തിരൂർ: പൊലീസിനെ കണ്ട്് വേഗം കൂട്ടിയ മണൽ ലോറി നിയന്ത്രണം വിട്ട് ട്രാൻസ്‌ഫോമറിലിടിച്ച് അപകടം. പരുക്കേറ്റ ലോറി ഡ്രൈവർ കടന്നുകളഞ്ഞു. ഇടിയിൽ ട്രാൻസ്‌ഫോമർ റോഡിലേക്കു മറിഞ്ഞു വീണു. ഇന്നലെ പുലർച്ചെ താഴേപ്പാലം പള്ളിയുടെ മുൻപിലുള്ള ട്രാൻസ്‌ഫോമറിലാണു ലോറിയിടിച്ചത്. ബിപി അങ്ങാടി ഭാഗത്തു നിന്ന് മണലുമായി വരികയായിരുന്നു ലോറി. പൊലീസ് ജീപ്പ് പിന്തുടരുന്നത് കണ്ടതോടെ ഡ്രൈവർ വേഗം കൂട്ടിയതോടെയാണ് അപകടം.

പൂങ്ങോട്ടുകുളത്തിനും താഴേപ്പാലത്തിനും ഇടയിലെ വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി ട്രാൻസ്‌ഫോമറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ട്രാൻസ്‌ഫോമർ റോഡിലേക്കു തെറിച്ചു വീഴുകയും ലോറിയുടെ മുൻ ഭാഗവും തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടറും തകരുകയും ചെയ്തു. പരുക്കേറ്റെങ്കിലും ലോറി ഡ്രൈവർ ഓടിക്കളഞ്ഞു. പിന്നാലെയെത്തിയ പൊലീസ് ഉടൻ കെഎസ്ഇബിയിൽ വിവരമറിയിച്ച് വൈദ്യുതി ബന്ധം വിഛേദിച്ചു.

ട്രാൻസ്‌ഫോമർ തകർന്നതോടെ പ്രദേശമാകെ ഇന്നലെ വൈദ്യുതി മുടങ്ങി. കൂടാതെ രാവിലെ മുതൽ ചമ്രവട്ടം പാതയിൽ വൻ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. 5 ലക്ഷം രൂപയോളം നഷ്ടം വന്നെന്നാണു കെഎസ്ഇബി അധികൃതർ പറയുന്നത്. പൊലീസ് ലോറി ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.