- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
500 കിടക്കകൾ, 10 ഐസിയുകൾ, 190 ഐസിയു കിടക്കകൾ, 19 ഓപ്പറേഷൻ തീയറ്ററുകൾ; കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നാലിന്
തിരുവനന്തപുരം: കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് സർജിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മാർച്ച് 4ന് വൈകുന്നേരം 5.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മൺസുഖ് മാണ്ഡവ്യ അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സ്വാഗതം ആശംസിക്കും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ പങ്കെടുക്കും.
പി.എം.എസ്.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് മാത്രമായുള്ള ബ്ലോക്കാണ് സജ്ജമാക്കിയത്. അത്യാധുനിക സൗകര്യങ്ങളോടുകൂടി നിർമ്മിച്ച പുതിയ ബ്ലോക്കിൽ 6 സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 195.93 കോടി രൂപ (കേന്ദ്രം - 120 കോടി, സംസ്ഥാനം - 75.93 കോടി) ചെലവഴിച്ചതാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മിച്ചിട്ടുള്ളത്. 7 നിലകളിലായി രോഗീ സൗഹൃദ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
ആക്സിഡന്റ് ആൻഡ് എമർജൻസി കെയർ, 6 സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ, 500 കിടക്കകൾ, 19 ഓപ്പറേഷൻ തിയേറ്ററുകൾ, 10 തിവ്ര പരിചരണ യൂണിറ്റുകൾ, ഐ.പി.ഡി., ഫാക്കൽറ്റി ഏരിയ, സി.ടി., എം.ആർ.ഐ, ഡിജിറ്റൽ എക്സ്റേ, സി.സി. ടി.വി. സംവിധാനം, ഡേറ്റാ സംവിധാനം, പി.എ. സിസ്റ്റം, ലിഫ്റ്റുകൾ എന്നീ സംവിധാനങ്ങൾ ഈ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലുണ്ടാകും. കാർഡിയോ വാസ്‌കുലർ ആൻഡ് തൊറാസിക് സർജറി, എമർജൻസി മെഡിസിൻ, പ്ലാസ്റ്റിക് സർജറി, യൂറോളജി ആൻഡ് റീനൽ ട്രാൻസ്പ്ലാന്റ് സർജറി, ന്യൂറോ സർജറി, സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി എന്നിവയാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിഭാഗങ്ങൾ. 190 ഐസിയു കിടക്കകളിൽ 20 കിടക്കകൾ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ മൾട്ടി ഓർഗർ ട്രാൻസ്പ്ലാന്റേഷനും 20 കിടക്കകൾ കിഡ്ണി ട്രാൻസ്പ്ലാന്റേഷനും 20 കിടക്കകൾ തലയ്ക്ക് പരിക്കേറ്റവർക്കായുള്ള വിദഗ്ധ ചികിത്സയ്ക്കുമായാണ് മാറ്റിവച്ചിരിക്കുന്നത്.



