കോട്ടയം: തിരുവല്ലയില്‍ 19 കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീവച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. റേഡിയോളജി വിദ്യാര്‍ഥിനി റാന്നി അയിരൂര്‍ സ്വദേശിനി കവിത വിജയകുമാര്‍ (18) കൊല്ലപ്പെട്ട കേസില്‍ പ്രതി അജിന്‍ റെജി മാത്യുവാണ് കുറ്റക്കാരനെന്ന് അഡീഷണല്‍ ജില്ലാ കോടതി ഒന്ന് വിധി പറഞ്ഞത്. പ്രതിക്കുള്ള ശിക്ഷാവിധി മറ്റന്നാള്‍ വിധിക്കും. 2019 മാര്‍ച്ച് 12ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠിയായിരുന്ന പെണ്‍കുട്ടി പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന്, അജിന്‍ അവരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.

70 ശതമാനത്തില്‍ അധികം പൊള്ളലേറ്റ പെണ്‍കുട്ടി, രണ്ടുനാള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചു. പ്രതി അജിന്‍ റെജി മാത്യുവിന്റെ കൈ കാലുകള്‍ കെട്ടി നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്ലസ്ടു മുതല്‍ ഒരുമിച്ച് പഠിച്ച യുവതിയും യുവാവും പ്രണയത്തിലായിരുന്നു. പ്രണയബന്ധം തകര്‍ന്നെങ്കിലും നിരവധി തവണ അജിന്‍ വിവാഹാഭ്യര്‍ഥന നടത്തി. എന്നാല്‍, യുവതി ഒഴിഞ്ഞു മാറി. ഇന്നു രാവിലെ യുവതി പഠിക്കുന്ന സ്വകാര്യ സ്ഥാപനത്തിന് മുമ്പില്‍ അജിന്‍ ബൈക്കില്‍ എത്തി. തുടര്‍ന്ന് കൈയില്‍ കരുതിയ പെട്രോള്‍ യുവതിയുടെ ദേഹത്ത് ഒഴിച്ച് ഇയാള്‍ തീ കൊളുത്തുകയായിരുന്നു.