കീവ്: പോളണ്ടിൽ ഇന്നലെ രണ്ട് പേരുടെ ജീവനെടുത്തത് നിയന്ത്രണം വിട്ടെത്തിയ യുക്രൈനിന്റെ മിസൈൽ വേധ സംവിധാനം തന്നെയെന്ന് ഉറപ്പിച്ച് അമേരിക്കയും നാറ്റോയും. ആക്രമണത്തിൽ നിന്നും റഷ്യയെ കുറ്റവിമുക്തരാക്കിയെങ്കിലും ആക്രമണത്തിന് പിന്നിൽ പുട്ടിന്റെ യുക്രൈൻ കടന്നു കയറ്റമാണെന്ന് ആരോപിക്കുകയാണ് നാറ്റോയും അമേരിക്കയും. പുടിന്റെ ആക്രമണത്തെ ചെറുക്കാനുള്ള എല്ലാ അവകാശവും യുക്രൈനിനുണ്ടെന്നും അങ്ങിനെ നോക്കിയാൽ റഷ്യയുടെ ആക്രമണമാണ് ഇതിനു പിന്നിലെന്നും നാറ്റോ ആരോപിച്ചു. യുക്രൈനിന്റെ സാധാരണക്കാരുടെ ജീവിതം തന്നെ ലക്ഷ്യമിട്ട് റഷ്യ നിരവധി മിസൈലുകളാണ് അയച്ചത്. അതിൽ പ്രതിരോധിക്കുകമാണ് യുക്രൈൻ ചെയ്തതെന്നും നാറ്റോയും വൈറ്റ് ഹൗസും പറയുന്നു. അതുകൊണ്ട് തന്നെ പോളണ്ട് ആക്രമണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം റഷ്യയ്ക്കാണെന്ന നിലപാടാണ് നാറ്റോയും അമേരിക്കയും സ്വീകരിക്കുന്നത്. യുക്രൈൻ എയർ ഡിഫൈൻസ് മിസൈൽ അബദ്ധത്തിൽ പോളണ്ടിൽ വീണതാകാമെന്നാണ് യുഎസ് ഡിഫൻസ് സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ പറയുന്നത്.

അതേസമയം തങ്ങളുടെ രാജ്യത്ത് പതിച്ചത് റഷ്യയുടെ മിസൈൽ അല്ലെന്ന് പോളണ്ട് പ്രസിഡന്റ് ആൻഡ്രേജ് ഡൂഡ വ്യക്തമാക്കി. മാത്രമല്ല യുക്രൈനിൽ നിന്നും വന്ന സോവ്യറ്റ് കാലത്തെ എസ്. 300 റോക്കറ്റ് ആണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പോളണ്ടിനെ ടാർജറ്റ് ചെയ്തല്ല മിസൈൽ എത്തിയതെന്നും പോളണ്ട് പ്രസിിഡന്റ് പറഞ്ഞു. യുക്രൈൻ പ്രതിരോധ മന്ത്രാലയം പല മേഖലകളിലേക്കും മിസൈൽ പായിച്ചിട്ടുണ്ടെന്നും അതിൽ ഏതെങ്കിലും ഒന്നു അബദ്ധത്തിൽ പോളണ്ടിൽ പതിച്ചതാവാമെന്നും പോളണ്ട് പ്രസിഡന്റ് കൂട്ടിച്ചേർത്തു. എന്നാൽ യുക്രൈനിൽ യുദ്ധം തുടങ്ങിവെച്ച റഷ്യയാണ് ഇതിന്റെയെല്ലാം പ്രധാന ഉത്തരവാദി എന്ന് പറയാനും പോളണ്ട് പ്രസിഡന്റ് മറന്നില്ല. പോളിഷ് ഇൻവെസ്റ്റിഗേഷനിൽ വൈറ്റ് ഹൗസും തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. യുക്രൈൻ തിരിച്ചടിച്ചപ്പോൾ അബദ്ധത്തിൽ സംഭവിച്ചത് എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് യുഎസ്.

നാറ്റോ തലവൻ ജെൻസ് സ്റ്റോളൻബെർഗും മിസൈൽ യുക്രൈനിന്റേത് തന്നെയെന്ന് ശരിവെച്ചു. നാറ്റോയ്ക്ക് മേൽ റഷ്യ ആക്രമണം നടത്താൻ ഒരുങ്ങുന്നതിന്റെ ഒരു സൂചനയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ ബൽജിയവും മിസൈൽ യുക്രൈനിന്റേതെന്ന് ഉറപ്പിച്ചു. അതേസമയം ആക്രമണം നടന്ന് മണിക്കൂറുകൾക്കകം 'റഷ്യൻ മിസൈൽ ടെറർ' എന്നാണ്് യുക്രൈൻ പ്രസിഡന്റ് വ്ലാഡിമർ സെലൻസ്‌കി ആക്രമണത്തെ വിശേഷിപ്പിച്ചത്. യുക്രൈനിന്റെ മിസൈൽ അല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നാറ്റോയെ ആക്രമിക്കാനള്ള റഷ്യൻ നീക്കമാണ് ഇതെങ്കിൽ അത് മൂന്നാം ലോക മഹായുദ്ധത്തിലേക്ക് വഴിവെയ്ക്കുമെന്ന് നാറ്റോയും വ്യക്തമാക്കി. യുക്രൈനിന്റെ ഭാഗത്തു നിന്നും വന്ന ഒരു പിഴ് ഇത്രയും വലിയ പ്രതിസന്ധിക്ക് കാരണമായെങ്കിൽ റഷ്യയുടെ ഭാഗത്തു നിന്നും ഒരു ചെറുവിരലനക്കിയാൽ പോലും അത് വൻ പ്രശ്നങ്ങൾക്ക് വഴിവെക്കും.

നാറ്റോയും യുഎസും ഒരു പോലെ ശരിവയ്ക്കുമ്പോഴും ആക്രമണത്തിന് പിന്നിൽ റഷ്യയെന്ന വാദം യുക്രൈൻ പ്രസിഡന്റ് വ്ലാഡിമർ സെലൻസ്‌കി ഇനിയും ഉപേക്ഷിച്ചിട്ടില്ല. പോളണ്ടിൽ പതിച്ചത് റഷ്യൻ മിസൈൽ ആകുമെന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു. പോളണ്ട് അടക്കം നിരവധി രാജ്യങ്ങൾ മിസൈൽ യുക്രൈനിന്റേതെന്ന് ഉറപ്പിക്കുമ്പോഴും സെലൻസ്‌കി റഷ്യയുടെതെന്ന വാദത്തിൽ പിടിച്ചു നിൽക്കുകയാണ്. മാത്രമല്ല അദ്ദേഹം യുക്രേനിയൻ ഇൻവെസ്റ്റിഗേറ്റീവ് ടീമിനെ സ്ഫോടനം നടന്ന സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉച്ചക്കായിരുന്നു യുക്രെയിൻ അതിർത്തിയിൽ നിന്നും അഞ്ച് മൈൽ മാത്രം അകലെയുള്ള തെക്ക് പടിഞ്ഞാറൻ പോളണ്ടിലെ സെവിഡോ എന്ന ഗ്രാമത്തിൽ രണ്ട് മിസൈലുകൾ പതിച്ചത്. നിയന്ത്രണം വിട്ടെത്തിയ രണ്ട് റഷ്യൻ മിസൈലുകളായിരുന്നു ഗ്രാമത്തിൽ മരണകാരണമായ സ്‌ഫോടനത്തിന് കാരണമെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു അമേരിക്കൻ രഹസ്യാന്വേഷണോദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, യുക്രെയിനിലെ ഏറ്റവും അടുത്ത നഗരപ്രദേശമായ ചെർവോനൊർഡിൽ നിന്നും പത്ത് മൈലോളം മാറിയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. അതേസമയം, യുക്രെയിനിന്റെ മുകളിൽ വെച്ച് വെടിവെച്ചിട്ട റഷ്യൻ മിസൈലിന്റെ അവശിഷ്ടങ്ങളായിരിക്കാം മരണകാരണമെന്നായിരുന്നു റേഡിയോ സെറ്റ് ആദ്യം റിപ്പോർട്ട് ചെയ്തത്.

അവശിഷ്ടങ്ങൾക്ക് യുക്രെയിനിന്റെ വ്യോമ പ്രതിരോധ സംവിധാനമായ എസ്-300 മായി സാമ്യതയുണ്ടേന്ന് ചില പ്രതിരോധ സംവിധാന ഗവേഷകരും അവകാശപ്പെടുന്നു. എന്നാലും സ്ഥിരീകരിക്കാനാവുന്ന തെളിവുകൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല. കഴിഞ്ഞ ഒൻപത് മാസമായി നീണ്ടു നിൽക്കുന്ന യുദ്ധത്തിലെ ഏറ്റവും കനത്ത വ്യോമാക്രമണം റഷ്യ നടത്തിയതിനു ശേഷമായിരുന്നു പോളണ്ടിലെ ഗ്രാമത്തിൽ സ്‌ഫോടനം ഉണ്ടായത്.

അതേസമയം, പോളണ്ടിലെ മണ്ണിൽ തങ്ങളുടെ മിസൈൽ പതിച്ചു എന്ന കാര്യം റഷ്യ നിഷേധിച്ചിട്ടുണ്ട്. നിലവിലെ സംഘർഷം മൂർച്ഛിപ്പിക്കുവാനായുള്ള പ്രകോപനത്തിന്റെ ഭാഗമാണ് ഈ ആരോപണം എന്നാണ് റഷ്യ പറയുന്നത്. യുക്രെയിൻ-പോളണ്ട് അതിർത്തിയിൽ ആക്രമണം ഒന്നും നടത്തിയിട്ടില്ലെന്നും റഷ്യ അവകാശപ്പെടുന്നു. ദേശീയ സുരക്ഷയും പ്രതിരോധവുമായി ബന്ധപ്പെട്ട കമ്മിറ്റിയുടെ അടിയന്തരയോഗം ഇന്നലെ പോളിഷ് പ്രധാനമന്ത്രി വിളിച്ചു ചേർത്തു. നാറ്റോ അംബാസിഡർമാർ ഇന്ന് യോഗം ചേരും.

നാറ്റോ രൂപീകരണത്തിന് അടിസ്ഥാനമായ കരാറിലെ ആർട്ടിക്കിൾ 4 അനുസരിച്ച്, അംഗരാജ്യങ്ങളിൽ ഒന്ന് ആക്രമിക്കപ്പെട്ടാൽ, അതിൽ കർശന നടപടികൾ എടുക്കാൻ മറ്റ് അംഗരാജ്യങ്ങൾ ബാദ്ധ്യസ്ഥരാണ്. സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലാക്കി മാത്രമെ നടപടി എടുകൂൂ എന്നാണ് ഒരു യൂറോപ്യൻ നയതന്ത്ര പ്രതിനിധി പറഞ്ഞത്. നാറ്റോ അംഗമായ പോളണ്ടിനെതിരെ ആക്രമണം ഉണ്ടായാൽ, അത് മറ്റ് അംഗരാജ്യങ്ങൾക്കെതിരെയുള്ള ആക്രമണമായി കണക്കാക്കപ്പെടും എന്നതാണ് നാറ്റോയുടെ അടിസ്ഥാന തത്വം.

നാറ്റൊ കരാറിലെ ആർട്ടിക്കിൾ 5 അനുസരിച്ച്, ഒരു നാറ്റോ അംഗത്തിനെതിരെ യുദ്ധമുണ്ടായാൽ അത് മറ്റ് അംഗരാജ്യങ്ങൾക്കെതിരെയുള്ള യുദ്ധമായി കണക്കാക്കി ആക്രമണവിധേയമായ അംഗരാജ്യത്തെ സഹായിക്കാൻ കഴിയുന്നതെല്ലാം ചെയ്യണം. എന്നാൽ, അത്തരമൊരു തീരുമാനമെടുക്കുന്നതിനു മുൻപായി അംഗരാജ്യങ്ങളുമായി സംസാരിക്കേണ്ടതുമുണ്ട്. അതുകൊണ്ടു തന്നെ പോളണ്ടിൽ പതിച്ച മിസൈൽ റഷ്യയുടേതാണെന്ന് ഉറപ്പു വരുത്താതെ നാറ്റോ യുദ്ധത്തിനിറങ്ങിയേക്കില്ല. അമേരിക്ക ഇപ്പോഴും ഇക്കാര്യം പരിശോധിച്ചു വരികയാണെന്നാണ് പെന്റഗൺ വൃത്തങ്ങൾ പറയുന്നത്.

അതേസമയം ആർടി എഡിറ്റർ ഇൻ ചീഫ് മർഗരിറ്റ സിമോന്യാൻ പറയുന്നത്, റഷ്യയുടെ മിസൈൽ നിയന്ത്രണം വിടുക എന്നത് തെരുവിൽ ജീവനുള്ള ദിനോസറിനെ കാണാൻ കഴിയുന്നത്ര മാത്രം സധ്യതയുള്ള കാര്യമാണെന്നാണ്. ഇത് ഒന്നുകിൽ യുക്രെയിന് പറ്റിയ ഒരു തെറ്റാകാം അല്ലെങ്കിൽ പോളണ്ടോ, ബ്രിട്ടനോ പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കുന്നതാകാം എന്നും അവർ പറയുന്നു. നാറ്റോ ഉടൻ തന്നെ യോഗം ചേർന്ന് അനുയോജ്യമായ നടപടികൾ എടുക്കണമെന്ന് യുക്രെയിൻ വിദേശകാര്യമന്ത്രിയും ആവശ്യപ്പെട്ടു.

അതിനിടയിൽ ജർമ്മൻ പ്രതിരോധ വിഭാഗത്തിൽ നിന്നും ചോർന്ന് ലഭിച്ചതെന്ന് അവകാശപ്പെടുന്ന ചില രേഖകളെ ഉദ്ധരിച്ച്, രാജ്യത്തെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരിൽ ഒരാൾ ജർമ്മൻ സൈന്യത്തോട് യുദ്ധത്തിനു തയ്യാറെടുക്കാൻ ആവശ്യപ്പെട്ടതായി ദേർ സ്പീഷൽ എന്ന ജർമ്മൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബറിലായിരുന്നു ഈ നയരേഖ പുറപ്പെടുവിച്ചതെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. രാജ്യ സുരക്ഷക്ക് ഭീഷണി ഉയരുന്ന സാഹചര്യത്തിലാണ് ഇതെന്നും രേഖയിൽ വ്യക്തമാക്കുന്നുണ്ട്.