്പിനോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP