Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'നീ എനിക്ക് യുക്രെയിൻ സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ സമ്മതം നൽകണമെന്ന്' ഭർത്താവ്; 'റേപ്പ് ചെയ്‌തോളൂ, പക്ഷേ കോണ്ടം ഇടണം' എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ് സമ്മതം നൽകി ഭാര്യ; ഓഡിയോ ലീക്കായപ്പോൾ നിഷേധം; റഷ്യൻ സൈനികരുടെ റേപ്പുകൾ കുടുംബവും സൈന്യവും അറിഞ്ഞുകൊണ്ടുതന്നെ!

'നീ എനിക്ക് യുക്രെയിൻ സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ സമ്മതം നൽകണമെന്ന്' ഭർത്താവ്; 'റേപ്പ് ചെയ്‌തോളൂ, പക്ഷേ കോണ്ടം ഇടണം' എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ് സമ്മതം നൽകി ഭാര്യ; ഓഡിയോ ലീക്കായപ്പോൾ നിഷേധം; റഷ്യൻ സൈനികരുടെ റേപ്പുകൾ കുടുംബവും സൈന്യവും അറിഞ്ഞുകൊണ്ടുതന്നെ!

എം റിജു

കീവ്: എല്ലാ യുദ്ധങ്ങളും സ്ത്രീകൾക്ക് നേരെയുള്ള കൊടിയ അതിക്രമങ്ങളായാണ് അവസാനം മാറുക. ഒന്നാം ലോക മഹായുദ്ധത്തിലും രണ്ടാം ലോക മഹായുദ്ധത്തിലുമൊക്കെ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ സംഖ്യ പതിനായിരങ്ങളാണ്. ഇപ്പോൾ യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിലും, കണ്ണില്ലാത്ത ക്രൂരതയുടെ വാർത്തകളാണ് പുറത്തുവരുന്നത്. റഷ്യൻ സൈന്യം ഒഴിച്ചുപോയ ബുച്ച നഗരത്തിൽ നിന്നെല്ലാം ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്തതിന്റെ വാർത്തകളാണ് പുറത്തുവരുന്നത്.

ബലാത്സംഗത്തെ കേവലം പട്ടാളക്കാരുടെ ആനന്ദത്തിന് മാത്രമല്ല, യുക്രെയിനെ മാനസികമായി തകർക്കാനും പേടിപ്പെടുത്താനുമുള്ള ഒരു തന്ത്രം കൂടിയായാണ് റഷ്യ ഉപയോഗിക്കുന്നത് എന്നും പാശ്ചാത്യ മാധ്യമങ്ങൾ വിമർശിക്കുന്നു. എല്ലാവിധ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുകൊണ്ട് സിവിലിയന്മാരെ ബലാത്സംഗം ചെയ്യാൻ സൈനിക ജനറൽമാർ തന്നെ അനുമതി നൽകുകയും അങ്ങനെ ചെയ്യുന്നതിൽ തെറ്റില്ലെന്ന് നിർദ്ദേശം കൊടുത്തതായും ബ്രിട്ടീഷ് പത്രമായ ഡെയിലി മെയിൽ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ അതിലും ഞെട്ടിപ്പിക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തൾ. യുക്രെയിൻ സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതിനായി അനുമതി നൽകുന്ന ഒരു പട്ടാളക്കാരന്റെ ഭാര്യയുടെ ഓഡിയോ ലോകത്തെ ഞെട്ടിക്കുന്നതാണ്. തങ്ങളുടെ ഭർത്താക്കന്മാർ ഇത്തരം ക്രൂരതകൾ ചെയ്യുമെന്ന് സത്രീകൾക്ക് പോലും അറിയാമെന്നും എന്നിട്ടും അവർ തടയുന്നില്ല എന്നതും ഞെട്ടിപ്പിക്കുന്നതാണെന്ന് ഇത് പുറത്തുവിട്ട മാധ്യമമായ റേഡിയോ ഫ്രീ യൂറോപ്പ് ചൂണ്ടിക്കാട്ടുന്നു. യുക്രെയിനി സ്ത്രീകളെ തങ്ങളുടെ പട്ടാളക്കാരായ ഭർത്താക്കന്മാർക്ക് അവകാശപ്പെട്ടതാണെന്ന് ഭാര്യമാരെക്കൊണ്ട് കരുതിക്കുന്ന രീതിയിൽ കാര്യങ്ങൾ മാറുകയാണ്. യുക്രെയിനികൾ ഇങ്ങനെ അനുഭവിക്കാൻ വിധിക്കപ്പെട്ടവരാണെന്ന് സാമാന്യ ജനതയെക്കൊണ്ട് വിശ്വസിപ്പിക്കാൻ, റഷ്യൻ പ്രൊപ്പഗൻഡ മീഡിയക്ക് കഴിഞ്ഞുവെന്നും മീഡിയാ അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.

കോളിളക്കം സൃഷ്ടിച്ച് ഒരു ഓഡിയോ

കഴിഞ്ഞ ആഴ്ച യുക്രെയിൻ രഹസ്യാന്വേഷണ ഏജൻസി റഷ്യയിൽ നിന്നും അവരുടെ സൈനികർക്ക് വന്ന ചില കോളുകൾ ചോർത്തി പുറത്തുവിട്ടിരുന്നു. അതിലൊരു കോൾ ഒരു ഭാര്യയും ഭർത്താവും തമ്മിലുള്ളതായിരുന്നു. റഷ്യയിൽ യുദ്ധത്തിന് വന്ന ഭർത്താവിനോട് ഭാര്യ സംസാരിക്കുന്ന കോൾ ആണ് പുറത്തുവിട്ടത്. യുക്രെയിൻ സ്ത്രീകളെ ബലാൽസംഗം ചെയ്യാൻ താൻ അനുമതി ഭർത്താവ് ചോദിക്കുകയാണ്. എന്നാൽ, 'ബലാൽസംഗം ചെയ്യാൻ സമ്മതം. പക്ഷേ, ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കണം' എന്നായിരുന്നു ഭാര്യയുടെ മറുപടി.

ഇത് പുറത്തുവന്നതോടെ ഇങ്ങനെ ഒരു സംഭവം ഇല്ലെന്നും യുക്രെയിൻ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന, അവകാശവാദവുമായി റഷ്യൻ മാധ്യമങ്ങളും രംഗത്ത് എത്തി. അതിനിടെയാണ് ബലാത്സംഗം ചെയ്യാൻ സ്വന്തം ഭർത്താവിന് അനുവാദം നൽകിയ റഷ്യൻ യുവതിയെ റേഡിയോ ഫ്രീ യൂറോപ്പ് കണ്ടെത്തിയത്.

യുഎസ് ഗവൺമെന്റ് ഫണ്ട് ചെയ്യുന്ന റേഡിയോ ഫ്രീ യൂറോപ്പ്/റേഡിയോ ലിബർട്ടി എന്ന മാധ്യമസ്ഥാപനമാണ് സംഭവം അന്വേഷിച്ചത്. റോമൻ ബൈകോവ്സ്‌കി എന്ന 27 -കാരനായ റഷ്യൻ സൈനികനാണ് റഷ്യയിൽ നിന്നും കോൾ വന്നതെന്നാണ് ഈ സ്ഥാപനം നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത്. ഇയാളെ വിളിച്ച് ബലാൽസംഗത്തിന് അനുമതി നൽകിയത് ഭാര്യ ഓൾഗ ബൈക്കോവ്‌സ്‌കിയയാണെന്നും റേഡിയോ ഫ്രീ യൂറോപ്പ് റിപ്പോർട്ടിൽ പറയുന്നു.

യുക്രെയിൻ രഹസ്യാന്വേഷണ ഏജൻസിയാണ് ഇവരുടെ ഫോൺ കോൾ ചോർത്തിയത്. അവരിൽ നിന്നും സംഘടിപ്പിച്ച ഫോൺ നമ്പറുകൾ ഉപയോഗിച്ച് തങ്ങളുടെ റഷ്യൻ സഹപ്രവർത്തകരുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം പുറത്തുവന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കെർസൺ മേഖലയിൽ നിന്നുള്ള കോളാണ് നേരത്തെ പുറത്തുവന്നത്. യുക്രെനിയൻ സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ തനിക്ക് അനുമതി നൽകണമെന്ന് ഒരാൾ പറയുന്നതും ഇത് കേട്ട സ്ത്രീ ചിരിച്ചു കൊണ്ട് സമ്മതം മൂളുന്നതും റെക്കോഡിംഗിൽ കേൾക്കാം. ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്നും അവർ കൂട്ടിച്ചേർക്കുന്നു.

അന്വേഷണത്തിന്റെ ഭാഗമായി, ഏജൻസി ആദ്യം ദമ്പതികളുടെ ടെലിഫോൺ നമ്പറുകൾ കണ്ടെത്തി. തുടർന്ന്, ഇരുവരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കണ്ടെത്തി. തുടർന്ന് ഇരുവരെയും ബന്ധപ്പെട്ടു. തങ്ങൾക്കെതിരായ ആരോപണങ്ങൾ ഇരുവരും നിഷേധിച്ചു. എന്നാൽ തങ്ങളുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലെ ശബ്്ദങ്ങളും ബലാൽസംഗ കോളിലെ ശബ്ദങ്ങളും ഒന്നു തന്നെയാണെന്ന് സ്ഥിരീകരിച്ചതായി റേഡിയോ ഫ്രീ യൂറോപ്പ് വ്യക്തമാക്കി.

മകൻ യുക്രെയിനിൽ യുദ്ധത്തിന് പോയിരിക്കുകയാണെന്ന് റോമന്റെ അമ്മ ഐറിന ബൈക്കോവ്സ്‌കി സോഷ്യൽ മീഡിയയിൽ വ്യക്തമാക്കുന്നുണ്ട്. താൻ ഒരു സൈനികനാണെന്ന് അയാളും ടെലിഫോൺ സംഭാഷണത്തിൽ സമ്മതിച്ചു. ക്രിമിയൻ തുറമുഖമായ സെവാസ്റ്റോപോളിലാണ് റോമൻ ഉള്ളത്. ഭർത്താവ് സെവാസ്റ്റോപോളിലാണെന്ന് ഓൾഗ ബൈക്കോവ്‌സ്‌കിയും സമ്മതിച്ചു. എന്നാൽ, ഫോൺ കോളിൽ കേട്ട ശബ്ദം തങ്ങളുടേതല്ലെന്ന് ഇരുവരും പറഞ്ഞു. യുദ്ധത്തിൽ പരിക്കേറ്റ ഭർത്താവ് ചികിത്സയിലാണെന്നാണ് ഓൾഗയുടെ വാദം. എന്നാൽ ഇത് തെറ്റാണെന്ന് റേഡിയോ ഫ്രീ യൂറോപ്പ് തെളിയിച്ചു.

ഓഡിയോ ലീക്ക് ആയതോടെ ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകർ ഞെട്ടൽ രേഖപ്പെടുത്തുകയാണ്. എല്ലാവരും അറിഞ്ഞുകൊണ്ടുള്ള യുദ്ധകുറ്റകൃത്യങ്ങൾ ഇത് ലോകത്ത് ആദ്യമാണെന്നാണ് ട്വിറ്ററിൽ പലരും പ്രതികരിക്കുന്നത്.

മാനഭംഗപ്പെടുത്തി സ്വസ്തിക ചിഹ്നം പൊള്ളിക്കുന്നു

യുക്രെയിൻ സ്ത്രീകളെ റഷ്യൻ സൈനികർ ബലാത്സംഗം ചെയ്തതായി വ്യാപക ആരോപണം ഉയരുന്നതിനിടയിലാണ് ഈ സംഭവം പുറത്ത് വന്നത്. തന്റെ രാജ്യത്ത് ചെറിയ കുട്ടികൾ അടക്കം പലരും റഷ്യൻ സൈനികരിൽ നിന്ന് ലൈംഗികാതിക്രമങ്ങൾ നേരിടുന്നതായി യുക്രെയിൻ പ്രസിഡന്റ്് വൊളോദിമർ സെലെൻസ്‌കി ആരോപിച്ചിരുന്നു. അതേസമയം ഈ ആരോപണങ്ങളോടൊന്നും റഷ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ബലാത്സംഗം ഒരു യുദ്ധക്കുറ്റമായിട്ടാണ് കണക്കാക്കുന്നത്. കുറ്റവാളികളായ സൈനികർ പിടിക്കപ്പെട്ടാൽ അന്താരാഷ്ട്ര കോടതിയിൽ വിചാരണ നേരിടേണ്ടി വരും. ബലാത്സംഗം നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും, പ്രതികരിക്കാതെ ഇരിക്കുന്ന കമാൻഡർമാരും നിയമത്തിന് മുന്നിൽ തെറ്റുകാരാണ്. റഷ്യ പിന്തിരിഞ്ഞുപോയ യുക്രൈനിലെ ബുച്ച നഗരത്തിൽനിന്ന് ഒക്കെ ക്രൂരമായ ബലാത്സംഗത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ലെസിയ വാസിലെങ്കോ എന്ന യുക്രെയിൻ എം പി പറയുന്നത് സ്ത്രീകളെ ക്രൂരമായ ബലാത്സംഗത്തിന് വിധേയരാക്കുന്ന റഷ്യൻ സൈനികർ പിന്നീട് അവരുടെ ദേഹത്ത് സ്വസ്തിക ചിഹ്നത്തിന്റെ രൂപത്തിൽ പൊള്ളൽ ഉണ്ടാക്കുമായിരുന്നത്രെ. ഇങ്ങനെയുള്ള മൃതദേഹങ്ങളും കിട്ടിയിട്ടുണ്ട്.

ഹിറ്റ്ലർക്ക് സമാനമായ കാര്യങ്ങളാണ് യുക്രൈനിൽ പുടിൻ ചെയ്യുന്നത്. ബുച്ചയിൽ നിന്ന് മരിയാപോളിൽ നിന്നുമൊക്കെ പുറത്തുവരുന്ന വിവരങ്ങൾ കൂടി കണക്കിലാക്കുമ്പോൾ റഷ്യൻ സൈന്യം ശരിക്കും നരനായാട്ടുതന്നെയാണ് നടത്തുന്നത് എന്ന് വ്യക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP