ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കർ ഇ തായിബ തലവനുമായ ഹാഫിസ് സായിദുമായി പാക്കിസ്ഥാനിലെ ഫലസ്തീൻ സ്ഥാനപതി വേദി പങ്കിട്ട സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ. റാവൽപിണ്ടിയിൽ നടന്ന റാലിയിലാണ് ഫലസ്തീൻ സ്ഥാനപതി വാലിദ് അബു അലി ഹാഫീസ് സെയിദുമായി വേദി പങ്കിട്ടത്. വാലിദ് അലിയുടെ നടപടിയിൽ ഇന്ത്യ അസംന്തുഷ്ടി പ്രകടിപ്പിച്ചു.

മതസംഘടനകളുടേയും നാൽപതോളം രാഷ്ട്രീയ പാർട്ടികളുടേയും സഖ്യവും ഇന്ത്യാ വിരുദ്ധ സംഘടനയുമായ ഡിഫ ഇ പാക്കിസ്ഥാൻ കൗൺസിൽ സംഘടിപ്പിച്ച റാലിയിലാണ് വാലിദ് അലി പങ്കെടുത്തത്. ഇസ്രയേൽ തലസ്ഥാനം ജറുസലമിലേക്കു മാറ്റിയ നടപടിക്കെതിരായി പാക് പ്രധാനമന്ത്രി ഷാഹിദ് ഖകൻ അബ്ബാസി മുസ്ലിം രാജ്യങ്ങളുടെ ഉച്ചകോടി വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ടായിരുന്നു റാലി.

ഇതു സംബന്ധിച്ച് റിപ്പോർട്ടുകൾ പരിശോധിച്ചുവരികയാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു. സംഭവം ഗൗരവമായാണ് ഇന്ത്യ കാണുന്നത്. ഡൽഹിയിലെ ഫലസ്തീൻ സ്ഥാനപതിയേയും ഫലസ്തീൻ അധികൃതരേയും വിവരം ധരിപ്പിച്ചതായും രവീഷ് കുമാർ പറഞ്ഞു.ഇസ്രയേൽ തലസ്ഥാനം ജറുസലേമിലേക്ക് മാറ്റിയ അമേരിക്കൻ നടപടിക്കെതിരെ യുഎന്നിൽ ഫലസ്തീന് അനുകൂലമായി വോട്ട് ചെയ്തതിന് പിന്നാലെയുള്ള നടപടി അതീവഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്.