- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'കാറിൽ നിന്ന് കൊല്ലം സുധിയെ പുറത്തെടുത്തത് എയർബാഗ് മുറിച്ചുമാറ്റി; സുധി സൈഡ് സീറ്റിലായിരുന്നു; ആകെ രക്തമായിരുന്നു; അദ്ദേഹത്തെ പുറത്തെടുക്കാൻ കുറച്ച് പ്രയാസപ്പെട്ടു': പുലർച്ചെ ഉണ്ടായ അപകടത്തിൽ ആദ്യം ഓടിയെത്തിയത് സമീപത്ത് ചായക്കട നടത്തുന്ന സുനിൽ; സ്ഥിരം അപകടമേഖലയെന്നും ദൃക്‌സാക്ഷി
തൃശൂർ : വാഹനാപകടത്തിൽ, നടനും, മിമിക്രിതാരവുമായ കൊല്ലം സുധിയുടെ അപ്രതീക്ഷിത വേർപാടിന്റെ ഷോക്കിലാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്നവരെല്ലാം. തൃശൂർ ജില്ലയിലെ കയ്പമംഗലത്തിന് അടുത്ത് പനമ്പിക്കുന്നിൽ വച്ചുണ്ടായ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കൊല്ലം സുധിയെയും കൂടെയുണ്ടായിരുന്നവരെയും കാറിൽനിന്ന് പുറത്തെടുത്തത് എയർബാഗ് മുറിച്ചു മാറ്റിയശേഷമെന്ന് ദൃക്‌സാക്ഷിയായ സുനിൽ ടെലിവിഷൻ ചാനലുകളോട് പ്രതികരിച്ചു.
പുലർച്ചെ നാല് ഇരുപതോടെയാണ് അപകടമുണ്ടായത്. ഇരുവാഹനങ്ങളും നേർക്കുനേരെത്തി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ശബ്ദം കേട്ടാണ് ഓടിയെത്തിയത്. അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത്. കാറിന്റെ ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണം. എയർബാഗ് മുറിച്ചാണ് കൊല്ലം സുധിയെ പുറത്തെത്തിച്ചത്. ഡ്രെവറെ പുറത്തിറക്കി കസേരയിലിരുത്തി. അപ്പോഴേക്കും കുറേപ്പേർ ഓടിയെത്തി. കാറിലുണ്ടായിരുന്നവരെ മൂന്ന് ആംബുലൻസിലാക്കി ആശുപത്രിയിലേക്ക് കയറ്റി വിടുകയായിരുന്നുവെന്നും ദൃക്‌സാക്ഷി സുനിൽ വിശദീകരിച്ചു.
സുധിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നുവെന്നും മുഖമാകെ രക്തമായിരുന്നുവെന്നും സുനിൽ പറഞ്ഞു. അപകടമുണ്ടായ സ്ഥലം സ്ഥിരം അപകടമേഖലയാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥലത്ത് ചായക്കട നടത്തുന്ന സുനിലാണ് അപകടം നടന്നയുടനെ ഓടിയെത്തിയത്.
''ഒരു വാഹനം തെക്കുനിന്നും മറ്റൊന്ന് വടക്കുനിന്നും വന്നു. വടക്കുനിന്നെത്തിയത് കാറും തെക്കുനിന്നെത്തിയത് പിക്കപ്പ് വാനും. വാഹനങ്ങൾ ഇടിക്കുന്നതാണ് കണ്ടത്. ഓടിച്ചെന്ന് നോക്കിയപ്പോൾ, എയർബാഗുണ്ടായിരുന്നു. പിന്നീട് നാട്ടുകാർ ഓടിയെത്തി എയർബാഗ് മുറിച്ചുമാറ്റി പരുക്കേറ്റവരെ പുറത്തെടുത്തു. അപകടത്തിൽപെട്ടത് ആരൊക്കെയാണെന്ന് അറിയില്ലായിരുന്നു. കൊല്ലം സുധിയും ബിനു അടിമാലിയുമാണെന്ന് പിന്നീടാണ് അറിഞ്ഞത്. കൊല്ലം സുധി മുൻവശത്തെ സൈഡ് സീറ്റിലായിരുന്നു. തലയിടിച്ചതാണെന്ന് തോന്നുന്നു. ആകെ രക്തമായിരുന്നു. അപ്പോൾ അദ്ദേഹത്തിന് ശബ്ദമൊന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് ശബ്ദമുണ്ടായത്. അദ്ദേഹത്തെ പുറത്തെടുക്കാൻ കുറച്ച് പ്രയാസപ്പെട്ടു. മുഖത്തൊക്കെ രക്തമായിരുന്നു. ഇവിടം അപകടമേഖലയാണ്'' അദ്ദേഹം പറഞ്ഞു.
പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്‌പ്പമംഗലം പനമ്പിക്കുന്നിൽ വത്തുകൊല്ലം സുധി സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല. വടകരയിൽ ഒരുപരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം.
നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2015 ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആൻ ഇന്റർനാഷ്ണൽ ലോക്കൽ സ്റ്റോറി, കേശു ഈ വീടിന്റെ നാഥൻ, എസ്‌കേപ്പ്, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.




