Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇതാ ലക്ഷണമൊത്ത ഒരു സ്യൂഡോ സിനിമ! ഡോ ബിജുവിന്റെ 'വെയിൽ മരങ്ങൾ' ഉണ്ടാക്കുന്നത് നിരാശ മാത്രം; ചെരുപ്പിനനുസരിച്ച് കാൽമുറിക്കുന്ന രീതിയിൽ പൊളിറ്റിക്സിന് അനുസരിച്ച് കഥയുണ്ടാക്കുന്നു; നാടിനെ വെള്ളരിക്കാപ്പട്ടണമായി ചിത്രീകരിക്കുന്ന കേരളാ വിരുദ്ധ ചിത്രം; ആശ്വാസമായി ഇന്ദ്രൻസിന്റെ പ്രകടനം

ഇതാ ലക്ഷണമൊത്ത ഒരു സ്യൂഡോ സിനിമ! ഡോ ബിജുവിന്റെ 'വെയിൽ മരങ്ങൾ' ഉണ്ടാക്കുന്നത് നിരാശ മാത്രം; ചെരുപ്പിനനുസരിച്ച് കാൽമുറിക്കുന്ന രീതിയിൽ പൊളിറ്റിക്സിന് അനുസരിച്ച് കഥയുണ്ടാക്കുന്നു; നാടിനെ വെള്ളരിക്കാപ്പട്ടണമായി ചിത്രീകരിക്കുന്ന കേരളാ വിരുദ്ധ ചിത്രം; ആശ്വാസമായി ഇന്ദ്രൻസിന്റെ പ്രകടനം

എം റിജു

ടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിൽ ബോധപൂർവമോ അല്ലാതെയോ കയറിവരുന്ന ഒരു സ്യൂഡോ കേരളമുണ്ട്. സദാ മലബന്ധം അലട്ടുന്നവരെപ്പോലത്തെ മുഖഭാവവുമായി പ്രാഞ്ചിപ്രാഞ്ചിനടക്കുന്ന ,കുത്തിയാൽമാത്രം സംസാരിക്കുന്ന കഥാപാത്രങ്ങളും, വെളിച്ചത്തോട് അലർജിയുള്ള മട്ടിലുള്ള നരച്ച ഷോട്ടുകളുമൊക്കെയായി, ഒട്ടും ആത്വിശ്വാസമില്ലാത്ത ആളുകൾ ജീവിക്കുന്ന ഒരു കേരളമാണ് അടൂർ സിനിമകളിൽ ഭൂരിഭാഗത്തിലും പ്രത്യക്ഷപ്പെട്ടത്. കേരളത്തിന്റെ തിളയ്ക്കുന്ന ജീവിതം ഒരിക്കൽപോലും ക്യാമറയിൽ പകർത്താതെ,

'കയറ്റുമതി' മാത്രം ലക്ഷ്യമിടുന്ന വ്യാജ ചിത്രങ്ങൾ ഉണ്ടാവാൻ തുടങ്ങിയത് അടൂർ കാലഘട്ടത്തിന് ശേഷമാണെന്നതിൽ തർക്കമില്ല. അതുവഴി ഇല്ലാതായത് നല്ല സിനിമയെ സ്‌നേഹിക്കുന്ന സിനിമാധാരയാണ്. ചലച്ചിത്രമെന്നാൽ ഒന്നുകിൽ അറുവഷളൻ കച്ചവട ചിത്രങ്ങൾ, അല്ലെങ്കിൽ ഒന്നും മനസ്സിലാവാത്ത ഗരുഡൻ സിനിമകൾ. കച്ചവട സിനിമയെ വെല്ലുവിളിച്ചുകൊണ്ട് കലാമമൂല്യമുള്ള ചിത്രങ്ങൾ എടുക്കുമെന്ന് പറഞ്ഞ് വരുന്നവർ ഒക്കെയും, പിന്നീട് അടൂർ സൃഷ്ടിച്ച ആ വ്യാജ സിനിമകൾ അനുകരിക്കാൻ ശ്രമിക്കുന്നതായി കാണാം. ഇതിന് എറ്റവും നല്ല ഉദാഹരണമാണ് ഡോ ബിജു സംവിധാനം ചെയ്ത, വെയിൽ മരങ്ങൾ എന്ന ചിത്രം.

2019ൽ ചിത്രീകരിച്ച ഈ ചിത്രം ഇപ്പോഴാണ് ആമസോൺ പ്രൈമിലുടെ പൊതുജനത്തിന് കാണാവുന്ന മട്ടിൽ റിലീസ് ആവുന്നത്. ഷാങ്ഹായി ഫെസ്്റ്റിവലിൽ ഔട്ട് സ്റ്റാൻഡിങ് ആർട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്‌കാരം, കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് അവാർഡും നേടിയ ചിത്രമായതിനാൽ വലിയ പ്രതീക്ഷയോടെയാണ് പടം കാണാൻ തുടങ്ങിയത്. ( ഒരുവേള മന്ത്രി ആർ ബിന്ദു വെയിൽമരങ്ങൾ എവിടെ കാണാൻ കഴിയുമെന്ന് ഡോ ബിജുവിന്റെ പോസ്റ്റിനുതാഴെ കമന്റിട്ടതും വാർത്തയായിരുന്നു) പക്ഷേ തുടങ്ങി പത്തുമിനുട്ടിനുള്ളിൽ തന്നെ കാര്യം പിടികിട്ടി. അടൂർ മോഡലിൽ ഒന്നാന്തരം സ്യൂഡോ സിനിമ. അന്തരിച്ച എം.ജെ രാധാകൃഷ്ണന്റെ ഒന്നാന്തരം ക്യാമറാവർക്കും, ഇന്ദ്രൻസിന്റെ നിയന്ത്രിത അഭിനയവും മാറ്റി നിർത്തിയാൽ ചിത്രത്തിൽ ഒന്നുമില്ല. ഉള്ളുലയ്്ക്കുന്ന, അല്ലെങ്കിൽ ഓർത്തുവെക്കാൻ കഴിയുന്ന ഒറ്റ ഷോട്ടുപോലുമില്ല. എന്നിട്ടും തള്ളിമറയ്ക്കലുകളാണ് ഭീകരം.

ഫലത്തിൽ ഇത് കേരളാ വിരുദ്ധ ചിത്രം

താൻ ശരിയെന്ന് വിശ്വസിക്കുന്ന പൊളിറ്റിക്സിന് അനുസരിച്ച് ഒരു സിനിമയുണ്ടാക്കുക. അല്ലാതെ കഥയുടെ സ്വാഭാവിക പ്രയാണത്തിൽ ഒരു പൊൽറ്റിക്സ് കടന്നുവരികയല്ല ചെയ്യുന്നത്. ചെരുപ്പിനനുസരിച്ച് കാൽമുറിക്കുന്ന രീതി. ഡോ ബിജുവിന് ചിത്രീകരിക്കേണ്ടത് ഒരു ദലിതനായ കൂലിവേലക്കാരൻ കേരളത്തിൽ നേരിടുന്ന പ്രതിസന്ധികളാണ്. അയാൾ പീഡിപ്പിക്കപ്പെടണം എന്ന മൂൻവിധിയോടെയാണ് തിരക്കഥ തയ്യാറാക്കുന്നത്. അനുദിനം മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു തുരുത്തിലാണ്, റോഡ് പണിചെയ്ത് കുടുംബം പുലർത്തുന്ന ഇന്ദ്രൻസിന്റെ നായക കഥാപാത്രവും, ഭാര്യയും ( സരിത കുക്കു), മകനും (മാസ്റ്റർ ഗോവർധൻ) കഴിയുന്നത്. തുരത്ത് മുങ്ങുമെന്ന് സർക്കാർ മുന്നറിയപ്പ് നൽകിയതിനാൽ ഭൂരിഭാഗംപേരും അവിടം വിട്ട് പോയിക്കഴിഞ്ഞിരുന്നു. എന്നിട്ടും പോകൻ ഇടമില്ലാതെ കുറച്ച് കുടുംബങ്ങൾ മാത്രം അവിടെ കഴിയുന്നു. ( അങ്ങനെ ഒരിടം കേരളത്തിൽ എവിടെയാണാവേ ഉള്ളത്) ചിത്രം തുടങ്ങുന്നതുതന്നെ ഒരു പെരുമഴക്കാലത്താണ്. ഒരു രാത്രി തുരത്തിനെ പൂർണ്ണമായും കായൽ എടുക്കയാണ്. ഇവിടുത്തെ പത്തോപതിനഞ്ചോ വീട്ടുകാരുടെ എല്ലാം നഷ്ടമാവുന്നു. അവർ ജന്മാനാട്ടിൽ അഭയാർഥികളായി ഒരു സ്‌കൂളിലേക്ക് മാറ്റപ്പെടുന്നു.

ഇനിയാണ് തനി അത്ഭുദം. സർക്കാരും പൊതുസമൂഹവും ഈ പാവങ്ങളെ പൂർണ്ണമായും കൈയൊഴിയുകയാണ്. ഈ ക്യാമ്പ് ഒരാഴ്ച കൂടിയെ കാണൂ എന്നും അതിനുശേഷം നിങ്ങൾ ബന്ധുക്കളുടെ വീട്ടിലേക്കോ മറ്റോ മാറിക്കോ എന്ന് പറഞ്ഞ് സർക്കാർ പ്രതിനിധി കൈ മലർത്തുകയാണ് ! നോക്കണം എത്രകൂരവും കേരളാ വിരുദ്ധവും ആണിതെന്ന് നോക്കണം. അത്ര മോശമാണോ, കേരളം. ഇവിടെ രാഷ്ട്രീയ പാർട്ടികളും ഭരണ സംവിധാനവും ഒന്നുമില്ലേ. കേരളത്തെ ഒരു വെള്ളരിക്കാപ്പട്ടമാക്കി ചിത്രീകരിച്ചാൽ സായിപ്പിന്റെ സിമ്പതി കിട്ടും എന്ന് കരുതി എന്തും കാണിച്ചുവെക്കരുത്. ഒരു തുരുത്ത് മുഴുവൻ മുങ്ങിയാൽ എത്രമാത്രം മാധ്യമ ശ്രദ്ധയായിരിക്കും അതിന് കിട്ടുക. രണ്ട് പ്രളയം അതിജീവിച്ചവരാണ് നാം. സർക്കാർ മെഷിനറി മാത്രമല്ല, എത്രയെത്ര സ്വകാര്യ വ്യക്തികളും തങ്ങളുടെ ജീവിതം തൃണവത്ക്കരിച്ചുകൊണ്ട് സഹായത്തിന് ഓടിയെത്തിയ നാടാണിത്. ആ നാടിനെ ഇങ്ങനെ അപമാനിക്കണോ.

കാലതാമസം ഉണ്ടാവും. ഭരണ നിർവഹണത്തിൽ പാളിച്ചകൾ ഉണ്ടാവും. എന്നാലും ഒരു തുരത്തു മുഴുവൻ മുങ്ങിപ്പോയിട്ടും തിരുഞ്ഞുനോക്കാത്തവർ ആണോ കേരളീയ പൊതുസമൂഹം. നാണക്കേടാണ് ബിജു സാറെ ഇങ്ങനെയൊക്കെ ചിത്രീകരിക്കുന്നത്.

ആധാർകാർഡ് ഇല്ലാത്തിനാൽ തുരുത്തിലുള്ളവർക്ക് ആനൂകൂല്യം കിട്ടില്ല എന്നും ചിത്രത്തിൽ പറയുന്നുണ്ട്. കേരളത്തിൽ ആധാർകാർഡ് ഇല്ലാത്തവർ എത്രപേരുണ്ട്. ഇനി ആധാർ യാതൊരു ആനുകൂല്യത്തിനുമുള്ള അവസാന വാക്കല്ല ബിജുസാറെ. സിനിമയൊക്കെ എടുക്കുന്നതിന് മുമ്പ് ഇത്തരം അടിസ്ഥാന കാര്യങ്ങളൊക്കെ ഒന്ന് പഠിക്കേണ്ടെ. റേഷൻകാർഡോ, വോട്ടർകാർഡോ അടക്കം എന്തെങ്കിലും ഒന്നുമതി പ്രളയ ദുരിതാശ്വാസമൊക്കെ അനുവദിച്ച് കിട്ടാൻ. ഇനി തുരുത്തിലെ പുറമ്പോക്ക് ഭൂമിയിൽ അനധികൃതമായി താമസിക്കുന്നവരുടെ കാര്യമാണെങ്കിൽ ഒരുപക്ഷേ അത് ശരിയാവുമായിരുന്നു. പക്ഷേ സിനിമയിൽ ഇവരെ ചിത്രീകരിക്കുന്നത് വർഷങ്ങളായി ഈ പ്രദേശത്തെ താമസക്കാർ ആയാണ്. പക്ഷേ ഭരണകൂട ഭീകരത ചിത്രീകരിക്കാനുള്ള വ്യഗ്രതയിൽ ഡോ ബിജു സാഹചര്യങ്ങൾ ഒന്നു പഠിക്കാതെ എന്തൊക്കെയൊ എഴുതിവിട്ടു. ഇങ്ങനെ വരുമ്പോൾ അത് ഫലത്തിൽ ഒരു കേരളാ വിരുദ്ധമായ ചിത്രം ആവുകയാണ്. വളരെ മോശം ആയ ഒരു ഇമേജ് ആണ് ഇതുകാണുന്ന വിദേശികൾക്ക് കിട്ടുക. പെറ്റനാടിനെ ഡാഷ് ആക്കുന്ന ഒരു തരം പരിപാടിയായിപ്പോയി ബിജുസാറെ ഇത്!

ഭരണകൂട ഭീകരതാ പൊളിറ്റിക്സിന്റെ അസ്‌ക്യത

അതുപോലെ തന്നെ ഒട്ടും ചേരാത്ത ഒരുപാട് രംഗങ്ങൾ ചിത്രത്തിലുണ്ട്. പൊലീസ് ഭീകരത ഇത്തരം 'മനുഷ്യാവകാശ' ചിത്രങ്ങളുടെ അടിസ്ഥാനമാണെല്ലോ. ഒരു ബ്ലോക്കും സൃഷ്ടിക്കാതെ റോഡിന്റെ ഒരു ഓരത്ത് നിലക്കടലക്കച്ചവടം ചെയ്യുന്ന പയ്യനെ പൊലീസ് തെറി പറയുകയാണ്. അത് അവിടെ നിന്ന് ചുരുട്ടിക്കെട്ടാൻ പറയുന്നു. ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് ഭീഷണിപ്പെടുത്തുന്നു. അതുപോലെ അവന് 12 വയസ്സാണ് എന്ന് അറിയുമ്പോൾ, ബാലവേലക്ക് കേസ്് എടുക്കുമെന്നാണ് പൊലീസ് പിതാവിനെ ഭീഷണിപ്പെടുത്തുന്നത്. ഒരു മലയാളിയായ 12 വയസ്സുകാരൻ ഉന്തുവണ്ടിയിൽ കച്ചവടം ചെയ്ത് ജീവിക്കുന്നത്, ഈ സോഷ്യൽ മീഡിയയുടെ കാലത്ത് കേരളത്തിൽ എവിടെയാണ് ബിജു സാറെ. നേരെത്ത ഹനാൻ എന്ന പെൺകുട്ടി മത്സ്യവിൽപ്പന നടത്തിയപ്പോൾ അവൾക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ സ്നേഹവും കാരുണ്യവും നിറഞ്ഞ് കവിഞ്ഞതും, ഒരു പാട് സഹായങ്ങൾ കിട്ടിയതും ഓർമ്മയില്ലേ. ഇവിടെ എത്തുന്ന നാടോടി ബാലന്മാരെപ്പോലും ചൈൽഡ് ലൈൻ പ്രവർത്തകർ ബാലവേലയിൽനിന്ന് മോചിപ്പിക്കുന്ന കാലത്താണ്, ഒരു മലയാളിപ്പയ്യൻ പരസ്യമായി ബാലവേല ചെയ്യുന്നത്! സാധാരണ ഗതിയിൽ ഇത്തരം ഒരു കട്ടിയെ കണ്ടാൽ ഏത് പൊലീസുകരനും ആദ്യം ചെയ്യുക കുട്ടിയെ ബാലവേലയിൽനിന്ന് മോചിപ്പിക്കുക എന്നതാണ്. പക്ഷേ അങ്ങനെ വന്നില്ലെങ്കിൽ മാത്രമല്ലേ സായിപ്പിന്റെ മാർക്ക് കിട്ടൂ. അപ്പോൾ മാത്രമല്ലേ ചിത്രത്തിന്റെ എക്സ്പേർട്ട് ക്വാളിറ്റി വർധിക്കൂ.

വീട് നഷ്ടമായ കുടുംബത്തെയും സർക്കാരോ സുമനസ്സുകളോ ആരും സഹായിക്കുന്നില്ല. അങ്ങനെ അയാൾ ഒരു സുഹൃത്ത് വഴി ഒരു വീട് ഒപ്പിക്കുന്നു. ആ വീടാകട്ടെ ഒറ്റമകനെ പൊലീസുകാർ തല്ലിക്കൊന്ന അമ്മയുടെ വീടാണ്. ആ മകന്റെ മുറിയാണ് വാടകയൊന്നുമില്ലാതെ താമസിക്കാൻ ഈ കുടുംബത്തിന് നൽകുന്നത്. കാര്യങ്ങൾ എങ്ങനെ ഒത്തുവരുന്നുവെന്ന് നോക്കുക! പഴയ 'അമ്മ അറിയാൻ' കാലമാണ് ഓർമ്മവരുന്നത്.

ഭരണകൂട ഭീകരത കഴിഞ്ഞാൽ പിന്നെ ഇച്ചരി ജാതി പൊൽറ്റിക്സ് വിതറണം. ജാതി വിവേചനം തീർത്തും നിർമ്മാർജനം ചെയ്ത നാടൊന്നുമല്ല കേരളം. പക്ഷേ അത്തരം ഒരു പ്ലോട്ട് പറയുമ്പോൾ അതിന് വിശ്വസനീയത വേണ്ടെ. ഇന്ദ്രൻസിന്റെ കഥാപാത്രം ഒരു ബസ് യാത്രക്കിടെ പോക്കറ്റടിക്കാരൻ എന്ന് പറഞ്ഞ് പിടിക്കപ്പെടുന്നു. അയാളുടെ നിറം തന്നെയാവണം പ്രശ്നം. അവിടെ സ്റ്റേഷനിലുണ്ട് കടലക്കച്ചവടത്തിന്റെ വൈരാഗ്യമുള്ള അതേ പൊലീസുകാരൻ. കൈയിൽനിന്ന് ഒന്നും കിട്ടിയില്ലെങ്കിലും അയാൾക്ക് ഒരു ദിവസം പൊലീസ് സ്റ്റേഷനിൽ കഴിയേണ്ടി വരുന്നു. പിറ്റേന്ന് പരാതിക്കാരന്റെ വീട്ടിൽനിന്ന് പഴ്സ് കിട്ടിയതിനാൽ അയാളെ പറഞ്ഞു വിടുന്നു. ഇത് ഒട്ടും വിശ്വസനീയമല്ല. സമാനമായ സംഭവങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ( തിരുവനന്തപുരത്ത് പിങ്ക് പൊലീസ് പെൺകുട്ടിയെ കള്ളിയാക്കിയ സംഭവം തന്നെ ഉദാഹരണം) പക്ഷേ അതൊന്നും പഠിച്ച് ഗൃഹപാഠം ചെയ്യാൻ ബിജു തയ്യാറായില്ല. ആദ്യമേ തന്നെ ഭരണകൂട ഭീകരതയും ജാതി ഭീകരതയും സമാസമം ചേർത്ത് പാകം ചെയ്യണമെന്ന് അദ്ദേഹം തീരുമാനിച്ച് കഴിഞ്ഞിട്ടുണ്ട്. ജയിലിൽ അംബേദ്ക്കറുടെ ഫോട്ടോക്ക് താഴെ ഇന്ദ്രൻസിന്റെ ഒരു ഷോട്ട് വേണം. അതിനുള്ള കഥാപരമായ തത്രപ്പാടാണ് ഇതൊക്കെ. ഒരു പൊളിറ്റികസ് ആദ്യമേ പിടിക്കുക. എന്നിട്ട് അതിന് അനുസരിച്ച് കഥയുണ്ടാക്കുക. ഗംഭീരം തന്നെ.

ഇന്ദ്രൻസിന്റെത് അർഹിക്കുന്ന അംഗീകാരം

തീർന്നില്ല ചിത്രത്തിലെ കേരളാവിരുദ്ധത. അങ്ങനെ ഈ നാട്ടിലെ മനുഷ്യത്വവിരുദ്ധമായ ഇടപെടലുകളും, ഭരണകൂട-ജാതി ഭീകരതയും താങ്ങാൻ കഴിയാതെ നമ്മുടെ കഥാനായകനും കുടുംബവും നാടുവിടുകയാണ്. കേരളത്തിലേക്ക് ധാരാളം ബംഗാളികളും ബീഹാറികളുമെല്ലാം ഒഴുകിവരുന്നകാലത്ത് ഒരു മലയാളികൂടുംബം ജോലിക്കായി ഹിമാചലിലേക്ക് പോവുകയാണ്. അതും റോഡ് പണി തൊട്ട് ഹോട്ടൽ പണിവരെ എല്ലാം അറിയുന്ന ഒരാൾ. മാന്വൽ ജോലികൾ ചെയ്യുന്നവർക്കൊക്ക കേരളത്തിൽ എന്തെങ്കിലും തൊഴിലവസരം കുറവുണ്ടോ. ഉണ്ടെങ്കിൽ ഇത്രമാത്രം അതിഥി തൊഴിലാളികൾ ഈ നാട്ടിൽ എത്തില്ലായിരുന്നല്ലോ. ഇനി ഇവർക്ക് ഹിമാചലിലെ ആപ്പിൾ തോട്ടത്തിൽ കിട്ടുന്ന കൂലിയാണ് ഗംഭീരം. പുരുഷന് വെറും 3500 മാസ ശമ്പളം. സ്ത്രീക്ക് 2500, കുട്ടിക്ക് ആയിരം. ആകെ വെറും 7000 ഉലുവയാണ് പ്രതിമാസം ശമ്പളം. ഇതിനാണ് ഒരാൾക്ക് 750 രൂപ കൂലിയുള്ള കേരളത്തിൽനിന്ന് ഹിമാചലിലേക്ക് വണ്ടി കയറുന്നത്! തലക്ക് വെളിവുള്ള ഒരാൾക്ക് ഇതുപോലെ കഥ എഴുതാൻ കഴിയുമോ.

ഇനി 12 വയസ്സുള്ള മകനെ സ്‌കൂളിൽ വിടാതെ ബാലവേലചെയ്യിക്കുന്ന ആ പിതാവിന്റെ മനസ്സും നാം കാണാതെ പോകരുത്. രണ്ടുവശവും തളർന്ന് ഒന്നും ചെയ്യാൻ കഴിയാത്ത ഒരു വ്യക്തിയോട് ചോദിച്ചാൽപോലും, തന്റെ മക്കൾ സ്‌കൂളിൽപോയി പഠിച്ച് വലിയ ആളാകണമെന്നാണ് ആഗ്രഹം പറയുക. ചരുക്കിപ്പറഞ്ഞാൽ അടിമുടി വ്യാജമാണ് ഈ സിനിമയുടെ കഥ.

പക്ഷേ കഥയും തിരക്കഥയും പാളിയിട്ടും വേറിട്ട ക്രാഫ്റ്റ്കൊണ്ട് ചിത്രത്തെ രക്ഷിച്ചെടുക്കാൻ സംവിധായകന് കഴിയുന്നില്ല. ഇന്ദ്രൻസിന്റെ അസാധാരണമായ അഭിനയ ചാതുരി മാത്രമാണ് മനസ്സിൽ തങ്ങിനിൽക്കുന്നത്. ഒപ്പം അഭിനയിച്ച സരിത കുക്കുവും മാസ്റ്റർ ഗോവർധനും മോശമാക്കിയില്ല. അതുപോലെ എം.ജെ രാധകൃഷ്ണൻ എന്ന അകാലത്തിൽ പൊലിഞ്ഞ മാസ്റ്റർ ക്യാമറാന്റെ ഫ്രയിമുകളും ശ്രദ്ധേയമാണ്. മികവുകൾ അവിടെ തീരുന്നു. പക്ഷേ എന്നിട്ടും ഇതുപോലെ ഒരു ചിത്രത്തിന് എന്തുകൊണ്ട് ഇത്രയും അവാർഡുകൾ കിട്ടി എന്നതിന് 'അടൂർ സിൻഡ്രോം' എന്ന് തന്നെയാണ് മറുപടി. ദേശീയ അവാർഡ് കിട്ടിയ മരക്കാറിന്റെയൊക്കെ സ്ഥിതി നാം കണ്ടു. അതിന്റെയൊക്കെ ഒരു എക്സ്റ്റൻഡഡ് അന്താരാഷ്ട്ര വേർഷൻ.

അവസാനമായി ഒരു കാര്യം പറയട്ടെ. കാട് പൂക്കുന്ന നേരം എന്ന ഒന്നാന്തരം സിനിമയെടുത്തയാളാണ് ഡോ.ബിജു. സുരാജ് വെഞ്ഞാറമൂടിന് ദേശീയ അവാർഡ് കിട്ടിയ പേരറിയാത്തവരും കൊള്ളാം. ബാക്കിയുള്ള വീട്ടിലേക്കുള്ള വഴിയും, ആകാശത്തിന്റെ നിറവും, എൻഡോസൾഫാൻ പ്രമേയമായി എടുത്ത ചിത്രവുമൊക്ക വലിയ നിരാശയാണ് സമ്മാനിച്ചത്. കാട് പൂക്കുന്ന നേരം പോലുള്ള ഒരു ഗംഭീര ചിത്രവുമായി ഡോ ബിജുവിന് തിരിച്ചുവരാൻ കഴിയട്ടെ.

വാൽക്കഷ്ണം: ഇതുപോലെ ഒരു സ്യൂഡോ സിനിമ നേരത്തെ കണ്ടത് ജയരാജിന്റെ 'നിറയെ തത്തകൾ ഉള്ള മരം' എന്ന ചിത്രമായിരുന്നു. ഇതുപോലെ ഒരു ബാലൻ അച്ഛനും മുത്തച്ഛനും ഒക്കെയുള്ള ഒരു കുടുംബത്തെ, ഒരു യന്ത്രവത്കൃതബോട്ടിൽ മീൻപിടിച്ച് പോറ്റുന്ന കദന കഥ. ഇവിടെയും ആശയത്തിന് തൂക്കമൊപ്പിച്ച് സിനിമയെടുക്കുന്നതാണ് കണ്ടത്. രാഷ്ട്രീയമായി രണ്ട് വിരുദ്ധ ധ്രുവങ്ങളിൽനിൽക്കുന്നവരാണ് ഡോ ബിജുവും, ജയരാജും. എന്നിട്ടും അവരുടെ ചിത്രങ്ങളിൽ വരുന്ന സമാനകൾ നോക്കുക. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP