Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബലാത്സംഗ ആരോപണം നിഷേധിക്കാൻ വിജയ് ബാബു അർദ്ധരാത്രിയിൽ ഫേസ്‌ബുക്ക് ലൈവിൽ എത്തി; പരാതിക്കാരിയായ നടിയുടെ പേര് വെളുപ്പെടുത്തി അപമാനിക്കൽ: അതിരു കടക്കുന്ന ആത്മവിശ്വാസം വിജയ് ബാബുവിനെ അഴി എണ്ണിക്കുമോ?

ബലാത്സംഗ ആരോപണം നിഷേധിക്കാൻ വിജയ് ബാബു അർദ്ധരാത്രിയിൽ ഫേസ്‌ബുക്ക് ലൈവിൽ എത്തി; പരാതിക്കാരിയായ നടിയുടെ പേര് വെളുപ്പെടുത്തി അപമാനിക്കൽ: അതിരു കടക്കുന്ന ആത്മവിശ്വാസം വിജയ് ബാബുവിനെ അഴി എണ്ണിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

ടിയെ ആക്രമിച്ച കേസിൽ നാണം കെട്ട് തൊലിയുരിഞ്ഞ മലയാള സിനിമാ ലോകത്തെ വീണ്ടും നാണം കെടുത്തുന്നതാണ് നടനും സംവിധായകനുമായ വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗ പരാതി. നിരവധി സിനിമകളിൽ നായികാ വേഷം അടക്കം ചെയ്തിട്ടുള്ള കോഴിക്കോട്ടുകാരിയായ നടിയാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. സിനമികളിൽ അവസരം വാഗ്ദാനം ചെയ്ത് തന്നെ നിരവധി തവണ വിജയ് ബാബു ബലാത്സംഗം ചെയ്‌തെന്നാണ് യുവനടിയുടെ പരാതി.

എന്നാൽ ഇപ്പോൾ ഈ നടിക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് വിജയ് ബാബു. അർദ്ധരാത്രിയിൽ ഫേസ്‌ബുക്ക് ലൈവിലെത്തി പരാതിക്കാരിയായ നടിയുടെ പേരടക്കം വെളിപ്പെടുത്തി അപമനാച്ചുകൊണ്ടാണ് വിജയ് ബാബു രംഗത്ത് എത്തിയിരിക്കുന്നത്. തനിക്കെതിരായ ആരോപണം നിഷേധിച്ച വിജയ് ഈ കേസിൽ താൻ പ്രതിയല്ല ശരിക്കും ഇരയാണെന്നുമാണ് പ്രതികരിച്ചത്. അതേസമയം സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ളാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് വിജയ് ബാബുവിനെതിരായ നടിയുടെ പരാതി. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

എറണാകുളം സൗത്ത് പൊലീസാണ് നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. എന്നാൽ ഇപ്പോൾ പരാതിക്കാരിക്കെതിരെ എഫ്ബി ലൈവിലൂടെ തുറന്നടിച്ചിരിക്കുകയാണ് വിജയ് ബാബു. അതിരുകടന്ന ആത്മവിശ്വാസത്തോടെയാണ് വിജയ് ബാബു രംഗത്ത് എത്തിയിരുക്കുന്നത്. പരാതിക്കാരിയുടെ പേര് ഉൾപ്പെടെ വെളിപ്പെടുത്തിയതിനൊപ്പം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതിയെന്നും ഇതിൽ ഇര ശരിക്കും താനാണെന്നും വിജയ് ബാബു പറഞ്ഞു. തന്റെ കുടുംബവും സ്‌നേഹിക്കുന്നവരും ദുഃഖം അനുഭവിക്കുമ്പോൾ എതിർ കക്ഷി സുഖമായിരിക്കുകയാണ്.

2018 മുതൽ ഈ കുട്ടിയെ അറിയാം. അഞ്ച് വർഷത്തെ പരിചയത്തിൽ ആ കുട്ടിയുമായി ഒന്നും ഉണ്ടായിട്ടില്ല. തന്റെ സിനിമയിൽ കൃത്യമായി ഓഡിഷൻ ചെയ്ത് അഭിനയിക്കുകയാണ് ചെയ്തത്. മാർച്ച് മുതൽ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400ഓളം സ്‌ക്രീൻ ഷോട്ടുകളും തന്റെ കൈവശമുണ്ട്. ഒന്നര വർഷത്തോളം ആ കുട്ടിക്ക് ഒരു മെസേജും അയച്ചിട്ടില്ല. തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നു. ഈ കേസിൽ മറ്റൊരു ഇരയെ ഉണ്ടാക്കി സുഖിച്ച് ജീവിക്കേണ്ടെന്നും തന്നെ അപകീർത്തിപ്പെടുത്തിയതിന് കേസ് നൽകുമെന്നും വിജയ് ബാബു ലൈവിൽ പറഞ്ഞു.

അതേസമയം, വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. കേസിന്റെ വിശദാംശങ്ങൾ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസിൽ അറസ്റ്റിലേക്കാണ് പൊലീസ് നീങ്ങുന്നതെന്നാണ് സൂചന. അതേസമയം വിജയ് ബാബു ഇപ്പോൾ നാട്ടിലുണ്ടോ എന്നത് സംബന്ധിച്ച് പൊലീസിന് സൂചനകൾ ഒന്നും ഇല്ല. മൂന്നു ദിവസം മുമ്പാണ് പെൺകുട്ടി എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ വിജയ് ബാബുവിനെതിരെ പീഡന പരാതി നൽകിയത്. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. വരും ദിവസങ്ങളിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേയ്ക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം മുൻകൂർ ജാമ്യത്തിന് വിജയ് ബാബു ശ്രമം തുടങ്ങിയെന്ന് സൂചനയുണ്ട്. താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമാണ് വിജയ് ബാബു. കേസെടുത്ത സാഹചര്യത്തിൽ വിജയ് ബാബുവിനെ സംഘടനയിൽ നിന്ന് പുറത്താക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതോടെ ദിലീപിനെ സംഘടനയിൽ നിന്നും മാറ്റിയിരുന്നു. ഇത് ഏറെ ചർച്ചയായിരുന്നു.

അമ്മ തെരഞ്ഞെടുപ്പിൽ വിജയ് ബാബു വിമതനായാണ് മത്സരിച്ച് ജയിച്ചത്. മോഹൻലാലിന്റെ പാനലിനെ തോൽപ്പിച്ചാണ് ജയിച്ചത്. എന്നാൽ ജയിച്ച ശേഷം മോഹൻലാലിനോട് ചേർന്ന് പ്രവർത്തിക്കുകയായിരുന്നു വിജയ് ബാബു. അതുകൊണ്ട് തന്നെ അമ്മ എടുക്കുന്ന നിലപാട് നിർണ്ണായകമാകും. ചുരുക്കം സിനിമയിൽ അഭിനയിച്ച നടി ഒരു സിനിമയിൽ നായികയായും അഭിനയിച്ചിട്ടുണ്ട്. വിജയ് ബാബുവിനെതിരെ പൊലീസ് പീഡന കേസ് രജിസ്റ്റർ ചെയ്തതിന്റെ വിശദാംശങ്ങൾ മറുനാടനാണ് ആദ്യം പുറത്തുവിട്ടത്.

മലയാള സിനിമയെ ഞെട്ടിക്കാൻ പോന്ന പരാതിയാണ് ഇതും. നടിയാണ് പരാതിക്കാരി. അതും ചില സിനിമകളിൽ നായികയായ യുവ നടി. പീഡനം തന്നെയാണ് വിജയ് ബാബുവിനെതിരെ ഉയരുന്നതും. ഇതു സംബന്ധിച്ച ഡിജിറ്റൽ തെളിവുകളും പൊലീസിന് കിട്ടി കഴിഞ്ഞു. ഇതിൽ ചില സംശയങ്ങളുണ്ട്. വിജയ് ബാബുവിൽ നിന്ന് വ്യക്തത വരുത്താനാണ് പൊലീസ് ശ്രമിക്കുന്നത്. ഏതായാലും മുൻകൂർ ജാമ്യം കിട്ടിയില്ലെങ്കിൽ വിജയ് ബാബു അറസ്റ്റിലാകും. അഴിക്കുള്ളിൽ പോകേണ്ടിയും വരും. എന്നാൽ ആരോപണമെല്ലാം വിജയ് ബാബു നിഷേധിക്കുകയാണ്.

ഭീഷണിയും പീഡനവുമാണ് പരാതിക്ക് പിന്നിലുള്ളത്. സിനിമാക്കാരിൽ പ്രമുഖരെ ഇക്കാര്യം പൊലീസ് അറിയിച്ചിട്ടുണ്ട്. താര സംഘടനയായ അമ്മയിലെ ഏക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമാണ് വിജയ് ബാബു. നടിയും വിജയ് ബാബുവും തമ്മിലെ വാട്‌സാപ്പ് ചാറ്റും മറ്റും പൊലീസ് പരിശോധിച്ചു കഴിഞ്ഞു. എഫ് ഐ ആർ ഇട്ട് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അങ്ങനെ വന്നാൽ നടൻ ദിലീപിന്റെ അറസ്റ്റിന് ശേഷം മലയാള സിനിമയെ ഞെട്ടിക്കുന്ന മറ്റൊരു കേസായി ഇതു മാറും. ഗുരുതര ആരോപണങ്ങളാണ് വിജയ് ബാബുവിനെതിരെ നടി ഉയർത്തുന്നത്. സിനിമയിൽ നായികയുമായിരുന്നു.

സൂര്യാ ടിവിയുടെ ഭാഗമായി മാധ്യമ ലോകത്തെത്തിയ വിജയ് ബാബു പിന്നീട് നിർമ്മാതാവുകയായിരുന്നു. നിരവധി സൂപ്പർഹിറ്റുകളും മലയാള സിനിമയ്ക്ക് സമ്മാനിച്ച നിർമ്മാതാവായി. നിരവധി യുവ സംവിധായകരെ അവതിപ്പിച്ചു. ഒടിടി റിലീസിന്റെ സാധ്യതകൾ മലയാളത്തിൽ ആദ്യം പരീക്ഷിച്ചതും വിജയ് ബാബുവായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ശത്രുക്കൾ വിജയ് ബാബുവിനുണ്ടായിരുന്നുവെന്ന് മലയാള സിനിമയിലുള്ളവർ പോലും പറയുന്നു. അതിനിടെയാണ് പൊലീസ് പീഡന കേസ് രജിസ്റ്റർ ചെയ്യുന്നത്. ആരാണ് പരാതിക്കാരിയാണെന്ന് പോലും വ്യക്തമല്ല. വിവരമെല്ലാം പൊലീസ് അതീവ രഹസ്യമായി സൂക്ഷിക്കുകയാണ്.

എന്നാൽ കേസെടുത്ത വിവരം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ പിന്നീട് പറയാമെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം. ഇത് ദുരൂഹത കൂട്ടുകയാണ്. നിർമ്മാതാവായി തുടങ്ങിയ വിജയ് ബാബു പിന്നീട് തിരിക്കുള്ള നടനുമായി. താര സംഘടനയായ അമ്മയിലേക്ക് ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച് ജയിക്കുകയും ചെയ്തു. മോഹൻലാലിന്റെ പാനലിനെ തോൽപ്പിച്ചായിരുന്നു അട്ടിമറി ജയം. സൂര്യ ടിവിയിൽ മലയാള സിനിമകളുടെ പ്രക്ഷേപണം മറ്റും തീരുമാനിച്ചിരുന്നത് വിജയ് ബാബുവാണ്. ഈ പരിചയമാണ് വിജയ് ബാബുവിനെ സിനിമയിലേക്ക് അടുപ്പിച്ചത്.

സഹ നിർമ്മാതാവുമായി ബന്ധപ്പെട്ട ചില വിവാദങ്ങൾ വിജയ് ബാബുവിന് മേൽ ഉയർന്നിരുന്നു. പിന്നീട് ഈ നിർമ്മാണ കമ്പനി വേണ്ടെന്നു വച്ചു. പിന്നീട് സ്വന്തം ബാനറിലായി പ്രവർത്തനം. മലയാളത്തിലെ ഏറ്റവും സൗമ്യനായ നിർമ്മാതാവ് എന്ന പേരും നേടി. അത്തരത്തിലൊരു വ്യക്തിക്കെതിരെ പീഡന കേസ് എന്നത് സിനിമാ ലോകത്തേയും ഞെട്ടിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP