കണ്ണൂർ: കേരളത്തിന്റെ പൊതുസമൂഹത്തിൽ വികസനമെന്ന അജൻഡകൊണ്ട് വന്നതിൽ പ്രധാന പങ്ക് വഹിച്ചത് സി.അച്യുത മേനോൻ സർക്കാരാണെന്നും അതുകൊണ്ട് തന്നെ അച്യുതമേനോന്റെ നാമം തമസ്‌കരിച്ച് കൊണ്ട് ഒരു കേരള ചരിത്രം എഴുതാൻ ആര് ശ്രമിച്ചാലും നടക്കുകയില്ലെന്നും സിപിഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ.ഇസ്മയിൽ പറഞ്ഞു.

സിപിഐ അഞ്ചരക്കണ്ടി മണ്ഡലം കമ്മിറ്റിയുടെയും പാനേരിച്ചാൽ സി. അച്യുതമേനോൻ സ്റ്റഡി സെന്ററിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അച്യുതമേനോൻ അനുസ്മരണവും 'കേരള വികസന മാതൃക' സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ നാഴികകല്ലായ ഏത് വികസന പദ്ധതികളുടെയും ചരിത്രം പരിശോധിച്ചാൽ അച്യുതമേനോന്റെ പ്രതിഭാ സ്പർശം കാണാൻ സാധിക്കും. ആധുനിക വികസന നായകൻ എന്നതിനൊപ്പം രാഷ്ട്രീയ ധാർമിക മൂല്യങ്ങൾ സ്വജീവിതത്തിൽ കൂടി ഉയർത്തി പിടിച്ച് ജീവിതാവസാനം വരെ ജീവിച്ച ഉത്തമ കമ്യൂണിസ്റ്റ് ആയിരുന്നു സി അച്യുതമേനോൻ. അദ്ദേഹത്തിന്റെ ജീവിതം പുതു തലമുറക്ക് മുന്നിൽ ഉയർത്തി കൊണ്ട് വരുന്നത് യുവ തലമുറക്ക് വികസന പരിപ്രേക്ഷൃത്തിന്റെ വഴി കാണിച്ച് കൊടുക്കുമെന്നും കെ.ഇ. ഇസ്മയിൽ പറഞ്ഞു.
മാമ്പ്രത്ത് രാജൻ അധ്യക്ഷനായി. ഡോ.കെ പി വിപിൻ ചന്ദ്രൻ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. സി.പി. ഷൈജൻ, ടി.പ്രകാശൻ എന്നിവർ പ്രസംഗിച്ചു.