കോഴിക്കോട്: സോളാർ കേസിൽ, കമ്മീഷനെ തിരഞ്ഞെടുപ്പിന് വേണ്ടി സിപിഎം ദുരുപയോഗപ്പെടുത്തുക ആയിരുന്നുവെന്ന് ടി സിദ്ദിഖ് എംഎൽഎ. കേസിൽ കണ്ടത് പത്തുവർഷം നീണ്ട രാഷ്ട്രീയ ഗൂഢാലോചനയാണ്. ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തിയെന്നും എംഎ‍ൽഎ. ആരോപിച്ചു.

ഇക്കിളി കഥകളറിയാനായിരുന്നു ജസ്റ്റിസ് ശിവരാജന്റെ നേതൃത്വത്തിലുള്ള സോളാർ കമ്മിഷന് താത്പര്യം. ശ്രവണ സുഖത്തിലും നയന സുഖത്തിലും ശ്രദ്ധ കൊടുക്കുന്ന ശിവരാജൻ കമ്മിഷൻ യഥാർഥത്തിൽ ആസ്വാദന കമ്മിഷനായിരുന്നു. ജസ്റ്റിസ് ശിവരാജന്റെ സാമ്പത്തിക സ്രോതസ് വിജിലൻസ് അന്വേഷിക്കണമെന്നും ടി. സിദ്ദിഖ് എംഎ‍ൽഎ ആവശ്യപ്പെട്ടു.

മനസാക്ഷിയുണ്ടെങ്കിൽ പിണറായി മാപ്പ് പറയണം. പല കോൺഗ്രസ് നേതാക്കളും അന്ന് ഉമ്മൻ ചാണ്ടിയെ പ്രതിരോധിക്കാനെത്തിയില്ല. ഉമ്മൻ ചാണ്ടിയെ പ്രതിരോധിക്കാൻ താൻ നേതൃത്വംനൽകി. രാജ്‌മോഹൻ ഉണ്ണിത്താനും ഉമ്മൻ ചാണ്ടിക്കായി മുന്നിൽ നിന്നു. പ്രധാനപ്പെട്ട ഒരു കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നും സിദ്ദിഖ് എംഎ‍ൽഎ. ആരോപിച്ചു. പേരെടുത്ത് പറയാതെയായിരുന്നു സിദ്ദിഖിന്റെ വിമർശനം.

പുനർജനിയ്ക് വേണ്ടി വി.ഡി സതീശൻ പണം കൈപ്പറ്റിയിട്ടില്ലെന്നും വിജിലൻസിനെ ഉപയോഗിച്ച് സതീശനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് വിലപ്പോവില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി. നാഷണൽ ഹെറാൾഡ് കേസ് അന്വേഷിക്കുന്ന മോദിയെ പോലെയാണ് പിണറായിയെന്നും ചൈനീസ് കേബിളിനെ കുറിച്ചാണ് അന്വേഷിക്കേണ്ടതെന്നും സിദ്ദിഖ് എംഎ‍ൽഎ പറഞ്ഞു.