-തിരുവനന്തപുരം: വാഹന ഇൻഷുറൻസിൽ നോൺ വയലേഷൻ ബോണസ് നൽകുന്ന കാര്യം ഇൻഷുറൻസ് കമ്പനികളുമായി ചർച്ച ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വ്യാഴാഴ്ച ചേർന്ന ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

റോഡപകടങ്ങളും മരണവും കുറഞ്ഞതുകൊണ്ട് നിരവധി മനുഷ്യജീവൻ രക്ഷിക്കാനായതിനോടൊപ്പം ഇൻഷുറൻസ് കമ്പനികൾക്ക് വലിയ സാമ്പത്തിക നേട്ടവും ഉണ്ടായതായാണ് കരുതുന്നതെന്ന് മനന്ത്രി പറഞ്ഞു. ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്ക് ഇൻഷുറൻസ് പോളിസിയിൽ ഇളവും തുടരെത്തുടരെ നിയമലംഘനം നടത്തുന്നവർക്ക് പിഴയും നൽകുന്ന കാര്യം പരിഗണിക്കണമെന്ന് ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെടാനാണ് നിലവിലെ തീരുമാനം.

ഓരോ വർഷം ഇൻഷുറൻസ് പുതുക്കുമ്പോൾ ഗതാഗത നിയമ ലംഘന പിഴ തുക അടച്ചതായി ഉറപ്പുവരുത്തുവാൻ നിർദ്ദേശം നൽകും. അപകടമുണ്ടായ ഉടനെ നൽകേണ്ട ഗോൾഡൻ ഹവർ ട്രീറ്റ്‌മെന്റിന്റെ ചെലവ് വഹിക്കുന്നതിനും ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കും ആംബുലൻസ് ഡ്രൈവർമാർക്കും പരിശീലനം സംഘടിപ്പിക്കുവാനും ആവശ്യപ്പെടും.

റോഡരികുകളിൽ സൈൻ ബോർഡ് സ്ഥാപിക്കുന്നതിനും ഇൻഷുറൻസ് കമ്പനികളോട് അഭ്യർത്ഥിക്കും. വിഷയം ചർച്ച ചെയ്യുന്നതിനായി സെപ്റ്റംബർ മൂന്നാം വാരം ഇൻഷുറൻസ് കമ്പനി മേധാവികളുടെയും ഐ.ആർ.ഡി.എ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർക്കുമെന്നും മന്ത്രി വ്യക്തമാക്കി.