കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ അറസ്റ്റിലായ സിപിഎം കൗൺസിലർ പി ആർ അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ട് സംബന്ധിച്ച് വ്യക്തത വരുത്താൻ ഇഡി. പർളിക്കാട് സ്വദേശി ശ്രീജിത്തിനെ ഇഡി വിളിപ്പിച്ചു. അരവിന്ദാക്ഷന്റെ അമ്മയുടേത് എന്ന പേരിൽ ഇഡി കോടതിയിൽ നൽകിയത് ശ്രീജിത്തിന്റെ അമ്മ ചന്ദ്രമതിയുടെ അക്കൗണ്ട് ആയിരുന്നു എന്നാണ് ആക്ഷേപം ഉയർന്നിരുന്നത്. ഇഡി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് സിപിഎമ്മും പെരിങ്ങണ്ടൂർ ബാങ്കും ആരോപിച്ചിരുന്നു.

അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ അക്കൗണ്ട് വഴി 63 ലക്ഷം രൂപയുടെ ഇടപാട് നടന്നുവെന്നാണ് ഇഡി വെളിപ്പെടുത്തിയിരുന്നത്. എന്നാൽ അരവിന്ദാക്ഷൻ ഇതു നിഷേധിച്ചിരുന്നു. അരവിന്ദാക്ഷന്റെ കുടുംബാംഗങ്ങളുടെ വിവരങ്ങൾ ആരാഞ്ഞപ്പോൾ ബാങ്ക് ആണ് ഇതുസംബന്ധിച്ച വിശദാംശങ്ങൾ സമർപ്പിച്ചതെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.

അരവിന്ദാക്ഷൻ ഇക്കാര്യം സമ്മതിച്ചതായും ഇഡി റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇഡി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു എന്നു ചൂണ്ടിക്കാട്ടി പെരിങ്ങണ്ടൂർ സഹകരണ ബാങ്ക് ഹർജി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ട് സംബന്ധിച്ച് വ്യക്തത വരുത്താൻ ഇഡി നീക്കം ആരംഭിച്ചത്.

പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് നൽകിയ രേഖ വ്യാജ തെളിവുണ്ടാക്കാൻ ഉപയോഗിച്ചതിനും ബാങ്കിനെ അപകീർത്തിപ്പെടുത്തിയതിനും ഇഡിക്കെതിരെ ഹർജി ഫയൽ ചെയ്തിരുന്നു. കൊച്ചി സിബിഐ കോടതി നമ്പർ മൂന്നിലാണ് ഹർജി. ഇഡി ആവശ്യപ്പെട്ടതുപ്രകാരമാണ് ചന്ദ്രമതി എന്നയാളുടെ അക്കൗണ്ട് വിവരം ബാങ്ക് നൽകിയത്. ഇതിനെ മറ്റൊരാളുടെ അമ്മയുടെ അക്കൗണ്ടാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇഡി കോടതിയിൽ റിപ്പോർട്ട് നൽകി. ഇത് ഇടപാടുകാരിലും നിക്ഷേപകരിലും ആശയക്കുഴപ്പമുണ്ടാക്കി. രണ്ടു തവണയായാണ് ബാങ്ക് വിവരം നൽകിയത്. രണ്ടാമത് നൽകിയ വിവരമാണ് ഇഡി കോടതിയിൽ നൽകിയത്. പിന്നീട് കോടതിയിൽ നൽകിയ തെറ്റായ വിവരം ബാങ്കിന് സംഭവിച്ച വീഴ്ചയാണെന്ന് വരുത്താനും ശ്രമിച്ചുവെന്നുമാണ് ആരോപണം.

കരുവന്നൂർ വിഷയത്തിൽ സിപിഐ എം നേതാക്കളെ പ്രതിക്കൂട്ടിലാക്കാനാണ് ഇഡി പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിനെ മറയാക്കിയതെന്നാണ് സിപിം ആരോപിക്കുന്നത്. വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി ആർ അരവിന്ദാക്ഷന്റെ അമ്മ പർളിക്കാട് ചന്ദ്രമതിക്ക് പെരിങ്ങണ്ടൂർ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്ന് വരുത്തിതീർക്കാനാണ് ശ്രമിച്ചത്. ഇതിനായി പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിൽ അക്കൗണ്ടുള്ള പാലായിൽ വീട്ടിൽ ചന്ദ്രമതിയുടെ വിവരം ഇഡി ആവശ്യപ്പെട്ടു. ഇതിൽ നോമിനി മകൻ ശ്രീജിത്തായിരുന്നു. ഇവരുടെ പേരിൽ നടന്ന 63 ലക്ഷം രൂപയുടെ ബാങ്ക് ഇടപാട് അരവിന്ദാക്ഷന്റെ അമ്മയുടെ പേരിൽ ആരോപിക്കുകയായിരുന്നു. കരുവന്നൂർ കേസിലെ ഒന്നാം പ്രതി സതീഷ്‌കുമാറിന്റെ സഹോദരൻ ശ്രീജിത്ത് അരവിന്ദാക്ഷന്റെ ബിനാമിയാണെന്ന് തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചുവെന്നു സിപിഎം ആരോപിക്കുന്നു.

അതേസമയം തൃശൂർ കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ ഉൾപ്പെട്ടതായി കരുതുന്ന 200 കോടി രൂപയുടെ വസ്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തിയതോടെ പ്രമുഖർ അങ്കലാപ്പിലാണ്. കേസിലെ പ്രതികൾ, ബന്ധുക്കൾ, കൂട്ടാളികൾ എന്നിവരുടെ പേരിലുള്ള ബെനാമി നിക്ഷേപമായതിനാൽ രേഖകളുടെ പരിശോധന പൂർത്തിയാക്കിയാൽ മാത്രമേ കണ്ടുകെട്ടൽ നടപടികളിലേക്കു കടക്കാൻ കഴിയൂ. 350ഓളം കോടിയുടെ തട്ടിപ്പാണ് കരുവന്നൂരിൽ നടന്നത്. സതീഷ് കുമാറിലേക്ക് അന്വേഷണം എത്തിയതാണ് നിർണ്ണായകമായത്. ഇഡി നടപടികൾ കരുവന്നൂരിനെ രക്ഷിക്കുമെന്നാണ് സൂചന.

കരുവന്നൂർ സഹകരണബാങ്കിലെ തട്ടിപ്പ് 343.6 കോടിയുടേതാണെന്ന വെളിപ്പെടുത്തൽ ഇഡി നടത്തിയിരുന്നു. 126.8 കോടിയുടെ തട്ടിപ്പെന്ന് സഹകരണ വകുപ്പും 112 കോടിയെന്ന് ക്രൈംബ്രാഞ്ചും പറഞ്ഞയിടത്താണ് അതിന്റെ രണ്ടര ഇരട്ടിയോളം തുകയുടെ തട്ടിപ്പ് നടന്നതായി ഇഡി കണ്ടെത്തിയത്. 2022 ഡിസംബർ 31 വരെയുള്ള കിട്ടാക്കടങ്ങൾ, വ്യാജവായ്പകൾ എന്നിവ കണക്കാക്കി തിരിച്ചപ്പോഴാണ് ഇത്രയും വലിയ തട്ടിപ്പിന്റെ കണക്ക് വ്യക്തമായത്. പ്രധാനമായും 90 പേരാണ് ഈ തട്ടിപ്പുകൾക്ക് പിന്നിലുള്ളത്. വ്യാജരേഖകളും വിലമതിക്കാനാവത്ത ഈടുകളും നൽകിയാണ് തട്ടിപ്പ് നടത്തിയത്. ഇതിൽ 200 കോടിയാണ് കണ്ടു കെട്ടുന്നത്.

നിക്ഷേപകർക്കു നഷ്ടപ്പെട്ടതിന്റെ പകുതി തുകയിൽ വീണ്ടെടുത്തതിനാൽ ബാങ്കിനെ നിലനിർത്താൻ കഴിയുമെന്നാണു പ്രതീക്ഷ. സംസ്ഥാന സഹകരണ രജിസ്റ്റ്രാറെ വിളിച്ചുവരുത്തി ഇ.ഡി സ്ഥിതിഗതികൾ അറിയിച്ചിട്ടുണ്ട്. കുറഞ്ഞ മൂല്യമുള്ള സ്വത്തുവകകളും മുക്കുപണ്ടങ്ങളും ഈടായി സ്വീകരിച്ച് ഭരണസമിതിയെ നിയന്ത്രിക്കുന്ന പാർട്ടികൾക്കു വേണ്ടപ്പെട്ടവർക്ക് കോടികളുടെ വായ്പ നൽകിയതാണു കരുവന്നൂരിനെ തകർത്തത്. കേരളത്തിലെ സഹകരണ ബാങ്കുകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതാണ്. അതിനിടെ ഇഡി അന്വേഷണം അട്ടിമറിക്കാനും നീക്കം സജീവമാണ്.

കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിനെതിരായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതായി പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രതികരിച്ചതും ശ്രദ്ധേയമാണ്. ബാങ്കിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന ഇഡി ഉദ്യോഗസ്ഥരുടെ നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതർ എറണാകുളം പിഎംഎൽഎ കോടതിയിൽ ഹർജി നൽകി. ഇതിന് പിന്നിലും സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനമുണ്ട്. സിപിഎം നിയന്ത്രിക്കുന്ന ബാങ്കാണ് ഇതും.

കരുവന്നൂർ കേസ് അന്വേഷണവുമായി ഇഡിയുമായി പൂർണമായും തങ്ങൾ സഹകരിക്കുന്നുണ്ടെന്ന് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും സമയബന്ധിതമായി തന്നെ ഹാജരാക്കി. കേസിൽ പ്രതിചേർക്കപ്പെട്ട അരവിന്ദാക്ഷന്റെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ട് വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതർ ഒന്നിലേറെ തവണ ബാങ്കിനോട് ചോദിച്ച് വാങ്ങി. അതിന് പുറമേ പ്രത്യേകമായി മറ്റൊരു അവസരത്തിൽ ഒരു അക്കൗണ്ടിലെ വിവരങ്ങൾ ചോദിച്ചു വാങ്ങി-ഹർജിയിൽ പറയുന്നു.

ഇത് അരവിന്ദാക്ഷന്റെ മാതാവിന്റെതാണെന്ന് പ്രചരിപ്പിക്കും കോടതിയിൽ ഇഡി ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങൾ ബാങ്കിനെതിരെ തെറ്റായ പ്രചരണത്തിന് ഇടയാക്കി. ഇഡി ഉദ്യോഗസ്ഥരുടെ മുന്നിൽ വസ്തുതകൾ മനസ്സിലാക്കാനുള്ള മുഴുവൻ രേഖകളും ഉണ്ട്. എന്നിട്ടും മനപ്പൂർവ്വമായാണ് തെറ്റായ വിവരം റിമാൻഡ് എക്സ്റ്റൻഷൻ റിപ്പോർട്ടിൽ ഉദ്യോഗസ്ഥർ പ്രസ്താവിച്ചതെന്നും ബാങ്ക് ഹരജിയിൽ ആരോപിച്ചു. ഇതിനെ തുടർന്ന് തുടർച്ചയായ ദിവസങ്ങളിൽ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ വിളിച്ചുവരുത്തി. ബാങ്ക് നൽകിയ വിവരങ്ങൾ തെറ്റാണെന്ന് എഴുതി നൽകാൻ സെക്രട്ടറിയെ നിർബന്ധിച്ചു.