Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് കണ്ണിൽ പച്ചച്ചുണ്ണാമ്പ് ഒഴിച്ചു; ക്രൂരമർദ്ദനവും ജയിൽവാസവും; കാഴ്ച ഭാഗികമായി തിരിച്ചുകിട്ടിയത് ഗാന്ധിജി ഇടപെട്ട് നടത്തിയ ചികിത്സയിൽ; അയിത്തോച്ചാടനത്തിന്റെ ധീര പോരാളി; ആമചാടി തേവൻ സമൂഹത്താൽ വിസ്മരിക്കപ്പെട്ടവൻ; വൈക്കം സത്യാഗ്രഹ ശതാബ്ദി കാലത്തും കാടുപിടിച്ച് ശവകുടീരം

വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് കണ്ണിൽ പച്ചച്ചുണ്ണാമ്പ് ഒഴിച്ചു; ക്രൂരമർദ്ദനവും ജയിൽവാസവും;  കാഴ്ച ഭാഗികമായി തിരിച്ചുകിട്ടിയത് ഗാന്ധിജി ഇടപെട്ട് നടത്തിയ ചികിത്സയിൽ; അയിത്തോച്ചാടനത്തിന്റെ ധീര പോരാളി;  ആമചാടി തേവൻ സമൂഹത്താൽ വിസ്മരിക്കപ്പെട്ടവൻ; വൈക്കം സത്യാഗ്രഹ ശതാബ്ദി കാലത്തും കാടുപിടിച്ച് ശവകുടീരം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: വൈക്കം സത്യഗ്രഹകാലത്ത് പോരാട്ടത്തിന്റെ തീക്കനലായി മാറിയ പുലയയുവാവ് കണ്ണൻ തേവൻ എന്ന ആമചാടി തേവൻ. വൈക്കം സത്യാഗ്രഹത്തിന് ആവേശം പകരാനെത്തിയ മഹാത്മാഗാന്ധിയുടെ സ്‌നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങിയ ധീരപോരാളി. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിന്, ഗുണ്ടകൾ കണ്ണിൽ പച്ചച്ചുണ്ണാമ്പ് ഒഴിച്ചു. ഏറ്റുവാങ്ങിയത് ക്രൂരപീഡനവും ജയിൽവാസവും. ചരിത്രത്തിൽ അറിയപ്പെടാൻ തക്കവിധം നിറഞ്ഞുനിന്ന് പ്രവർത്തിച്ചിട്ടും പിന്നീട് സമൂഹത്താൽ വിസ്മരിക്കപ്പെട്ടവൻ.

ഒരുകാലത്ത് ഊരും പേരുമില്ലാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത ആലപ്പുഴ പെരുമ്പളം ദ്വീപിലെ ആമചാടി തുരുത്തിലെ കുഴിമാടത്തിൽ ഈ ധീര പോരാളി വിസ്മൃതനായി വിശ്രമം കൊള്ളുന്നു. അയിത്തോച്ചാടനത്തിനായി പോരാടിയ ആമചാടി തേവന് ഉചിതമായ സ്മാരകം വേണമെന്ന ആവശ്യം വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി കാലത്തും നടപ്പായിട്ടില്ല എന്നതാണ് അവഗണനയുടെ ഏറ്റവും വലിയ സാക്ഷ്യപത്രം.

അക്ഷരവെളിച്ചം അയിത്തത്തിനെതിരെ പൊരുതാനുള്ള പ്രേരണ

തീണ്ടലും തൊടീലും കൊടികുത്തിവാണ കാലത്തായിരുന്നു തേവന്റെ ജനനം. ചേർത്തല താലൂക്കിലെ പെരുമ്പളം ദ്വീപിലെ കണ്ണേത്ത് കുടുംബത്തിലെ അടിയോരായിരുന്നു തേവന്റെ അഛൻ കണ്ണനും അമ്മ കാളിയും. തേവന് നാലുവയസ്സുള്ളപ്പോൾ അഛനമ്മമാർ വസൂരി ബാധിച്ച് മരിച്ചു. കണ്ണേത്തു തറവാട്ടിലെ അച്ചുക്കുട്ടിത്തമ്പുരാട്ടി തേവനെ എടുത്തുവളർത്തി. അവിടത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം പകരുമ്പോൾ ഓലക്കീറെടുത്ത് ഇവരുടെ പിന്നാലെയിരുത്തി തേവനെയും പഠിപ്പിച്ചു.

അയിത്തത്തെ വകവെക്കാതെ സ്വന്തം മക്കൾക്കൊപ്പം വളർത്തിയ അച്ചുക്കുട്ടിത്തമ്പുരാട്ടിയായിരുന്നു തേവന്റെ കൺമുന്നിലെ ആദ്യ സാമൂഹ്യപരിഷ്‌കർത്താവ്. അവർ പകർന്നുനൽകിയ അക്ഷരവെളിച്ചമാണ് പീന്നീട് അയിത്തത്തിനെതിരായ മഹാപ്രക്ഷോഭത്തിലടക്കം തേവന്റെ സമരപാത തെളിച്ചത്.

പതിനേഴ് വയസ്സുള്ളപ്പോൾ പടിപ്പുരയ്ക്കൽ കണ്ണേത്തുചിറയുടെ സൂക്ഷിപ്പുകാരനായി തേവൻ താമസമാക്കി. നായർപ്രമാണിമാരും പൊതുപ്രവർത്തകരുമായ മഠത്തുമുറി രാഘവപ്പണിക്കരോടും കിളക്കൂറ്റിൽ ഗോപാലകൃഷ്ണപ്പണിക്കരോടുമൊപ്പം സൗഹൃദത്തിൽ പ്രവൃത്തിക്കാൻ തേവന് കഴിഞ്ഞത് കണ്ണേത്ത് തറവാട്ടിൽ എടുത്തുവളർത്തിയ കുട്ടിയായതുകൊണ്ടാകാം.

പക്ഷേ, ഇത് സവർണ്ണരിൽ ചിലർക്കുപിടിച്ചില്ല. അവർ ഒരു പുകലക്കേസിൽ കുടുക്കി. വൈക്കത്താണ് കേസ്. അവിടെ കൊണ്ടുപോയി പൊലീസുകാരും എക്സൈസുകാരും ചേർന്ന് മർദ്ദിച്ചു. വിവരമറിഞ്ഞ് കണ്ണേത്തമ്മ കിളക്കൂറ്റിൽ ചെന്നു ഗോപാലകൃഷ്ണപ്പണിക്കരെ കണ്ടു. തേവനെ വൈക്കത്തുകൊണ്ടുപോയിരിക്കയാണെന്നും പിറ്റേന്നുതന്നെ പോയി അവനെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. ക്രൂരമർദ്ദനത്തിനിരയായാണ് തേവൻ നാട്ടിൽ തിരികെ എത്തിയത്.

വൈക്കം സത്യഗ്രഹത്തിനു ബീജാവാപം ചെയ്ത പൂത്തോട്ടക്കേസ്

അയിത്തജാതിക്കാർക്ക് ക്ഷേത്രത്തിൽ കയറാൻ പോയിട്ട് സമീപത്തുകൂടി വഴിനടക്കാൻ പോലും കഴിയാത്തതിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രക്ഷോഭത്തിന് ആലോചന നടക്കുന്ന സമയം. കെ പി കേശവമേനോനും ടി കെ മാധവനും കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടുമൊക്കെ വൈക്കത്തെത്തി. ആമചാടി തേവൻ അടക്കമുള്ള പുലയ സമുദായാംഗങ്ങളെയും അവർ ബന്ധപ്പെട്ടു.

വൈക്കം സത്യാഗ്രഹത്തിനായി, കെ.പി. കേശവമേനോൻ, ടി.കെ. മാധവൻ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, എ.കെ. പിള്ള, കൃഷ്ണസ്വാമി അയ്യർ, കണ്ണന്തോടത്ത് വേലായുധൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്.

അതിന്റെ തുടർച്ചയെന്നൊണം പൂത്തോട്ടയിലെ ശിവക്ഷേത്രത്തിൽ ദീപാരാധന സമയത്ത് ടി കെ മാധവനും ആമചാടി തേവനും പൂത്തോട്ടയിലെ പ്രബുദ്ധരായ ഏതാനും എസ്എൻഡിപി നേതാക്കളും കടന്നുകയറി തൊഴുത്, തെക്കുവശത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വന്നു പുറത്തേക്കിറങ്ങി. 'അശുദ്ധം..അശുദ്ധം' എന്നലറിവിളിച്ച് ക്ഷേത്രത്തിലുണ്ടായിരുന്നവർ പുറത്തേക്കോടി. സവർണ്ണർ നൽകിയ പരാതിയിൽ അറസ്റ്റിലായ ടി കെ മാധവനും തേവനും രണ്ടുവർഷം കോട്ടയം ജയിലിൽ കഴിഞ്ഞു. വൈക്കം സത്യഗ്രഹത്തിനു ബീജാവാപം ചെയ്ത ആ സംഭവം പൂത്തോട്ടക്കേസ് എന്ന് ചരിത്രം രേഖപ്പെടുത്തി.

ദേശസഞ്ചാരത്തിനിടെ അയ്യങ്കാളിയെയും ശിവഗിരിയിൽവെച്ച് ടി.കെ.മാധവനെയും തേവൻ പരിചയപ്പെട്ടു. പന്തിഭോജന പ്രസ്ഥാനത്തിൽ പങ്കാളിയായി. വൈക്കം സത്യാഗ്രഹ സമരത്തിൽ ടി.കെ.മാധവന്റെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം പങ്കെടുത്തത്. തേവന് മഹാത്മാഗാന്ധിയെ പരിചയപ്പെടാനും സംസാരിക്കാനും അവസരം കിട്ടി. കെ.പി. കേശവമേനോനാണ് ഇതിന് സൗകര്യം ഒരുക്കിയത്.

വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി പുറപ്പെട്ട ജാഥയിൽ ടി കെ മാധവനൊപ്പം കൊടിപിടിച്ച് തേവനുണ്ടായിരുന്നു. പൂത്തോട്ടക്കേസിൽ അറസ്റ്റിലായ തേവൻ ജയിൽ മോചിതനായി നേരേ പോയത് വൈക്കം സത്യഗ്രഹപ്പന്തലിലേക്കായിരുന്നു. വൈക്കത്ത് തീണ്ടൽപ്പലകയുടെ അതിർത്തി ലംഘിച്ച സമരഭടന്മാരായ കുഞ്ഞപ്പിയേയും ബാഹുലേയനേയും ഗോവിന്ദപ്പണിക്കരേയും അറസ്റ്റു ചെയ്തപ്പോൾ മഹാത്മാഗാന്ധിക്ക് ജയ്വിളിച്ചു നിന്ന സമരക്കാരിൽ ഒരാൾ തേവനായിരുന്നു.

വൈക്കം സത്യഗ്രഹത്തിനിടയിൽ ചികിത്സക്കായി തിരുവനന്തപുരത്തേക്ക് പോയ ടി കെ മാധവന് വിവരങ്ങൾ കൈമാറിയത് ആമചാടി തേവനായിരുന്നുവെന്ന് കോട്ടുകോയിക്കൽ വേലായുധന് കൊല്ലത്തുനിന്നു ടി കെ മാധവൻ അയച്ച കത്തിൽ കാണാം. (മഹാത്മാഗാന്ധി- സർവകലാശാലാ പ്രസിദ്ധീകരണ വിഭാഗത്തിന്റെ 'വൈക്കം സത്യാഗ്രഹ രേഖകൾ' പുസ്തകം. പേജ് 243).

വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്തതിന് ഇണ്ടൻതുരുത്തി നമ്പൂതിരിയുടെ ഗുണ്ടാപ്പട തേവന്റെയും രാമനിളയതിന്റെയും കണ്ണിൽ ചുണ്ണാമ്പും കമ്മട്ടിപ്പാലും കലർത്തിയ മിശ്രിതമൊഴിച്ചു. മറ്റുനേതാക്കൾക്കൊപ്പം കോട്ടയം സബ് ജയിലിൽ അടയ്ക്കപ്പെട്ട തേവൻ ക്രൂരമർദ്ദനത്തിനിരയായി. തേവന്റെ സമരങ്ങളും ജയിൽവാസവും തുടരുന്ന സമയംമുഴുവൻ ഭാര്യയും കുടുംബവും വൈക്കത്തെ ആശ്രമത്തിലായിരുന്നു. രണ്ടുവിവാഹത്തിലായി പന്ത്രണ്ടുമക്കൾ. ആദ്യ ഭാര്യ കാളി മരിച്ചശേഷം പൊന്നാച്ചിയെ വിവാഹം ചെയ്തു.

തിരിച്ചെത്തിയ തേവൻ കണ്ടത് ഓലയും പനമ്പുമൊക്കെക്കൊണ്ട് ആമചാടി തുരുത്തിൽ താൻ നിർമ്മിച്ച കുടിൽ തകർത്ത് സവർണമേലാളന്മാർ കായലിൽ എറിഞ്ഞതാണ്. വിവരമറിഞ്ഞെത്തിയ ടി കെ മാധവന്റെയും കെ പി കേശവമേനോന്റെയും ശ്രമഫലമായി ആമചാടിത്തുരുത്തിൽ ഒരേക്കറോളം സ്ഥലം തേവന് പതിച്ചുകിട്ടി. അദ്ദേഹം കോൺഗ്രസ് പ്രവർത്തകനായി തുടർന്നു. തേവന്റെ പിറന്നാൾ എന്നാണെന്ന കാര്യത്തിൽ രേഖകളൊന്നുമില്ല. 1966 മാർച്ച് 15നായിരുന്നു മരണം.

ആമചാടി തുരുത്തിൽ കാടുകയറി തകർന്നുകൊണ്ടിരിക്കുകയാണ് തേവന്റെ വീട്. അതിന്റെ പൂമുഖത്ത് ഇന്ദിര ഗാന്ധിയുടെ ചിത്രം. ഇവിടെയിപ്പോൾ തേവന്റെ ബന്ധുക്കളാരും താമസിക്കുന്നില്ല. വൈക്കം സത്യഗ്രഹനായകർ പ്രതിമകളായി നഗരത്തിൽ തലയുയർത്തിനിൽക്കുമ്പോൾ തേവന്റെ ഓർമകൾ പോലെ അദ്ദേഹത്തിന്റെ വീടും ശവകുടീരവും നാശോന്മുഖമായിക്കിടക്കുന്നു. ശവകുടീരത്തിന്റെ ഏതാനുംഭാഗം മാത്രമേ പുറത്തു കാണാനാകൂ.

ഗാന്ധിജി അയച്ചുകൊടുത്ത മരുന്ന് ഉപയോഗിച്ച് നടത്തി ചികിത്സയിലാണ് തേവന് നഷ്ടപ്പെട്ട കാഴ്ച ഭാഗികമായി തിരിച്ചുകിട്ടിയത്. വൈക്കം സത്യഗ്രഹവേദിയിൽ കെ പി കേശവമേനോനാണ് ഗാന്ധിജിക്ക് തേവനെ പരിചയപ്പെടുത്തിയത്. മദ്യപിക്കരുത്, ഹരിജനങ്ങളെ മദ്യപാനത്തിൽ നിന്നു പിന്തിരിപ്പിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കാനും ഓലകൊണ്ടുള്ള ആഭരണങ്ങൾ ഉപേക്ഷിക്കാനും അവരെ പ്രേരിപ്പിക്കുക തുടങ്ങിയ ഉപദേശങ്ങൾ തേവനെ അടുത്തുവിളിച്ച് ഗാന്ധിജി നൽകി.

തേവൻ ശ്രീനാരായണ ഗുരുവിനെ പരിചയപ്പെടുകയും ആശീർവാദം വാങ്ങുകയും ചെയ്തിരുന്നു. തൃപ്പൂണിത്തുറ പുത്തൻകാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് അവിടെയെത്തിയതായിരുന്നു ഗുരു. തന്നെ കാണാനെത്തിയ തേവനോട് ഗുരു 'തേവനല്ല ദേവനാണ്' എന്നു പറഞ്ഞുവത്രെ.

സവർണരുടെ അക്രമത്തിനും തുടർച്ചയായ കള്ളക്കേസുകൾക്കും തേവൻ വിധേയനായി. ഒരുതവണ പൂത്തോട്ടക്കടവിൽ നിന്നു കടത്തുവള്ളത്തിൽ കയറുമ്പോൾ ഗുണ്ടകൾ അദ്ദേഹത്തിന്റെ വസ്ത്രത്തിൽ കരി ഓയിൽ ഒഴിച്ചു. കള്ളക്കേസിൽ തേവനെ അറസ്റ്റുചെയ്യാൻ വള്ളത്തിലെത്തിയ ഇൻസ്പെക്ടർ കണ്ടത് നനഞ്ഞുപോയ പുസ്തകങ്ങൾ വെയിലത്തിട്ടുണക്കുന്ന തേവനെയാണ്. ഇതുകണ്ട് അത്ഭുതപ്പെട്ട ഇൻസ്പെക്ടർ 'നിങ്ങൾക്ക് ഈ കുറ്റകൃത്യം ചെയ്യാനാവില്ലെ'ന്നും ഒന്നുകൂടി അന്വേഷിക്കട്ടെയെന്നും പറഞ്ഞ് മടങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP