കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരേയുള്ള ആരോപണത്തിലുറച്ച് മാത്യു കുഴൽനാടൻ എംഎൽഎ. കരിമണൽ കമ്പനിയിൽനിന്ന് വീണ വാങ്ങിയ 1.72 കോടി രൂപയ്ക്ക് ഐജിഎസ്ടി അടച്ചിട്ടില്ലെന്ന് തനിക്ക് ഉത്തമബോധ്യമുണ്ടെന്ന് കോൺഗ്രസ് നേതാവ് ആവർത്തിച്ചു.

താൻ പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞാൽ മാപ്പ് പറയാൻ തയാറാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്റെ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് എംഎൽഎ പറഞ്ഞു. ഇത് സംബന്ധിച്ച കണക്ക് പുറത്ത് വിടാൻ താൻ വെല്ലുവിളിക്കുകയാണ്. ഇതിന് അവർക്ക് എത്ര സമയം വേണമെന്ന് അറിയില്ല. ഒരു ദിവസം കൂടി കാത്തിരിക്കാൻ താൻ തയാറാണ്.

അതിന് ശേഷം താൻ തന്റേതായ നിലയ്ക്ക് വീണ ഐജിഎസ്ടി അടച്ചിട്ടില്ലെന്ന് തെളിയിക്കാൻ ശ്രമിക്കും. ഇക്കാര്യം തെളിഞ്ഞാൽ മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്ന് സിപിഎം സെക്രട്ടറിയേറ്റ് സമ്മതിക്കുമോ എന്നും എംഎൽഎ വെല്ലുവിളിച്ചു.