ബിലാസ്പൂര്‍: ഛത്തീസ്ഗഢിലെ ബിലാസ്പൂരില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മെമു, ചരക്കു തീവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടം. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ബിലാസ്പൂര്‍-കാട്നി സെക്ഷനില്‍ ലാല്‍ ഖദാന്‍ ഏരിയയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയിലേക്ക് കോര്‍ബ പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്.

കൂട്ടിയിടിയെ തുടര്‍ന്ന് നിരവധി കോച്ചുകള്‍ പാളം തെറ്റി. കൂട്ടിയിടിയുടെ ആഘാതം വളരെ വലുതായിരുന്നു. ചില കോച്ചുകള്‍ ഒന്നിനു മുകളില്‍ ഒന്നായി കയറി. യാത്രക്കാരുടെ നിലവിളി ശബ്ദം കേള്‍ക്കാമായിരുന്നു. ആഘാതത്തില്‍ ഓവര്‍ഹെഡ് വയറുകള്‍ക്കും സിഗ്‌നലിങ് സംവിധാനത്തിനും ഗുരുതരമായി കേടുപാടുകള്‍ സംഭവിച്ചു. ഇത് റൂട്ടിലെ ട്രെയിന്‍ സര്‍വീസുകളെ താറുമാറാക്കി. റെയില്‍വേ, ജില്ലാ ഭരണകൂടം അധികൃതര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടതിനാല്‍ നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ സഹായിക്കാന്‍ മെഡിക്കല്‍ യൂണിറ്റുകളും ദുരിതാശ്വാസ ടീമുകളും സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

അപകടകാരണം അന്വേഷിച്ചുവരികയാണെന്നും തടസ്സപ്പെട്ട പാതയില്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പണികള്‍ പുരോഗമിക്കുകയാണെന്നും മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.പരിക്കേറ്റവരെ സഹായിക്കുന്നതിനായി മെഡിക്കല്‍ യൂണിറ്റുകളും ദുരിതാശ്വാസ ടീമുകളും സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

യാത്രക്കാര്‍ക്കും ബന്ധുക്കള്‍ക്കും വിവരങ്ങള്‍ അറിയുന്നതിനായി റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പുറത്തിറക്കിയിട്ടുണ്ട്:

ചമ്പ ജംഗ്ഷന്‍: 808595652

റായ്ഗഡ്: 975248560

പെന്‍ഡ്ര റോഡ്: 8294730162

അപകടസ്ഥലം: 9752485499, 8602007202