Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകന്റെ കല്യാണം സിയാൽ കൺവൻഷൻ സെന്ററിൽ സൗജന്യമായി പൊടിപൊടിച്ചു; പ്രവാസി വ്യവസായിയെ ബെനാമിയാക്കി ഓഹരി വെട്ടിപ്പ്; സിയാൽ മുൻ എംഡി വി ജെ കുര്യന് എതിരെ വിജിലൻസ് അന്വേഷണം; ഓഹരി വെട്ടിപ്പിൽ നടന്നത് അഞ്ചര കോടിയുടെ അഴിമതി എന്നാരോപണം

മകന്റെ കല്യാണം സിയാൽ കൺവൻഷൻ സെന്ററിൽ സൗജന്യമായി പൊടിപൊടിച്ചു; പ്രവാസി വ്യവസായിയെ ബെനാമിയാക്കി ഓഹരി വെട്ടിപ്പ്; സിയാൽ മുൻ എംഡി വി ജെ കുര്യന് എതിരെ വിജിലൻസ് അന്വേഷണം; ഓഹരി വെട്ടിപ്പിൽ നടന്നത് അഞ്ചര കോടിയുടെ അഴിമതി എന്നാരോപണം

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവള കമ്പനി(സിയാൽ) മുൻ എംഡി വി ജെ കുര്യന് എതിരെ വിജിലൻസ് അന്വേഷണം. കുര്യൻ എംഡി ആയിരുന്ന കാലത്ത് നടത്തിയ ഓഹരി വെട്ടിപ്പാണ് വിഷയം. വിജിലൻസ് അന്വേഷണത്തിന് മുവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. പൊതുപ്രവർത്തകനും, സിയാലിന്റെ ഷെയർ ഹോൾഡറുമായ കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് ഉത്തരവ്. ഓഹരി വെട്ടിപ്പിലൂടെ അഴിമതി നടന്നുവെന്ന ആരോപണത്തിൽ, ദ്രുത പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളത്തെ വിജിലൻസ് ഡിവൈഎസ്‌പിക്കാണ് ഉത്തരവ് നൽകിയിരിക്കുന്നത്. മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിജിലൻസ് പ്രത്യേക ജഡ്ജി സൈദലാവി പി.പി ഉത്തരവിട്ടു.

വി ജെ കുര്യന് എതിരെയുള്ള മുഖ്യ ആരോപണം ഇങ്ങനെ:

സിയാലിലെ പല അഴിമതികളുടെയും സൂത്രധാരൻ വി ജെ കുര്യൻ ആയിരുന്നുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. കമ്പനിയിലെ എംപ്ലോയീസ് സ്‌റ്റോക്ക് ഓണർഷിപ്പ് പദ്ധതി പ്രകാരം സ്ഥിരം തൊഴിലാളികൾക്ക് ഓഹരി നൽകിയതിലാണ് കുര്യൻ വെട്ടിപ്പ് കാണിച്ചതെന്നാണ് ആരോപണം. പദ്ധതി പ്രകാരം തൂപ്പുകാരൻ മുതൽ എയർപോർട്ട് ഡയറക്ടർ വരെയുള്ളവർക്ക് സിയാൽ ഓഹരികൾ നൽകിയിരുന്നു.

2011-2017 കാലഘട്ടത്തിൽ കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഒരു ഓഹരിയുടെ ഫേസ് വാല്യൂ 40 രൂപ ആയിരുന്നു. ഇക്കാലയളവിൽ സിയാലിന്റെ സ്ഥിരം തൊഴിലാളികൾക്ക് മാത്രം, 40 രൂപ ഫേസ് വാല്യൂ ഉണ്ടായിരുന്ന സിയാലിന്റെ ഓഹരി 10 രൂപ ഫേസ് വാല്യൂവിൽ കൊടുക്കാൻ ബോർഡ് തീരുമാനിച്ചിരുന്നു. അതിൽ നിന്നും 1,20,000 ഷെയർ സിയാലിന്റെ എംഡി ആയിരുന്ന വി ജെ. കുര്യന്റെ ബെനാമിയായ പ്രവാസി വ്യവസായി സെബാസ്റ്റ്യൻ എന്ന വ്യക്തിക്ക് തന്റെ സ്വാധീനം ഉപയോഗിച്ച് നൽകി എന്നാണ് ആരോപണം.

സംഭവത്തിൽ 5.5 കോടിരൂപയുടെ അഴിമതി നടന്നു എന്നാണ് ഹർജിക്കാരനായ ഗിരീഷ് ബാബു ആരോപിക്കുന്നത്. സിവിൽ സർവീസിലുള്ള വിജെ കുര്യന് ഓഹരികൾ അലോട്ട് ചെയ്തിരുന്നില്ല. എന്നാൽ, സിയാലിൽ ഒരു ജോലിയുമില്ലാത്ത പ്രവാസി വ്യവസായിയായ തൃശൂർ ശോഭാ സിറ്റി നിവാസിയായ സെബാസ്റ്റ്യന് എങ്ങനെ ഇത്രയും ഓഹരി കിട്ടിയെന്നതാണ് മുഖ്യ ചോദ്യം. വി ജെ കുര്യന്റെ ബെനാമിയാണ് സെബാസ്റ്റ്യൻ എന്ന് ഹർജിയിൽ ആരോപിക്കുന്നു. സെബാസ്റ്റ്യൻ പിന്നീട് ഈ ഓഹരികൾ മറിച്ചുവിറ്റു. അങ്ങനെ വിറ്റത്, കുര്യന്റെ ബന്ധുവിനാണെന്നും ആരോപണമുണ്ട്. സിയാലിൽ ഒരു റോളുമില്ലാത്ത സെബാസ്റ്റ്യന് എങ്ങനെ 1,20,000 ഷെയർ കിട്ടി എന്നതിലാണ് മുഖ്യമായി വിജിലൻസ് അന്വേഷണം നടക്കുന്നത്. കുര്യനെതിരെ മറ്റ് ആരോപണങ്ങളും ഹർജിക്കാരൻ ഉന്നയിച്ചെങ്കിലും, ഓഹരി തട്ടിപ്പ് അന്വേഷിക്കാനാണ് കോടതി നിർദ്ദേശം.

മകന്റെ വിവാഹം സൗജന്യമായി പൊടിപൊടിച്ചു

വി ജെ കുര്യനെതിരായ മറ്റൊരു ആരോപണം, സിയാൽ സംവിധാനം ആകെ ദുരുപയോഗിച്ചുകൊണ്ട് മകന്റെ വിവാഹം നടത്തിയെന്നാണ്. 2016 ജനുവരി 2 നായിരുന്നു മകന്റെ വിവാഹം. വിവാഹം നടന്ന സിയാൽ കൺവൻഷൻ സെന്റർ തികച്ചും സൗജന്യ നിരക്കിലാണ് കുര്യൻ ഉപയോഗിച്ചതെന്നാണ് ആരോപണം. ഇങ്ങനെ ലക്ഷങ്ങൾ വാടകയുള്ള കൺവൻഷൻ സെന്റർ സൗജന്യമായി ഉപയോഗിച്ച് സിയാലിന് വൻനഷ്ടം വരുത്തി. വിവാഹത്തിന് ഈവന്റ് മാനേജ്‌മെന്റുകാർ ഉണ്ടായിട്ടും സിയാൽ ജീവനക്കാരെ ശുചിമുറി വൃത്തിയാക്കൽ മുതൽ കാർ പാർക്കിങ് മേൽനോട്ടത്തിന് വരെ നിയോഗിച്ചു.

2015 ഡിസംബറിൽ, വിവാഹത്തിൽ വധൂവരന്മാർക്ക് സഞ്ചരിക്കാൻ സ്‌കോഡ സൂപ്പർബ് എഫ്എൽ എലഗൻസ് കാർ 28 ലക്ഷം രൂപ മുടക്കി സിയാൽ ചെലവിൽ വാങ്ങിച്ചു. ഈ കാർ വിവാഹത്തിന് അല്ലാതെ പിന്നീട് സിയാലിന്റെ പരിസരത്ത് എങ്ങും കണ്ടിട്ടില്ല. അന്ന് പരിയാരം മെഡിക്കൽ കോളേജിൽ പഠിക്കുകയായിരുന്ന കുര്യന്റെ മകൻ ആണ് ഈ ആഡംബര കാർ ഉപയോഗിച്ചിരുന്നതെന്നും പറയുന്നു. ഇതുകൂടാതെ ടയോട്ട ഇന്നോവയും ടയോട്ട കാംറിയും കുര്യൻ തന്റെ കുടുംബത്തിനായി അന്ന് ഉപയോഗിച്ചിരുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു.

ഇതടക്കം വി ജെ കുര്യന്റെ കാലഘട്ടത്തിൽ നടത്തിയ മറ്റു ചില അഴിമതികളും ഹർജിയിൽ ചൂണ്ടികാണിക്കുന്നു. കമ്പനി സെക്രട്ടറിയായിരുന്ന ആർ വെങ്കിടേശ്വരൻ, എംഡിയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായിരുന്ന ജോസ് തോമസ്, ഡപ്യൂട്ടി ജനറൽ മാനേജരായിരുന്ന ജോസഫ് പീറ്റർ, ചീഫ് ഫിനാൻസ് ഓഫീസർ സുനിൽ ചാക്കോ എന്നിവരെയും സിയാൽ അഴിമതി കേസിലെ എതിർ കക്ഷികളാണ്. സിയാൽ എംഡിയായിരുന്ന വി ജെ കുര്യനും, മറ്റുനാലുപേരും, കുര്യന്റെ ബെനാമി സെബാസ്റ്റ്യനും ചേർന്ന് ഗൂഢാലോചന നടത്തി അന്യായ ലാഭം ഉണ്ടാക്കി എന്നാണ് ഹർജിയിലെ മുഖ്യആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP