തിരുവനന്തപുരം: തിരുവല്ല താലൂക്ക് ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തിയ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഡോക്ടർമാരുടെ പടയൊരുക്കം. ഡോക്ടർമാരെ പൊതുസമൂഹത്തിൽ കരിവാരിതേയ്ക്കാനാണ് ഇത്തരം മിന്നൽ സന്ദർശനങ്ങൾ നടത്തുന്നതെന്നും അവ പാടെ അവസാനിപ്പിക്കണമെന്നുമാണ് ഡോക്ടർമാരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരുവിഭാഗം ഡോക്ടർമാർ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിക്കാൻ ഒരുങ്ങുകയാണ്.

മന്ത്രിയെ കടുത്തഭാഷയിലാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേതാക്കൾ വിമർശിക്കുന്നത്. ഇട്ത അനുകൂല ഡോക്ടർമാരുടെ സംഘടനവും ഇക്കാര്യത്തിൽ മന്ത്രിയുമായി എതിർചേരിയിലാണ്. മിന്നൽ മുരളിക്ക് ശേഷം കേരളത്തിന് ലഭിച്ച മിന്നൽ മന്ത്രിയെന്നാണ് ഡോക്ടർമാരുടെ പരിഹാസം. വിമർശനങ്ങളുടെ മൂർച്ഛ കൂടിയതോടെ തിരുവല്ല താലൂക്ക് ആശുപത്രിയിലെ മിന്നൽ പരിശോധനയ്ക്ക് കാരണം ചികിത്സ തേടിവന്ന ആളോട് വീട്ടിലെത്തി കാണാൻ ഡോക്ടർ നിർദ്ദേശിച്ചെന്ന മാത്യു.ടി.തോമസ് എംഎ‍ൽഎയുടെ പരാതിയാണെന്ന് മന്ത്രി വെളിപ്പെടുത്തി.

പത്തനംത്തിട്ടയിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം വിലയിരുത്താൻ ചേർന്ന യോഗത്തിൽ എത്തിയ മാത്യു.ടി.തോമസാണ് ഡോക്ടർമാരുടെ ചികിത്സാ നിഷേധത്തെ കുറിച്ച് പറഞ്ഞത്. ദുരിതാശ്വാസ ക്യാമ്പിൽ തെന്നിവീണതിനാൽ താലൂക്ക് ആശുപത്രിയിലെത്തിയ രോഗിയോടാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ വൈകിട്ട് വീട്ടിലെത്തി കാണാൻ നിർദ്ദേശിച്ചത്. വിഷയത്തെ കുറിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ താൻ മാധ്യമങ്ങളെ മുൻകൂട്ടി അറിയിച്ചാണ് എത്തിയതെന്നാണ് ചിലർ പറയുന്നത്.

അന്ന് എന്റെ ഒപ്പം ഒരു മാധ്യമങ്ങളും ഉണ്ടായില്ല. സാധാരണ പൈലറ്റില്ലാതെയാണ് ഞാൻ സഞ്ചരിക്കുന്നത് അന്നും അങ്ങനെയാണ് താലൂക്ക് ആശുപത്രിയിലെത്തിയത്. ഡ്യൂട്ടിയിൽ എട്ട് ഡോക്ടർമാർ ഇല്ലായിരുന്നുവെന്ന് സൂപ്രണ്ട് തന്നെ സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ തുടർ നടപടികളുണ്ടാകും.ഡോക്ടർമാർ സ്വന്തം ചെലവിൽ മരുന്ന് വാങ്ങണമെന്ന നിർദ്ദേശം താൻ നൽകിയിട്ടില്ല. ആവശ്യമായ മരുന്നുകൾ ലഭ്യമാക്കാൻ അടിയന്തര ഇടപെടലുകൾ നടത്തുന്നുണ്ടെന്നും മന്ത്രി വിശദീകരിക്കുന്നു.

എന്നാൽ വീണാ ജോർജ് തുടർന്നാൽ ആരോഗ്യവകുപ്പ് തകരുമെന്നായിരുന്നു ഐഎംഎ തിരുവല്ല മേഖല പ്രസിഡന്റ് ഡോക്ടർ രാധാകൃഷ്ണന്റെ വാ്ക്കുകൾ മാധ്യമ ശ്രദ്ധ പിടിച്ചെടുക്കാൻ മാത്രമാണ് ശ്രമം. ഈ സർക്കാരിലെ ഏറ്റവും വലിയ പരാജയപ്പെട്ട വകുപ്പാണ് ആരോഗ്യവകുപ്പ്, മന്ത്രിയുമായി സഹകരിക്കണമോയെന്നതിൽ ആലോചിക്കേണ്ടി വരുമെന്നും രാധാകൃഷ്ണൻ പറഞ്ഞു.

അതേസമയം വകുപ്പിന്റെ പരാജയം ഡോക്ടറുടെ തലയിൽ കെട്ടിവയ്ക്കുന്നതായാണ് ഐഎംഎ സംസ്ഥാന നേതൃത്വത്തിന്റെയും വിമർശനം.
തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി മാധ്യമങ്ങളെയും രാഷ്ട്രീയ സുഹൃത്തുക്കളെയും കൂട്ടി അരമണിക്കൂറിലേറെ മെഡിക്കൽ സൂപ്രണ്ടിനെ പരസ്യ മാധ്യമ വിചാരണ ചെയ്ത നടപടി അപഹാസ്യവും പ്രതിഷേധാർഹവുമാണ്. വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പൊതുജന മദ്ധ്യത്തിൽ അവതരിപ്പിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല.

10 ഡോക്ടർമാർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആശുപത്രിയിൽ കേവലം രണ്ട് ഡോക്ടർമാർ മാത്രമേ ഒപി നടത്തിയുള്ളൂ എന്നു പ്രചരിപ്പിച്ചത് ഡോക്ടർമാരെയും ആരോഗ്യ സ്ഥാപന ത്തെയും അവഹേളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മാത്രമേ കാണാൻ കഴിയുകയുള്ളൂ. ആറ് ഡോക്ടർമാർ ഒപിയിലും ഒരു ഡോക്ടർ മെഡിക്കൽ ബോർഡ് കൂടുന്നതിനും രണ്ട് ഡോക്ടർമാർ കോടതി ഡ്യൂട്ടിയിലും ഒരു ഡോക്ടർ റൗൺസിലുമാണ് ഉണ്ടായിരുന്നത്.

വസ്തുതകൾ ഇങ്ങനെയായിരിക്കെ മനപ്പൂർവ്വം ഡോക്ടർമാരെ കരിതേച്ച് കാണിക്കുന്നത് ആരോഗ്യ മേഖലയിലുള്ള മന്ത്രിയുടെ അജ്ഞത മൂലമാകാം. ആശുപത്രിയിൽ ഡ്യൂട്ടി സമയത്ത് വിവിധങ്ങളായ ഉത്തരവാദിത്തം ഉള്ളവരാണ് ഡോക്ടർമാർ എന്ന അടിസ്ഥാന കാര്യം മന്ത്രി മറച്ചുവയ്ക്കുന്നു. താലൂക്ക് ആശുപത്രിയിൽ അരമണിക്കൂറിലേറെ സമയം സഹരാഷ്ട്രീയക്കാരുമായി നടന്ന മന്ത്രിക്ക് ഏതെങ്കിലും സ്ഥലത്ത് നിന്ന് ഗൗരവമായ പരാതികളോ ചികിത്സ ലഭിക്കാതെ നിൽക്കുന്ന ആൾക്കൂട്ടമോ കാണാനായിട്ടില്ല. ലഭിച്ച പരാതികൾ ഡോക്ടർമാർക്കു പരിഹരിക്കാനാകില്ല.

മരുന്നു ക്ഷാമം എന്നത് ഒരു ആശുപത്രിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രശ്‌നമല്ല. കേരളമൊട്ടാകെ സർക്കാർ ആശുപത്രികളിൽ ഇന്ന് മരുന്ന് ക്ഷാമം രൂക്ഷമാണ്. KMSCL മരുന്ന് നൽകുന്നതിനുള്ള താമസമാണ് ഇതിനുള്ള കാരണം. ഒരു മെഡിക്കൽ ഓഫീസറോ സൂപ്രണ്ടോ വിചാരിച്ചാൽ നിമിഷനേരം കൊണ്ട് മരുന്നു വാങ്ങാൻ പറ്റുന്ന നടപടിക്രമങ്ങൾ നിലവിലില്ല. കാരുണ്യ ഫാർമസികളിൽ നിന്നും മരുന്നുകൾ ആവശ്യത്തിനു ലഭിക്കുന്നില്ല. ഇക്കാര്യങ്ങൾ വ്യക്തമായി അറിയാവുന്ന മന്ത്രി പൊതുജന കയ്യടി നേടുന്നതിനായി ആശുപത്രി സൂപ്രണ്ടിനെ അകാരണമായി മാധ്യമ വിചാരണയ്ക്ക് വിധേയമാക്കി വ്യക്തിഹത്യ ചെയ്യുന്നത് ഈ മേഖലയിലുള്ള പരിമിതികൾ മറച്ചുവെക്കുന്നതിനു വേണ്ടി കൂടിയാണ്.

ഒരു ആശുപത്രി സൂപ്രണ്ടിനെ വഴിയിൽ നിർത്തി മാധ്യമ വിചാരണയ്ക്കും പൊതു വിചാരണയ്ക്കും വിട്ടുകൊടുത്തത് സാമാന്യ മര്യാദയ്ക്കും മാന്യതയ്ക്കും നിരക്കുന്നതല്ല എന്നു മാത്രമല്ല ഡോക്ടർ സമൂഹത്തെ മുഴുവൻ അപമാനിക്കുന്നതിനു തുല്യമാണെന്നും ഐഎംഎകുറ്റപ്പെടുത്തുന്നു, സമാനനിലപാടിലാണ് കെ ജി എം ഒ എയും.