കോഴിക്കോട്: സർക്കാർ-ഗവർണർ പോരിൽ പ്രതിപക്ഷ നേതാവിന്റെ നിലപാടിനോട് മുസ്ലിംലീഗിന് അതൃപ്തിയെന്ന മാധ്യമ വാർത്തകൾക്കിടെ മികച്ച രാഷ്ട്രീയ നേതാവിനുള്ള ബി.വി. അബ്ദുല്ലക്കോയ പുരസ്‌ക്കാരം വി.ഡി സതീശന് നൽകി ലീഗ് നേതൃത്വം. ഗവർണർ- സർക്കാർ പോര് വ്യാജ ഏറ്റുമുട്ടൽ മാത്രമാണെന്ന സതീശന്റെ നിലപാടിനൊപ്പമാണ് ലീഗും യു.ഡി.എഫുമെന്ന് വ്യക്തമാക്കുന്നതായിരുന്നു പുരസ്‌കാരദാന ചടങ്ങ്. ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ മുനീർ എംഎ‍ൽഎ ഉൾപ്പെടെയുള്ള ലീഗ് നേതാക്കൾ പങ്കെടുത്ത പ്രൗഡഗംഭീരമായ ചടങ്ങിലാണ് പ്രതിപക്ഷ നേതാവ് ബി.വി അബ്ദുള്ളക്കോയ പുരസ്‌കാരം പ്രതിപക്ഷ നേതാവിന് സമ്മാനിച്ചത്.

ഒക്ടോബർ 27ന് കോഴിക്കോട് നടന്ന ചടങ്ങിൽ ബി.വി. അബ്ദുല്ലക്കോയ പുരസ്‌ക്കാരം സമ്മാനിച്ചത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കേരളത്തിന്റെ പ്രതിപക്ഷ നേതാവിന് നൽകുന്ന പൂർണ്ണ പിന്തുണയാണെന്നാണ് വിലയിരുത്തൽ. പ്രതിപക്ഷനേതാവിന്റെ വിട്ടു വീഴ്ചയില്ലാത്ത മതേതര നിലപാടിനുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്നാണ് സാദിഖലി ശിഹാബ് തങ്ങൾ പരസ്യമായി പ്രഖ്യാപിച്ചത്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കേരളത്തിന്റെ പ്രതിപക്ഷ നേതാവിന് നൽകുന്ന പൂർണ്ണ പിന്തുണയാണ് ബി.വി. അബ്ദുല്ലക്കോയ പുരസ്‌ക്കാരമെന്നായിരുന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

ഗവർണർ സർക്കാർ പോരിൽ യു.ഡി.എഫിൽ ഭിന്നത, പ്രതിപക്ഷ നേതാവും ലീഗും തമ്മിൽ ഭിന്നത തുടങ്ങിയ വാർത്തക്കൾ ഒരു പ്രത്യേക ലക്ഷ്യത്തോടെ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതിനിടയിലാണ് ലീഗ് വേദിയിൽ വി.ഡി സതീശൻ എത്തിയതും സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറും അടക്കമുള്ള ലീഗ് നേതൃത്വം പ്രതിപക്ഷ നേതാവിന്റെ നിലപാടുകൾക്ക് പൂർണ് പിന്തുണ പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയമാണ്.

മലബാർ രാഷ്ട്രീയത്തിൽ ലീഗ് കടുത്ത മത്സരം നേരിടുന്നതിനിടെ കോൺഗ്രസിൽ നിനുള്ള മതേതര ശബ്ദങ്ങൾക്ക് മലബാർ രാഷ്ട്രീയത്തിൽ വലിയ സ്വീകാര്യതയുണ്ട്. കെ. കരുണാകരന് ശേഷം മതേതര നിലപാടിൽ ഒട്ടും വെള്ളം ചേർക്കാത്ത രാഷ്ട്രീയമാണ് വി.ഡി.സതീശന്റേത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് വർഗീയ വാദികളുടെ വോട്ട് വേണ്ട എന്ന സതീശന്റെ നിലപാട് വലിയ സ്വീധനം ചെലുത്തി. തൃക്കാക്കരയ്ക്കും എറണാകുളത്തിനു പുറത്ത് മലബാറിലാണ് ഈ രാഷ്ട്രീയം ഏറെ ചർച്ച ചെയ്യപ്പെട്ടത്.

ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 100 ശതമാനം വിശ്വസിക്കാവുന്നയാളെന്ന പ്രതിച്ചായയാണ് സതീശൻ നേടിയത്. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത പ്രതിപക്ഷ നേതാവിന്റെ ഉറച്ച നിലപാടുകൾ പരേഷമായി ഗുണം ചെയ്യുന്നത് ലീഗിന് കൂടിയാണ്. ലീഗിൽ നിന്നും അകന്നു പോയ വോട്ടുകൾ മതേതര നിലപാടിൽ വെള്ളം ചേർക്കാത്ത പൊതുരീഷ്ട്രീയം പറഞ്ഞ് തിരിച്ചെത്തിക്കാൻ കഴിയും. ന്യൂനപക്ഷ ഭൂരിപക്ഷ വിഭാഗങ്ങൾക്ക് ഒരുപോലെ സ്വാധീനമുള്ള തൃക്കാരയിൽ ഇരുപത്തി അയ്യായിരത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷമാണ് മതേതര രാഷ്ട്രീയം പറയുന്നതിനപ്പുറം പ്രവൃത്തിയിലും നിലപാടിലും അത് തെളിയിക്കുന്ന പ്രതിപക്ഷ നേതാവിനെ ലീഗിന് സ്വീകാര്യനാക്കുന്നത്.

പാണക്കാട്ടെ ഉന്നത നേതൃത്വവുമായി അടുത്ത വ്യക്തബന്ധം സൂക്ഷിക്കുന്ന സതീശൻ ലീഗിലെ ഇരു വിഭാഗങ്ങൾക്കും ഒരു പോലെ സ്വീകാര്യനുമാണ്. ഗവർണർ - സർക്കാർ പോരിൽ യു.ഡി.എഫിന്റെ രാഷ്ട്രീയ ഇടം കാത്തുസൂക്ഷിച്ച് മാത്രമെ നിലപാടെടുക്കാൻ കഴിയൂവെന്നതായിരുന്നു പ്രതിപക്ഷ നേതാവിന്റെ നിലപാട്. സർവകലാശാലകളിലെ കെടുകാര്യസ്ഥത പ്രതിപക്ഷ നേതാവിയിരുന്നപ്പോൾ മുതൽ കോൺഗ്രസും യു.ഡി.എഫും കടുത്ത ഭാഷയിൽ വിമർശിച്ചതാണ്. അതിന് അനുകൂലമായി ഗവർണർ നിലപാട് സ്വീകരിക്കുമ്പോൾ അതിനെ തള്ളിക്കളയാൻ രാഷ്ട്രീയമായി കോൺഗ്രസിന് കഴിയില്ല. ആ സാഹചര്യത്തിൽ ഗവർണറെ എതിർത്ത് സർക്കാരിനെ അനുകൂലിച്ചിരുന്നുവെങ്കിൽ യു.ഡി.എഫിന്റെ രാഷ്ട്രീയ ഇടം പിണറായി കൊണ്ടു പോകുമായിരുന്നു.

അതുകൊണ്ടാണ് സുപ്രീകോടതി വിധിയെ പൂർണമായി പിൻതാങ്ങി വി സിമാർ ഒഴിയണമെന്ന നിലപാട് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്. അതേസമയം സർവകലാശാലകളിൽ ആർ.എസ്.എസ് ഇടപെടലിന് ഗവർണർ ശ്രമിച്ചാൽ പല്ലും നഖവും ഉപയോഗിച്ച് യു.ഡി.എഫ് എതിർക്കുമെന്ന് അർത്ഥശങ്കയ്ക്ക് ഇടമില്ലാത്ത വിധം വ്യക്തമാക്കുകയും ചെയ്തു. മുഖ്യമന്ത്രി- ഗവർണർ ഒത്തുകളിയും ഒത്തുതീർപ്പും പൊളിക്കുന്ന രാഷ്ട്രീയ നിലാപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്. രാഷ്ട്രീയ നിലപാടുകളിലെ ഈ കൃത്യതയ്ക്ക് മലബാറിൽ ലഭിച്ച സ്വീകാര്യത തന്നെയാണ് ലീഗിനെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനിലേക്ക് ആകർഷിക്കുന്നത്.