Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരത്ത് ദേശീയ നേതാവ്? തൃശൂരിൽ സുരേഷ് ഗോപി; ആറ്റിങ്ങലിൽ വി മുരളീധരൻ; പ്രചരണം നയിക്കാൻ മോദിയും; കേരളത്തെ അടുപ്പിക്കാൻ ബിജെപി തയ്യാറാക്കുന്നത് വമ്പൻ പദ്ധതികൾ; പ്രധാനമന്ത്രിയെ മുന്നിൽ നിർത്തി ബംഗാളിലും ഒഡീഷയിലും പ്രചരണം കൊഴുപ്പിക്കും; 2023ലും മുൻതൂക്കം നിലനിർത്താൻ എൻഡിഎ

തിരുവനന്തപുരത്ത് ദേശീയ നേതാവ്? തൃശൂരിൽ സുരേഷ് ഗോപി; ആറ്റിങ്ങലിൽ വി മുരളീധരൻ; പ്രചരണം നയിക്കാൻ മോദിയും; കേരളത്തെ അടുപ്പിക്കാൻ ബിജെപി തയ്യാറാക്കുന്നത് വമ്പൻ പദ്ധതികൾ; പ്രധാനമന്ത്രിയെ മുന്നിൽ നിർത്തി ബംഗാളിലും ഒഡീഷയിലും പ്രചരണം കൊഴുപ്പിക്കും; 2023ലും മുൻതൂക്കം നിലനിർത്താൻ എൻഡിഎ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഉത്തരേന്ത്യയിലെ ബഹുഭൂരിഭാഗം സീറ്റും നേടിയാണ് 2014ൽ മോദി അധികാരത്തിലെത്തിയത്. അഞ്ചു കൊല്ലം കഴിഞ്ഞപ്പോൾ വടക്ക് കിഴക്ക് നിലയുറപ്പിച്ച് ഭൂരിപക്ഷം കൂട്ടി. 2023ൽ ലക്ഷ്യം ദക്ഷിണേന്ത്യയാണ്. ഉത്തരേന്ത്യയിലും നോർത്ത് ഈസ്റ്റിലും സീറ്റ് കുറഞ്ഞാലും ഭൂരിപക്ഷ നേടാൻ പ്ലാൻ സി തയ്യറാക്കുകയാണ് ബിജെപി. പ്രധാനമന്ത്രി മോദി തന്നെയാകും പ്രധാന പ്രചരണ ആയുധം. എൻഡിഎയെ എല്ലാ മേഖലയിലും ശക്തിയുള്ളതാക്കും. എല്ലാ സീറ്റും നിർണ്ണായകമാണെന്ന തത്വത്തിലാകും ലോക്‌സഭാ ഇലക്ഷൻ മാസ്റ്റർ പ്ലാൻ.

പ്ലാൻ എ എന്നാൽ ഉത്തരേന്ത്യയാണ് ബിജെപിക്ക്. പ്ലാൻ ബി നോർത്ത് ഈസ്റ്റിലും വിജയിച്ചു. ഇതിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങളാണ് നോർത്ത് ഈസ്റ്റിൽ കൂടുതൽ. ആ വിജയം ബിജെപിക്ക് പ്രതീക്ഷയാണ്. കേരളവും പിടിക്കാനാണ് അവരുടെ പദ്ധതി. ലോക്‌സഭയിലേക്ക് കേരളത്തിലെ പ്രതിനിധി ബിജെപി ബാനറിൽ ജയിക്കുന്നുവെന്ന് ഉറപ്പാക്കും. ഇതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 100 റാലികളടക്കം വിപുലമായ തന്ത്രങ്ങളുമായി ബിജെപി.യുടെ ലോക്സഭാ തിരഞ്ഞെടുപ്പുപ്രചാരണപരിപാടി തയ്യാറാകുന്നു. കേരളം ഉൾപ്പെടെ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങൾക്കുമായിരിക്കും മുൻതൂക്കം.

ബംഗാളിലും ഒഡിഷയിലും പരമാവധി സീറ്റുകൾ ജയിക്കണം. ഇത്തവണ ബിജെപിയുടെ സീറ്റ് 315ന് മുകളിലാക്കാനാണ് ലക്ഷ്യം. അതിന് ശേഷമേ ഏകീകൃത സിവിൽ കോഡ് അടക്കം ബിജെപി ചർച്ചയാക്കൂ. കേരളത്തിൽ പാർട്ടിഅടിത്തറ ഉറപ്പിക്കാൻ കേന്ദ്രസർക്കാർ വമ്പൻപദ്ധതി പ്രഖ്യാപിച്ചേക്കും. രാജ്യത്തെ 60 ന്യൂനപക്ഷമണ്ഡലങ്ങൾ കണ്ടെത്തി പ്രത്യേക പ്രചാരണപരിപാടികൾ ആവിഷ്‌കരിക്കും. കഴിഞ്ഞദിവസം ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ അധ്യക്ഷതയിൽചേർന്ന ഉന്നതതലയോഗത്തിലാണ് ഈ തീരുമാനം.

മുതിർന്നനേതാക്കളായ സുനിൽ ബൻസാൽ, വിനോദ് താവ്ഡെ, തരുൺ ചുഗ് എന്നിവരടങ്ങുന്ന സമിതി തിരഞ്ഞെടുപ്പുപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. കേരളം പിടിക്കുമെന്ന് മോദി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. റോഡ് വികസനമാകും പ്രധാനമായും ഉയർത്തിക്കാട്ടുക. തൃശൂരിലും തിരുവനന്തപുരത്തും ലോക്‌സഭയിൽ ജയിക്കുകയാണ് ലക്ഷ്യം. ഇതിനൊപ്പം ആറ്റിങ്ങലിലും ശക്തമായ മത്സരത്തിനൊരുങ്ങുകയാണ് ബിജെപി. തൃശൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തുന്നത് ഇതിന് വേണ്ടിയാണ്.

തിരുവനന്തപുരത്ത് ബിജെപിയുടെ ദേശീയ മുഖത്തെ സ്ഥാനാർത്ഥിയാക്കും. തൃശൂരിൽ സുരേഷ് ഗോപിയാകും മത്സരിക്കുക. ആറ്റിങ്ങലിൽ കേന്ദ്ര മന്ത്രി വി മുരളീധരനും. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലേക്ക് നടൻ കൃഷ്ണകുമാറിന്റെ പേരും ചർച്ചയിലുണ്ട്. എന്നാൽ തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയേയും മോദി തന്നെ നിശ്ചയിക്കും. കേരളത്തലെ സ്വാധീനിക്കാൻ കഴിയുന്ന മുഖം മത്സരത്തിനെത്തുമെന്നാണ് സൂചന. കേരളത്തിന് പുറത്തു നിന്നുള്ള നേതാക്കളേയും പരിഗണിക്കുന്നുണ്ട്.

കേന്ദ്രസർക്കാരിന്റെ പദ്ധതികൾ പ്രഖ്യാപിക്കാനും പദ്ധതികൾ ഉദ്ഘാടനംചെയ്യാനും ഈവർഷം അവസാനത്തോടെ രാജ്യവ്യാപകമായി 100 റാലികൾ സംഘടിപ്പിക്കും. പാർട്ടിയുടെ സ്വാധീനംകുറഞ്ഞ സംസ്ഥാനങ്ങളിലും മേഖലകളിലും വിപുലമായ കേന്ദ്രപദ്ധതികൾ പ്രഖ്യാപിക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ, ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ 160 മണ്ഡലങ്ങൾക്ക് പ്രാമുഖ്യം നൽകും.

സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ട് പ്രചാരണപരിപാടികൾ വിപുലീകരിക്കും. ന്യൂനപക്ഷവിഭാഗങ്ങൾ 30 ശതമാനത്തിലേറെയുള്ള 10 സംസ്ഥാനങ്ങളിലെ 60 മണ്ഡലങ്ങൾ ന്യൂനപക്ഷമോർച്ച കണ്ടെത്തിയിട്ടുണ്ട്. ഈ മണ്ഡലങ്ങളിൽ കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷപദ്ധതികൾ വിശദീകരിക്കും. സ്വാധീനംകുറഞ്ഞ സംസ്ഥാനങ്ങളിൽ കൂടുതൽ നേതാക്കളെയും പ്രമുഖ വ്യക്തിത്വങ്ങളെയും പാർട്ടിയിലേക്ക് ആകർഷിക്കും.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ സീറ്റുകൾ ബിജെപി. കണക്കുകൂട്ടുന്നു. കേരളത്തിനായി വ്യത്യസ്ത പ്രചാരണതന്ത്രം ആവിഷ്‌കരിക്കുമെന്നാണ് സൂചന. കോൺഗ്രസിനെയും ഇടതുപാർട്ടികളെയും തുറന്നുകാട്ടാൻ കൂടുതൽ കേന്ദ്രനേതാക്കളെ നിയോഗിക്കും. കേരളത്തിൽ ഇഡി നടത്തുന്ന ഇടപെടലും നിർണ്ണായകമാകും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP