Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ലൗജിഹാദ് ആരോപണം ഇസ്ലാം ചെറുപ്പക്കാരെ ജയിലിൽ അടക്കാനുള്ള തന്ത്രങ്ങളുടെ ഭാഗം; ഹലാൽ വിവാദത്തിന് പിന്നിലുള്ളത് വാണിജ്യ താൽപ്പര്യങ്ങൾ; ഇസ്ലാമിന്റെ കാര്യങ്ങൾ പരിഗണിക്കുന്നതിൽ മുസ്ലിംലീഗ് സമ്പൂർണ്ണപരാജയം; എൽഡിഎഫും യുഡിഎഫും ബിജെപിക്ക് ഈസി വാക്കോവറിനുള്ള കളമൊരുക്കുന്നു; തങ്ങളുടെ കൂറ് ആർഎസ്എസ് വിരുദ്ധരോട്: ഷൂട്ട് അറ്റ് സൈറ്റിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന അദ്ധ്യക്ഷൻ സി പി മുഹമ്മദ് ബഷീർ

ലൗജിഹാദ് ആരോപണം ഇസ്ലാം ചെറുപ്പക്കാരെ ജയിലിൽ അടക്കാനുള്ള തന്ത്രങ്ങളുടെ ഭാഗം; ഹലാൽ വിവാദത്തിന് പിന്നിലുള്ളത് വാണിജ്യ താൽപ്പര്യങ്ങൾ; ഇസ്ലാമിന്റെ കാര്യങ്ങൾ പരിഗണിക്കുന്നതിൽ മുസ്ലിംലീഗ് സമ്പൂർണ്ണപരാജയം; എൽഡിഎഫും യുഡിഎഫും ബിജെപിക്ക് ഈസി വാക്കോവറിനുള്ള കളമൊരുക്കുന്നു; തങ്ങളുടെ കൂറ് ആർഎസ്എസ് വിരുദ്ധരോട്: ഷൂട്ട് അറ്റ് സൈറ്റിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന അദ്ധ്യക്ഷൻ സി പി മുഹമ്മദ് ബഷീർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇസ്ലാമിനെതിരെ വളരെ അപകടം പിടിച്ച പ്രചരണമാണ് ക്രൈസ്തവർക്കിടയിൽ ആർഎസ്എസിന്റെ നേതൃത്വത്തിൽ നടന്നുവരുന്നതെന്നും അതിന്റെ ഏറ്റവും ഭീകരമായ രൂപമാണ് ലൗജിഹാദെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന അദ്ധ്യക്ഷൻ സി പി മുഹമ്മദ് ബഷീർ.മറുനാടൻ മലയാളി ഷൂട്ട് അറ്റ് സൈറ്റിലാണ് അദ്ധ്യക്ഷൻ സംഘടനയെക്കുറിച്ചും രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും തങ്ങൾക്കെതിരെയുണ്ടാകുന്ന ആരോപണങ്ങളെക്കുറിച്ചും പ്രതികരിച്ചത്.

വ്യാജഐഡിയിലാണ് സോഷ്യമീഡിയയിൽ ഇത്തരം പ്രചരണങ്ങൾ നടക്കുന്നത്.അവർ ഉയർത്തുന്ന വലിയ ആരോപണമാണ് ലൗജിഹാദ്. എല്ലാ പ്രണയ വിവാഹങ്ങളും ലൗജിഹാദല്ല.ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായേക്കാം. അത് എല്ലാ വിഭാഗത്തിലും ഉണ്ട്. അങ്ങോട്ടും ഇങ്ങോട്ടും. പക്ഷെ ഈ പ്രചരിക്കുന്നത് പോലെ വ്യാപകമായ തോതിൽ ലൗജിഹാദ് ഉണ്ടെങ്കിൽ ആരോപണമല്ലാതെ വ്യക്തമായ ഡാറ്റ പുറത്ത് വിടണം. അന്വേഷിക്കാൻ ഞങ്ങൾ തയ്യാറാണെന്നും അദ്ദേഹം പറയുന്നു.നടക്കുന്നത് ഇസ്ലാംചെറുപ്പക്കാരെ ബോധപൂർവ്വം ജയിലിലേക്കയക്കാനുള്ള ശ്രമമാണ് ഇതെന്നും ലൗജിഹാദിനെപ്പറ്റിയുള്ള ചോദ്യത്തിന് അദ്ദേഹം മറുപടിയായി പറഞ്ഞു.

ഹലാൽ ഭക്ഷണം വ്യക്തി സ്വാതന്ത്രവുമായി ബന്ധപ്പെട്ടതാണ്. വേണ്ടവർ അത് കഴിച്ചോട്ടെ. വേണ്ടാത്തവർ കഴിക്കണ്ട. അല്ലാതെ അത് അടിച്ചേൽപ്പിക്കുന്ന ഒരു രീതി എവിടെയുമില്ല. അത് നേരത്തെ സുചിപ്പിച്ച പോലെ പ്രൊപ്പഗാൻഡയുടെ ഭാഗമായി ഉണ്ടായതാണ്.മാത്രമല്ല ഈ വിഷയത്തെ വാണീജ്യവൽക്കരിക്കുന്ന ശ്രമവും നടക്കുന്നുണ്ട്.ഹലാൽബോർഡ് വെക്കുന്നത് പോലെ ഹലാൽ വിരുദ്ധബോർഡ് വെക്കുന്നതിലും സ്വാതന്ത്രമുണ്ടെന്നും ഹാലാൽ വിവാദത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

പൗരത്വനിയമ ഭേദഗതി തർക്കവുമായി ബന്ധപ്പെട്ട് നൂറുകോടി രൂപയോളം പോപ്പുലർ ഫ്രണ്ടിലേക്ക് എത്തി എന്നത് ആരോപണത്തോടുള്ള പ്രതികരണം ഇങ്ങനെ; ഇത്തരത്തിൽ ആരോപണം നടത്തിയ അന്വേഷണസംഘം ഇപ്പോൾ അത് തിരുത്തിയിട്ടുണ്ട്.ഇതിലും വലിയ ആരോപണങ്ങൾക്കിടയിലൂടെയാണ് സംഘടന വളർന്നുവന്നത്.പോപ്പുലർ ഫ്രണ്ട് തുറന്ന പുസ്തകമാണ്. ആർക്കും എപ്പോഴും പരിശോധന നടത്താം.ഇഡി കേന്ദ്രത്തിന്റെ വെറും ടൂളാണ്.അവരുടെ പ്രതികാരം തീർക്കാൻ ഇഡിയെ ഉപയോഗിക്കുകയാണ്.വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കിലെന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ ബൈലോയിലെ ഏറ്റവും പ്രധാന നിർദ്ദേശം.തങ്ങൾ പണം കണ്ടെത്തുന്നത് രാജ്യത്തിനകത്ത് നിന്നു തന്നെയുള്ള പിരിവിലൂടെയാണ്.അല്ലാതെ മറ്റൊരു രാജ്യത്ത് നിന്നും പണം വന്നിട്ടില്ല.ഏതന്വേഷണത്തെ നേരിടാനും തയ്യാറുമാണ്.ഇതൊക്കെ ആരോപണങ്ങളാണ്. സത്യത്തിനും നീതിക്കും എതിരായി ഒന്നും ചെയ്യില്ല.

തങ്ങളുടെ പ്രവർത്തകരെ ഞങ്ങൾ മോണിറ്റർ ചെയ്യുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. പക്ഷെ വർഗ്ഗീയത പടർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന പ്രൊഫൈലിന്റെ ആധികാരികത എത്രത്തോളമുണ്ടെന്ന് ആരും അന്വേഷിക്കുന്നുമില്ല.നിലപാടിനെ വിമർശിക്കുന്ന തെറ്റില്ല പക്ഷെ ഉപയോഗിക്കുന്ന ഭാഷ രീതി എന്നിവയെക്കുറിച്ചൊക്കെ കൃത്യമായ നിർദ്ദേശം പ്രവർത്തകർക്ക് നൽകുന്നുണ്ട്്. വീഴ്‌ച്ച കണ്ടെത്തിയപ്പോൾ നടപടിയെടുത്തിട്ടുമുണ്ടെന്നായിരുന്നു ആർഎസ്എസിനേക്കാൾ കടന്ന വർഗീയ വിദ്വേഷവും മതദ്വേഷവും പ്രചരിപ്പിക്കുന്ന സംഘടനയാണ് പോപ്പുലർ ഫ്രണ്ട് എന്നു വിമർശനം ശക്തമാണല്ലോ എന്ന ചോദ്യത്തിനുള്ള മറുപടി.

ഒരുപാട് പ്രശ്‌നങ്ങൾ രാജ്യത്തെ മുസ്ലീങ്ങൾ നേരിടുന്നുണ്ട്. അവസരം നിഷേധിക്കപ്പെടുന്നത് തൊട്ട് പലതരത്തിൽ. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല.യുഡിഎഫിനോടൊപ്പം മുസ്ലിംലീഗ് ഉള്ളതുകൊണ്ട് അവിടെ മറ്റൊന്നും നടക്കില്ല.സിപിഎമ്മിലേക്ക് വന്നാൽ അവർ ഈ വിഭാഗത്തെ അല്ല പരിഗണിക്കുന്നത് മറിച്ച് ചില വ്യക്തികളെ മാത്രമാണ്.കേരളത്തിലെ സർക്കാർ ജോലി നോക്കു.എത്രപേരുണ്ട് മുസ്ലീങ്ങൾ , മന്ത്രിമാർ എംഎൽഎമാർ ഒക്കെ എടുത്തുനോക്കു ഈ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന എത്രപേരെ കാണാൻ സാധിക്കും.തുലോം കുറവാണ് അത്.

യാഥാർത്ഥ വസ്തുത ഇതാണെന്നിരിക്കെ എല്ലാരുടെയും അവസരങ്ങൾ സംവരണം വഴി മുസ്ലീങ്ങൾ അടിച്ചുമാറ്റുന്നു എന്ന തരത്തിലുള്ള കുപ്രചരണമാണ് നടക്കുന്നത്.പക്ഷെ സ്റ്റാറ്റിസ്റ്റിക്‌സ് വച്ച് ഈ തെറ്റിധാരണ മാറ്റേണ്ടത് സർക്കാരാണ്.ഇനി പ്രചരിക്കുന്നതൊക്കെ സത്യമാണെങ്കിൽ പരിഹാരം കാണാൻ തയ്യാറാണ്.പക്ഷെ പ്രചരിക്കുന്നതൊന്നും ശരിയല്ല.അത് തെളിയിക്കാൻ സർക്കാരോ മറ്റുമുന്നണിയോ ഇടപെടുന്നില്ല.ബിജെപിയാകട്ടെ കുറ്റം മുഴുവൻ ചാർത്തുന്നത് തങ്ങൾക്കുമേലാണ് ഈ രിതി തുടർന്നാൽ അത് ഇസ്ലാം വിഭാഗത്തിന്റെ സാമൂഹിക ഘടന തകർക്കുമെന്നതിൽ യാതൊരു തർക്കവും ഇല്ലെന്നും സംവരണത്തെ സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം വ്യക്തമാക്കി.

ലീഗിനെപ്പറ്റിയുടെ പ്രതികരണം ഇങ്ങനെ; മുസ്ലിംലീഗ് കൃത്യമായ രാഷ്ട്രീയ പാർട്ടിയാണ്. എന്ത് ആശയത്തോടെയാണോ, അല്ലെങ്കിൽ ആർക്കുവേണ്ടിയാണോ മുസ്ലിംലീഗ് രൂപീകരിച്ചത് അവർക്കുവേണ്ടി കാര്യമായൊന്നും ചെയ്യാൻ മുസ്ലിംലീഗിന് സാധിച്ചിട്ടില്ല.മാത്രമല്ല മുസ്ലിംലീഗിന്റെ ഗ്രാഫും താഴോട്ടാണ്. മുൻപ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രതിനിധികൾ ഉണ്ടായിരുന്നു ലീഗ് ഇപ്പോൾ മലബാർ മേഖലയിലേക്ക് മാത്രമായി ചുരുങ്ങി.സംഘപരിവാർ ഉയർത്തുന്ന വെല്ലുവിളികളെ നേരിടുന്നതിൽ എല്ലാ അർത്ഥത്തിലും ലീഗ് പരാജയമാണ്.

ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലക്ക് യോജിച്ചുപോകാൻ പറ്റുന്ന മേഖലകളിലൊക്കെ ലീഗുമായി യോജിച്ചുപോകും.അല്ലാത്തപക്ഷം രണ്ടാൾക്കും രണ്ട് കാഴ്‌ച്ചപ്പാടാണ്.ലീഗും ഇടതുപക്ഷവും തമ്മിലുള്ള വിരുദ്ധതയൊക്കെ വെറും ടെക്‌നിക്കൽ മാത്രമാണ്.രണ്ടുപേരും തമ്മിലുള്ള അന്തർധാരയൊക്കെ സജീവമാണ്.

ആർഎസ്എസിനെപ്പറ്റി വളരെ വിശദമായാണ് കാഴ്‌ച്ചപ്പാട് വിശദീകരിച്ചത്. വൈവിദ്ധ്യങ്ങളുള്ള ഈ രാജ്യത്തെ തകർക്കുന്ന ശക്തിയായിട്ടാണ് 1925 ൽ ആർഎസ്എസ് വരുന്നത്.ഇവരുടെ ഈ കടന്നുവരവോടെ അരക്ഷിതരായ രാജ്യത്തെ മുസ്ലിംങ്ങളുടെ ഭാവിയെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ ആർ എസ് എസിനെതിരെയുള്ള പ്രചരണങ്ങളും പ്രവർത്തനങ്ങളും നടത്തുക വഴി ജനകീയമായ ചെറുത്തുനിൽപ്പിനുള്ള കളമൊരുക്കലുമാണ് പോപ്പുലർ ഫ്രണ്ടിന്റെ ലക്ഷ്യം.

മ്അദനിയുടെ ഐഎസ്എസിനു പകരമല്ല പോപ്പുലർ ഫ്രണ്ട് രൂപീകൃതമായത്. ആ ഒരു അന്തരീക്ഷം പോപ്പുലർ ഫ്രണ്ടിന് കളമൊരുക്കിയിട്ടുണ്ടാവാം. പക്ഷെ ലക്ഷ്യം അതല്ല.ആർഎസ്എസിന് ബദൽ അല്ല പോപ്പുലർ ഫ്രണ്ട്. ആർഎസ്എസിന്റെ ആശയങ്ങളെ ചെറുക്കുന്ന എതിർക്കുന്ന ഒന്നാണ് പോപ്പുലർ ഫ്രണ്ട്. പക്ഷെ ആർഎസ്എസിന്റെ രീതികളിലൊ ആശയത്തിലോ ഒരിക്കലും പോപ്പുലർ ഫ്രണ്ടിനെ താരതമ്യപ്പെടുത്താൻ പറ്റില്ല.ഭരണഘടനയെ അനുസരിച്ചുള്ള ഭരണഘടനയെ നിലനിർത്താനുള്ള പോരാട്ടമാണ് പോപ്പുലർ ഫ്രണ്ട് നടത്തുന്നത്.

ആർഎസ്എസിനെ ഭയപ്പെടുന്നില്ല.പക്ഷെ ഭരണഘടന കത്തിച്ച് പ്രതിഷേധിച്ച സംഘടനയാണ് ആർഎസ്എസ്. ഗോൾവാൾക്കറിന്റെ വിചാരധാരയിൽ തങ്ങളുടെ ആഭ്യന്തര ശത്രുക്കളെ കൃത്യമായി പറയുന്നുണ്ട്.ക്രിസ്ത്യൻ, മുസ്ലിം,കമ്മ്യൂണിസ്റ്റ്കാർ.അവസാനം ചെന്നൈയിൽ വച്ച് അത് പരിഷ്‌കരിച്ചപ്പോൾ മാക്‌സിസവും ഇസ്ലാമും മാത്രമായി.അതുകൊണ്ട് തന്നെ ആർഎസ്എസിനെ എതിർക്കുന്നത് അതിലെ ആളുകളോടുള്ള വിയോജിപ്പ് കൊണ്ടല്ല.മറിച്ച് ആശയത്തോടും രീതികളോടുമാണ്.

ആർഎസ്്എസ് പോലെ തങ്ങളുടെ ശത്രുക്കളെ ഇലായ്മചെയ്യാൻ പരിശീലനം നേടുന്ന വേറെത് സംഘടനയുണ്ട് രാജ്യത്ത്.ആർഎസ്എസുമായി തർക്കമുണ്ട് അതല്ലാതെ ഏതെങ്കിലും അക്രമത്തിന് പോപ്പുലർ ഫ്രണ്ട് മുന്നിട്ടിറങ്ങി എന്നുപറയാനാകുമോ.സത്യസന്ധനായ ഒരു ഹിന്ദുമത വിശ്വാസി ഒരു ഇസ്ലാംമത വിശ്വാസിയെ എതിർക്കില്ലെന്ന് തന്നെയാണ് തങ്ങൾ കരുതുന്നത്. പക്ഷെ ആർഎസ്എസ് ചെയ്യുന്നത് അതല്ല. ബോധപൂർവ്വം ഇസ്ലാമിനെതിരെ അക്രമം നടത്തുകയാണ്.

ആർഎസ്എസ് വിരുദ്ധത ആരോണോ പുലർത്തുന്നത്, അവർക്ക് തങ്ങൾ സ്വീകാര്യരല്ലെങ്കിലും തങ്ങൾ ആവുന്ന സഹായം അവർക്ക് ചെയ്തുകൊടുക്കും.എൽഡിഎഫും യുഡിഎഫും ആർഎസ്എസ് വിരുദ്ധത മുഖംമുടിയാക്കുന്നുവെങ്കിലും ബിജെപിക്ക് ഈസി വാക്കോവറിന് വേണ്ട് അവസരം ഒരുക്കികൊടുക്കുകയുമാണ് ചെയ്യുന്നത്.സംഘപരിവാർ വിരുദ്ധരെ പ്രമോട്ട് ചെയ്യുകയാണ് തെരഞ്ഞെടുപ്പിൽ പോപ്പുലർ ഫ്രണ്ടിന്റെ നിലപാട്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് വേദിയൊരുങ്ങത് കേരളത്തിൽ തന്നെയാണ്. എന്നാൽ ഇന്ന് ഡൽഹി ആസ്ഥാനമായി ദേശീയ പ്രസ്ഥാനമായിട്ടാണ് പ്രവർത്തിക്കുന്നത്.1993 ലാണ് ആദ്യരൂപമായ നാഷണൽ ഡവലപ്പ്‌മെന്റ് ഫ്രണ്ട് വരുന്നത്.ബാബ്‌റി മസ്ജിദ് പ്രശ്‌നത്തെത്തുടർന്ന് അരക്ഷിതരായ ജനങ്ങളുടെ പ്രശ്‌നങ്ങളെ ജനാധിപത്യ രീതിയിൽ അവതരിപ്പിക്കാനും ഏകോപിപ്പിക്കാനുമാണ് എൻഡിഎഫ് ആരംഭിക്കുന്നത്.എങ്കിലും വിവിധ സംസ്ഥാനങ്ങളിൽ സമാന രീതിയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ ഉണ്ടായിരുന്നു. ഇവയെയെല്ലാം ഏകോപിപ്പിച്ചാണ് 2007 ൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരിക്കുന്നത്. അരികുവൽക്കരിക്കപ്പെട്ട മുസ്ലിംവിഭാഗങ്ങളുടെ ഉന്നമനമായിരുന്നു തുടക്കം മുതൽക്കെ സംഘടനയുടെ ലക്ഷ്യം.

2005 ൽ മുസ്ലിം മതവിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ പഠിക്കാനായി നിയോഗിച്ച രജീന്ദർ സച്ചാർ കമ്മീഷൻ രാജ്യത്ത് ഈ മതവിഭാഗം നേരിടുന്ന പ്രശ്‌നങ്ങളെ കൃത്യമായി ചൂണ്ടിക്കാട്ടിയിരുന്നു.ഇതിനുസരിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിവിധങ്ങളായ പദ്ധതികല് ആവിഷ്‌കരിച്ചിരുന്നു. എന്നാൽ ഇവയൊക്കെ വിദ്യാഭ്യാസ മേഖലയിൽ മാത്രം പരിമിതപ്പെട്ടപ്പോൾ മുസ്ലിം വിഭാഗത്തിന്റെ സമഗ്രമായ ഉന്നമനം മതത്തിനകത്ത് നിന്നുനൊണ്ടു തന്നെ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയായിരുന്നു പോപ്പുലർ ഫ്രണ്ട്.

പോപ്പുലർ ഫ്രണ്ടിന്റെ ആശയത്തിൽ നിന്നു രൂപംകൊണ്ടതാണ് എസ്ഡിപിഐ.എല്ലാപോപ്പുലർ ഫ്രണ്ടുകാരും എസ്ഡിപിഐ ആകണമെന്നില്ല.. നേരെ തിരിച്ചും.പോപ്പുലർ ഫ്രണ്ടിനോട് സഹകരിക്കാൻ പറ്റാത്ത നിരവധി മുസ്ലിംങ്ങളുണ്ട്. അവർക്കുകൂടി വേണ്ടിയാണ് എസ്ഡിപിഐ.അവർക്ക് സ്വന്തമായി തെരഞ്ഞെടുപ്പും ഭരണരീതികളും ഒക്കെ ഉണ്ട്.പോപ്പുലർ ഫ്രണ്ടിന്റെ രൂപീകരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

വിഭജനത്തിന്റെ ഇരകലാണ് മുസ്ലീങ്ങൾ അതുകൊണ്ട് തന്നെ കേരളത്തിനകത്ത് ഒരു ജില്ലയൊ സംസ്ഥാനമൊന്നും ഞങ്ങൾ ചോദിച്ചിട്ടില്ല.മലപ്പുറത്തിന്റെ കാര്യമെടുത്താൽപോലും അവിടെ ബിജെപിക്കുപോലും ഓഫീസ് ഉണ്ട്. സുരേന്ദ്രന്റെ പ്രതികരണത്തിനായി ഇദ്ദേഹം പറഞ്ഞു. ഇനി അതല്ലെങ്കിൽ മലപ്പുറം വേറെ രാജ്യമാണെന്നും അവിടെ തങ്ങൾ പ്രവർത്തിക്കാൻ ഇല്ലെന്നും സുരേന്ദ്രൻ തന്നെ പറയട്ടെഎന്നും അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP