Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇനി ഇരുമുടിക്കെട്ടുമായി തീർത്ഥാടകർ മലകയറിയെത്തുന്ന പുണ്യനാളുകൾ;ശരണമന്ത്ര ധ്വനികളോടെ മണ്ഡലകാല പൂജകൾക്കായി ശബരിമല തുറന്നു; സന്ധ്യയോടെ അനുഭവപ്പെട്ടത് വൻ ഭക്തജനത്തിരക്ക്; നവീകരിച്ച നീലിമലപ്പാത ഇന്ന് തുറന്ന് നൽകും

ഇനി ഇരുമുടിക്കെട്ടുമായി തീർത്ഥാടകർ മലകയറിയെത്തുന്ന പുണ്യനാളുകൾ;ശരണമന്ത്ര ധ്വനികളോടെ മണ്ഡലകാല പൂജകൾക്കായി ശബരിമല തുറന്നു; സന്ധ്യയോടെ അനുഭവപ്പെട്ടത് വൻ ഭക്തജനത്തിരക്ക്; നവീകരിച്ച നീലിമലപ്പാത ഇന്ന് തുറന്ന് നൽകും

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: ശരണമന്ത്ര ഘോഷത്തിന്റെ അകമ്പടിയോടെ സന്നിധാനത്തെ ഭക്തിയിലാറാടിച്ച് മണ്ഡലകാല തീർത്ഥാടനത്തിന് നട തുറന്നു. ഇനി ജനുവരി 20 വരെ ഇരുമുടിക്കെട്ടുമായി തീർത്ഥാടകർ മലകയറിയെത്തുന്ന പുണ്യനാളുകൾ. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ ഇന്നലെ വൈകിട്ട് 5ന് മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി പ്രദക്ഷിണമായെത്തി സോപാനത്തിൽ അയ്യപ്പനെ നമസ്‌കരിച്ച ശേഷം തിരുനട തുറന്നപ്പോൾ സന്നിധാനമാകെ ശരണം വിളികളുയർന്നു.

തുടർന്ന് മാളികപ്പുറം ക്ഷേത്രനട തുറക്കാനായി ശ്രീകോവിലിന്റെ താക്കോൽ അവിടത്തെ മേൽശാന്തി ശംഭു നമ്പൂതിരിക്കു നൽകി യാത്രയാക്കി. പിന്നീട് പതിനെട്ടാംപടിയിറങ്ങി ആഴി തെളിച്ചു. പുതിയ മേൽശാന്തിമാരായ കണ്ണൂർ മലപ്പട്ടം കിഴുത്രയിൽ ഇല്ലത്ത് കെ.ജയരാമൻ നമ്പൂതിരി (ശബരിമല), വൈക്കം ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരി (മാളികപ്പുറം) എന്നിവരെ കൈപിടിച്ചു പതിനെട്ടാംപടി കയറ്റി സോപാനത്തിലെത്തിച്ചു.

സന്ധ്യയോടെ പുതിയ മേൽശാന്തിമാരുടെ അവരോധനച്ചടങ്ങുകൾ നടന്നു. ശബരിമല മേൽശാന്തിയുടെ അവരോധനച്ചടങ്ങുകൾ സന്നിധാനത്തും മാളികപ്പുറം മേൽശാന്തിയുടേത് മാളികപ്പുറം ശ്രികോവിലിനു മുൻപിലുമാണ് നടന്നത്. തന്ത്രി കണ്ഠര് രാജീവര് ഇരുവർക്കും മൂലമന്ത്രങ്ങളും പൂജാ വിധികളും പറഞ്ഞുകൊടുത്തു.

വിപുലമായ ഒരുക്കങ്ങലാണ് ഇത്തവണ നടത്തിയിരിക്കുന്നത്.കോവിഡ് മഹാമാരി ഒഴിഞ്ഞ് നിയന്ത്രണങ്ങളില്ലാതെ നടക്കുന്ന ആദ്യത്തെ മണ്ഡലകാലമെന്ന സവിശേഷതയും ഇക്കുറിയുണ്ട്.കെഎസ്ആർടിസിയുടെ 500 ബസ് സർവീസ് ശബരിമലയിലേക്ക് നടത്തും. പമ്പ നിലയ്ക്കൽ റൂട്ടിൽമാത്രം 200 ബസ് ഓരോ മിനിറ്റ് ഇടവേളയിലുണ്ടാകും. പമ്പയിലും സന്നിധാനത്തുമായി 18 അടിയന്തര ചികിത്സാകേന്ദ്രമാണ് (ഇഎംസി) സജ്ജീകരിക്കുന്നത്. പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിലായി 2445 ശുചിമുറി ഒരുക്കിയിട്ടുണ്ട്.

അതേസമയം കല്ലും മുള്ളും നിറഞ്ഞ മലകയറ്റം ഇനി അധികം കഠിനമാവില്ല. ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകർക്ക് എളുപ്പത്തിൽ മല കയറാനായി നീലിമല പാത നവീകരിച്ചു. പമ്പ മുതൽ ശരംകുത്തി വരെയാണ് പരമ്പരാഗത പാതയിൽ കല്ലുകൾ പാകിയിരിക്കുന്നത്. നവീകരിച്ച പാത ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വ്യാഴാഴ്ച തുറന്ന് കൊടുക്കും.

പരമ്പരാഗത പാതയിലുടെ നീലിമല ടോപ്പും അപ്പാച്ചിമേടും ശബരീപീഠവും ശരകുത്തിയും പിന്നിട്ട് മരക്കൂട്ടം വഴി സന്നിധാനത്തേക്ക് ഭക്തദജന ലക്ഷങ്ങൾക്ക് ആശ്വാസമാകുന്നത് കല്ല് പാകിയ നിലിമല പാതയാണ്. 12 കോടി രൂപ ചെലവിട്ട് കേന്ദ്ര സർക്കാരിന്റെ തീർത്ഥാടക വിനോദ സഞ്ചാര പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാത നവീകരിച്ചിരിക്കുന്നത്. ഏഴ് മീറ്റർ വീതിയിൽ 2750 മീറ്റർ ദൂരത്തിലാണ് കല്ല് പാകിയത്.

കർണാടകത്തിലെ സാദർഹള്ളി, ഹൊസൂർ എന്നിവിടങ്ങളിൽ നിന്നാണ് കല്ലുകൾ എത്തിച്ചത്. പരമ്പരഗത പാതയിൽ തീർത്ഥാടകർക്ക് കയറാനും ഇറങ്ങാനും ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന നീലിമല ടോപ്പിലും അപ്പാച്ചിമേട്ടിലും ഒരു വശത്ത് സ്റ്റെപ്പും ക്രമീകരിച്ചിട്ടുണ്ട്. കൈപിടിച്ച് കയറാൻ കൈവരികളുമുണ്ട്. അടിയന്തര സാഹചര്യത്തിൽ ആംബുലൻസുകളും ഇനി നിലിമല പാത വഴി കയറ്റിവിടും.

കഴിഞ്ഞ മാർച്ചിലാണ് നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. കൊവിഡും ലോക്ഡൗണും നിർമ്മാണത്തിന് തടസമായിരുന്നു. പരന്പരാഗത പാതയിൽ കല്ല് പാകുന്നതിനെതിരെ ഏറെ വിമർശനങ്ങളുമുണ്ട്. കല്ല് പാകിയാൽ മഴപെയ്യുന്പോഴടക്കം തീർത്ഥാടകർ തെന്നി വീഴാൻ ഇടയാകുമെന്നാണ് ആക്ഷേപം.

ഡിസംബർ 27ന് മണ്ഡലപൂജയ്ക്കു ശേഷം രാത്രി 10ന് നട അടയ്ക്കും. പിന്നീട് 30ന് തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീർത്ഥാടനത്തിനു സമാപനം കുറിച്ച് 20ന് രാവിലെ 7ന് നട അടയ്ക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP