കൊൽക്കത്ത: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യർക്ക് പകരം പുതിയ നായകനെ പ്രഖ്യാപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. മധ്യനിരയിലെ വിശ്വസ്തനായ നീതീഷ് റാണയാണ് ശ്രേയസിന് പകരം ഇത്തവണ കൊൽക്കത്തയെ നയിക്കുക. മുംബൈ ഇന്ത്യൻസിൽ നിന്നും 2018ൽ കൊൽക്കത്ത ടീമിൽ എത്തിയ കാലം മുതൽ ടീമിന്റെ അവിഭാജ്യ ഘടകമാണ് നിതീഷ് റാണ.

മുഖ്യ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റിന് കീഴിൽ നിതീഷിന് ക്യാപ്റ്റനെന്ന നിലയിൽ തിളങ്ങാനാവുമെന്ന് കൊൽക്കത്ത വാർത്താക്കുറിപ്പിൽ പ്രതീക്ഷ പ്രകടിപ്പിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഡൽഹി ടീമിനെ 12 ടി20 മത്സരങ്ങളിൽ നയിച്ച് പരിചയമുണ്ടെങ്കിലും ഐപിഎല്ലിൽ നിതീഷ് റാണ ആദ്യമായാണ് ക്യാപ്റ്റനാവുന്നത്. സയ്യിദ് മുഷ്താഖ് അലിയിൽ എട്ട് ജയങ്ങൾ റാണക്ക് സ്വന്തമാക്കാനായിരുന്നു.

ശ്രേയസിന് ഐപിഎൽ പൂർണമായും നഷ്ടമാകില്ലെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും കൊൽക്കത്ത. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ അഹമ്മദാബാദിൽ നടന്ന നാലാം ടെസ്റ്റിനിടെയാണ് ശ്രേയസിന് പുറംവേദന അനുഭവപ്പെട്ടത്. തുടർന്ന് ശ്രേയസ് ബാറ്റിംഗിനിറങ്ങിയിരുന്നില്ല. പിന്നീട് വിശദ പരിശോധനകൾക്ക് വിധേയനായ ശ്രേയസിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്ക് വിധേയനാകുകയാണെങ്കിൽ ശ്രേയസിന് ഐപിഎൽ പൂർണമായും നഷ്ടമാവും.

കൊൽക്കത്തക്കായി 74 മത്സരങ്ങൾ കളിച്ച റാണ 135.61 പ്രഹരശേഷിയിൽ 1744 റൺസ് നേടിയിട്ടുണ്ട്. നേരത്തെ ഷർദ്ദുൽ ഠാക്കൂറിനെയോ സുനിൽ നരെയ്‌നെയോ കൊൽക്കത്ത നായകനായി പരിഗണിക്കുന്നുവെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ഇതിൽ ഷർദ്ദുലിന് സാധ്യത കുറവായിരുന്നെങ്കിലും 2012 മുതൽ കൊൽക്കത്ത താരമായിരുന്ന സുനിൽ നരെയ്‌നെ ക്യാപ്റ്റനാക്കുമെന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ആരാധകരെ പോലും അമ്പരപ്പിച്ചാണ് നിതീഷ് റാണയെ കൊൽക്കത്ത നായകനായി തെരഞ്ഞെടുത്തിരിക്കുന്നത്. മാർച്ച് 31ന് തുടങ്ങുന്ന ഐപിഎല്ലിൽ ഏപ്രിൽ ഒന്നിന് പഞ്ചാബ് കിങ്‌സിനെതിരെ ആണ് കൊൽക്കത്തയുടെ ആദ്യ മത്സരം.