Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'കുഞ്ഞനുജന്റെ തലയിൽ കൈചേർത്ത് ജീവൻ രക്ഷിച്ച് ഏഴ് വയസ്സുകാരി; ധീരയായ ഈ പെൺകുട്ടിയോട് അനന്തമായ ആരാധന'; സിറിയയിൽ നിന്നുള്ള വിഡിയോ പങ്കുവച്ച് ഡബ്ല്യുഎച്ച്ഒ മേധാവി

'കുഞ്ഞനുജന്റെ തലയിൽ കൈചേർത്ത് ജീവൻ രക്ഷിച്ച് ഏഴ് വയസ്സുകാരി; ധീരയായ ഈ പെൺകുട്ടിയോട് അനന്തമായ ആരാധന'; സിറിയയിൽ നിന്നുള്ള വിഡിയോ പങ്കുവച്ച് ഡബ്ല്യുഎച്ച്ഒ മേധാവി

ന്യൂസ് ഡെസ്‌ക്‌

ഡമാസ്‌കസ്: തുടർ ഭൂചനലങ്ങളിൽ വിറങ്ങലിച്ച തുർക്കിയിലും സിറിയയിലും രക്ഷാപ്രവർത്തനം തുടരുകയാണ്. ഇരുരാജ്യങ്ങളിലെയും ദുരിതക്കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നിറയുകയാണ്. ഇരുരാജ്യങ്ങളിലുമായി ഇതുവരെ 15,000ത്തിലേറെ പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. മൂന്നു ദിവസം പിന്നിട്ടപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുകയാണ്. ഇക്കൂട്ടത്തിൽ ജീവനുള്ളവരുണ്ടാകുമെന്ന പ്രതീക്ഷ മങ്ങിത്തുടങ്ങി. കിടപ്പാടവും ഉറ്റവരെയും നഷ്ടപ്പെടവരുടെ കണ്ണീർക്കാഴ്ചകൾ പലതും പുറത്തുവരുന്നുണ്ട്.

അതിനിടെ സിറിയയിൽനിന്നു കഴിഞ്ഞദിവസം പുറത്തുവന്ന ഒരു ദൃശ്യം രക്ഷാപ്രവർത്തകർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്ന ഏഴു വയസ്സുള്ള പെൺകുട്ടി, തകർന്നുവീണ കോൺക്രീറ്റ് കഷ്ണം സഹോദരന്റെ തലയിൽ വീഴാതിരിക്കാൻ താങ്ങിപ്പിടിച്ചു കിടക്കുന്ന പെൺകുട്ടിയുടെ വിഡിയോയാണ് വൈറലായത്. 17 മണിക്കൂറോളം ഇത്തരത്തിൽ കഴിഞ്ഞ സഹോദരങ്ങളെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. ഇപ്പോഴിതാ പെൺകുട്ടിയെ പ്രശംസിച്ചിരിക്കുകയാണ് ഡബ്ല്യൂ.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ധീരയായ ഈ പെൺകുട്ടിയോട് ആരാധന തോന്നുന്നു', ഗെബ്രിയേസസ് ട്വിറ്ററിൽ കുറിച്ചു. ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി മുഹമ്മദ് സഫയും ഇരുവരുടെയും വീഡിയോ പങ്കുവച്ചിരുന്നു. '17 മണിക്കൂറുകളോളം അവൾ അങ്ങനെ കൈവെച്ച് ആ കെട്ടിടാവിശിഷ്ടങ്ങൾക്കിടയിൽ കിടന്നു. ഇതാരും പങ്കുവയ്ക്കുന്നില്ല. ഈ കുട്ടികൾ മരിച്ചിരുന്നെങ്കിൽ എല്ലാവരും പങ്കുവച്ചേനെ', രോഷത്തോടെ മുഹമ്മദ് സഫ ട്വിറ്ററിലെഴുതിയ കുറിപ്പിൽ പറയുന്നു.

നേരത്തെ, ഭൂകമ്പത്തിൽ തകർന്നടിഞ്ഞ സിറിയൻ പട്ടണത്തിലെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്നു നവജാത ശിശുവിനെ രക്ഷിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. രക്ഷാപ്രവർത്തകർ കണ്ടെത്തുമ്പോൾ കുഞ്ഞിന്റെ പൊക്കിൾക്കൊടി അമ്മയുടെ ജീവനറ്റ ശരീരത്തിൽനിന്നു വേർപ്പെട്ടിരുന്നില്ല. കുഞ്ഞിനു ജന്മം നൽകിയ ശേഷമാകണം ആ അമ്മ മരണത്തിനു കീഴടങ്ങിയത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു പിറന്ന് അധിക നേരമാകും മുൻപു കുഞ്ഞിനെ കൈകളിലെടുക്കുന്ന രക്ഷാപ്രവർത്തകന്റെ വിഡിയോ സിറിയൻ മാധ്യമപ്രവർത്തക സെയ്‌ന എർഹെയാണു ട്വിറ്ററിൽ പങ്കുവച്ചത്. തുർക്കിയിലും അയൽരാജ്യമായ സിറിയയിലും ഭൂകമ്പം വിതച്ച നാശനഷ്ടത്തിൽ 15,000-ലധികം പേരാണ് മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP