തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബമ്പർ ലോട്ടറി നറുക്കെടുത്തത് കുറച്ചു മണിക്കൂറുകൾക്കു മുമ്പാണ്. TE 230662 ടിക്കറ്റിനാണ് ഒന്നാംസമ്മാനം. 25 കോടി രൂപയാണ് ഒന്നാംസമ്മാനം. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ സമ്മാനത്തുക നൽകുന്ന ഭാഗ്യക്കുറിയുടെ ടിക്കറ്റ് വിൽപന ഇതിനകം പുതിയ റെക്കോഡുകൾ സൃഷ്ടിച്ചിരിക്കുകയാണ്. ഇന്നു രാവിലെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഇത്തവണത്തെ ഓണം ബമ്പറിന്റെ 75.50 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. മൊത്തം ടിക്കറ്റ് വരുമാനം 377.50 കോടി രൂപ കവിഞ്ഞു. എന്നിരുന്നാലും ഓണം ബമ്പർ സംഘടിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ അറ്റാദായത്തേക്കാൾ പ്രത്യക്ഷത്തിൽ യാതൊരു റോളുമില്ലാത്ത കേന്ദ്രസർക്കാരിനാണ് എന്നതാണ് ശ്രദ്ധേയമാകുന്നത്.

ലോട്ടറി ടിക്കറ്റിൽ നിന്നുള്ള ജിഎസ്ടിയുടെ വിഹിതം, ജേതാക്കൾക്ക് നൽകുന്ന 10,000 രൂപയുടെ മുകളിലുള്ള സമ്മാനത്തുകയിൽ നിന്നും 30 ശതമാനം ടിഡിഎസ്, അൻപത് ലക്ഷത്തിന് മുകളിലുള്ള സമ്മാനത്തുകയ്ക്ക്, ജേതാവിന്റെ ആദായ നികുതി സ്ലാബിന് വിധേയമായി സർചാർജും സെസും നൽകേണ്ടിവരും. ബമ്പർ ജേതാവിനെ സംബന്ധിച്ചിടത്തോളം സർചാർജ് 37 ശതമാനവും സെസ് 4 ശതമാനവുമായിരിക്കും. ചുരുക്കത്തിൽ ഓണം ബമ്പറിന്റെ ഒന്നാം സമ്മാന ജേതാവിൽ നിന്നുമാത്രം 10.37 കോടി രൂപ കേന്ദ്രസർക്കാരിന് ലഭിക്കുന്നു.

സമാനമായി രണ്ടാം സമ്മാനക്കാരിൽ നിന്നും (ഒരുകോടി വീതം 20 പേർക്ക്) ആകെ 6.78 കോടി രൂപയും മൂന്നാം സമ്മാനക്കാരിൽ നിന്നും (50 ലക്ഷം വീതം 20 പേർക്ക്) മൊത്തം 3 കോടി രൂപയും നാലാം സമ്മാനക്കാരിൽ നിന്നും (5 ലക്ഷം 10 പേർക്ക്) 15 ലക്ഷം രൂപയും അഞ്ചാം സമ്മാനക്കാരിൽ നിന്നും (രണ്ടുലക്ഷം വീതം 10 പേർക്ക്) ആകെ 6 ലക്ഷവും കേന്ദ്ര ഖജനാവിലേക്ക് എത്തിച്ചേരും. അതായത്, ആദ്യത്തെ അഞ്ച് ലോട്ടറി സമ്മാന ജേതാക്കളിൽ നിന്നുമാത്രം കേന്ദ്രസർക്കാരിന്റെ വരുമാനം 20.36 കോടിയെന്ന് ചുരുക്കം.

ഇതിനു പുറമെ 10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാന ജേതാക്കളിൽ നിന്നുള്ള 30 ശതമാനം ടിഡിഎസ് കൂടി ചേരുമ്പോൾ ഓണം ബമ്പറിൽ നിന്നുള്ള കേന്ദ്രസർക്കാരിന്റെ നികുതി വരുമാനം ഇനിയും ഉയരും. വിൽപന ഇനിയും പൂർത്തിയാകാത്തതിനാൽ അന്തിമ കണക്കുകളിൽ മാറ്റം വരാമെന്നുള്ളതിനാലാണ് ഇതു ലേഖനത്തിൽ നിന്നും ഒഴിവാക്കുന്നത്. അതേസമയം ജിഎസ്ടി വിഹിതം കൂടി ലഭിക്കുമ്പോൾ, ഓണം ബമ്പർ നേരിട്ട് നടത്തിയ കേരള സർക്കാരിന്റെ ലാഭത്തേക്കാൾ അധികം വരുമാനം കേന്ദ്രസർക്കാരിലേക്ക് വന്നുചേരും.

ടിക്കറ്റിന് 28 ശതമാനമാണ് ജിഎസ്ടി ഈടാക്കുന്നത്. ടിക്കറ്റ് വിലയിൽ ഇതും ഉൾപ്പെടുത്തിയിട്ടുണ്ട്. അതായത് 500 രൂപയ്ക്കാണ് വിൽക്കുന്നതെങ്കിലും ഓണം ബമ്പർ ടിക്കറ്റിന്റെ യഥാർത്ഥ വില 390.63 രൂപയാണെന്ന് സാരം. ബുധനാഴ്ച രാവിലെ വരെ വിറ്റുപോയത് 75.5 ലക്ഷം ടിക്കറ്റുകൾ. അങ്ങനെ നോക്കുമ്പോൾ, ഓണം ബമ്പറിൽ നിന്നും ഇതുവരെയുള്ള മൊത്തം ജിഎസ്ടി വരുമാനം 82.77 കോടി രൂപയാകുന്നു. ഇതിൽ നിന്നും പകുതി വീതം ഇരു സർക്കാരുകളും പങ്കിടും. അതായത്, ജിഎസ്ടി ഇനത്തിൽ കേന്ദ്രസർക്കാരിന് ചുരുങ്ങിയത് 41.39 കോടി ഇതിനകം ലഭിച്ചു. ജേതാക്കളിൽ നിന്നും പിടിക്കുന്ന ടിഡിഎസും മറ്റ് ആദായ നികുതിയും ജിഎസ്ടി വിഹിതവും ചേരുമ്പോൾ കേന്ദ്രസർക്കാരിന് ഇത്തവണത്തെ ഓണം ബമ്പറിൽ നിന്നും ചുരുങ്ങിയത് 61.75 കോടി രൂപ ലഭിക്കും. ടിഡിഎസ് ഇനത്തിൽ ചുരുങ്ങിയത് 20.36 കോടിയും ജിഎസ്ടി വിഹിതമായി ഇതുവരെ നേടിയ 41.39 കോടിയും മാത്രം ചേർത്തുള്ള തുകയാണിത്.

ജിഎസ്ടിയും ടിക്കറ്റ് വിൽക്കുമ്പോൾ ഏജൻസിക്ക് കൈമാറുന്ന മാർജിനും (ഏകേദശം 100 രൂപ) ഒഴിവാക്കിയശേഷം ഓണം ബമ്പറിൽ നിന്നുള്ള അസൽ ടിക്കറ്റ് വരുമാനമെന്ന നിലയിൽ കേരള സർക്കാരിലേക്ക് ഇതുവരെ എത്തിച്ചേർന്നിട്ടുള്ളത് ഏകദേശം 219 കോടി രൂപയാകും. ഇത്തവണ ഭാഗ്യക്കുറിയുടെ സമ്മാനഘടന പരിഷ്‌കരിച്ചതിനാൽ വിതരണം ചെയ്യുന്ന ആകെ സമ്മാനത്തുക 125.50 കോടി രൂപയായി വർധിച്ചിട്ടുണ്ട്. ഇതും ലോട്ടറി വിൽക്കുന്നതിനുള്ള മറ്റ് ഇൻസെന്റീവുകളും ടിക്കറ്റ് പ്രിന്റിങ്ങിനുള്ള ചെലവും അന്യഭാഷയിൽ ഉൾപ്പെടെ പരസ്യത്തിന് നകിയതും വിതരണത്തിനായി ടിക്കറ്റ് എത്തിക്കുന്നതിന്റെ ലോജിസ്റ്റിക്സ് ചെലവുകളും കൂടി കിഴിച്ചാൽ കേരള സർക്കാരിന് ഇത്തവണത്തെ തിരുവോണം ബമ്പർ നടത്തിപ്പിൽ നിന്നും ലഭിക്കാവുന്ന അറ്റാദായം പരമാവധി 50 കോടിയിൽ താഴെയാകാനാണ് എല്ലാ സാധ്യതയും.

അതേസമയം ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം TE230662 എന്ന ടിക്കറ്റിന്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഒന്നാം സമ്മാനം. കോഴിക്കോട് പാളയത്തുള്ള ബാവ ഏജൻസി പാലക്കാട് വാളയാറിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഷീബ എസ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഇത്തവണ ഒന്നാം സമ്മാനം ലഭിച്ചത്. കോഴിക്കോട്ടെ ഏജൻസി പാലക്കാട്ട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്നായിരുന്നു ആദ്യസൂചന.

5,34,000 സമ്മാനങ്ങളാണ് ഇത്തവണ നൽകുന്നത്. രണ്ടാംസമ്മാനം ഒരുകോടി വീതം 20 പേർക്ക് ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് നിരക്ക്. റെക്കോർഡ് വിൽപ്പനയായിരുന്നു ഇത്തവണ. 75.76 ലക്ഷം ടിക്കറ്റാണ് വിൽപ്പന നടത്തിയത്. കഴിഞ്ഞവർഷത്തേക്കാൾ 11 ലക്ഷം ടിക്കറ്റുകൾ അധികമായി വിറ്റു. 85 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചിരിക്കുന്നത്. പരമാവധി 90 ലക്ഷം ടിക്കറ്റുവരെ അച്ചടിക്കാൻ അനുമതിയുണ്ട്. പാലക്കാട് ജില്ലയാണ് ടിക്കറ്റ് വില്പനയിൽ മുമ്പിൽ. അവിടെ 2,81000 ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു.

ഒന്നാം സമ്മാനം 15 കോടിയിൽ നിന്ന് 25 കോടിരൂപയായി ഉയർത്തിയ കഴിഞ്ഞ വർഷവും ഓണം ബംപർ വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ആകെ 66,55,914 ടിക്കറ്റുകളാണ് അന്നു വിറ്റത്. അച്ചടിച്ചത് 67,50,000 ടിക്കറ്റുകൾ. തൊട്ടു മുൻ വർഷത്തേക്കാൾ 12.5 ലക്ഷം ടിക്കറ്റുകൾ കഴിഞ്ഞ വർഷം വിറ്റുപോയി. 25 കോടി സമ്മാനത്തുകയിൽ 10% ഏജന്റിന്റെ കമ്മിഷനായിപോകും. ശേഷിക്കുന്ന തുകയിൽ 30% നികുതി കഴിച്ചുള്ള തുകയാണ് ജേതാവിനു ലഭിക്കുക. ഇത്തവണ ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്. രണ്ടും മൂന്നും സമ്മാനങ്ങൾ കഴിഞ്ഞ തവണത്തേതിനേക്കാൾ ആകർഷകമാക്കി. രണ്ടാം സമ്മാനം 20 കോടി രൂപയാണ്. ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്കാണ്. ആകെ സമ്മാനങ്ങൾ കഴിഞ്ഞവർഷം 3,97,911ആയിരുന്നത് ഇക്കുറി 5,34,670 ആയി വർധിപ്പിച്ചു.

കഴിഞ്ഞ വർഷത്തെക്കാൾ 1,36,759 സമ്മാനങ്ങളാണ് ഇത്തവണയുള്ളത്. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്. അഞ്ചാം സമ്മാനം 2 ലക്ഷം വീതം പത്തു പേർക്ക്. ഇതിനു പുറമേ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. 12.55 കോടിരൂപയാണ് ഏജൻസി കമ്മിഷൻ. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക് ആകും ഇത്തവണ നൽകുക. കഴിഞ്ഞവർഷം ഇത് അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനം ആയിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേർക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേർക്ക് അഞ്ചാം സമ്മാനം ലഭിക്കും.