എറണാകുളം: ട്വൻറി - ട്വൻറി എറണാകുളത്ത് 14 മണ്ഡലങ്ങളിലും മത്സരിക്കും. സ്ഥാനാർത്ഥികളെ ഞായറാഴ്ച പ്രഖ്യാപിക്കുമെന്നും ഒരു മുന്നണിയുമായും സഖ്യമില്ലെന്നും ട്വന്റി 20 കോർഡിനേറ്റർ സാബു ജേക്കബ് വ്യക്തമാക്കി. മീഡിയവണിനോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശതെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ട്വൻറി ട്വൻറി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇടത് വലത് മുന്നണിയിലെ പ്രധാന നേതാക്കൾ മത്സരരംഗത്ത് നിന്ന് പിന്മാറണമെന്ന് തുടർച്ചയായി സമ്മർദ്ദവും ചെലുത്തി. യുഡിഎഫിലെ സംസ്ഥാന നേതാക്കൾ വരെ നേരിൽ കണ്ട് ഇക്കാര്യം അഭ്യർത്ഥിച്ചെങ്കിലും ഇത് മറികടന്ന് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ട്വൻറി ട്വൻറി മുന്നോട്ട് പോകുകയായിരുന്നു.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ ട്വന്റി 20 സ്ഥാനാർത്ഥികളായി വിവിധ മണ്ഡലങ്ങളിൽ മത്സരിക്കുമെന്നാണ് സാബു ജേക്കബ് നേരത്തേ വ്യക്തമാക്കിയിരുന്നത്. വിവിധ മേഖലകളിൽ നിന്ന് പ്രഗത്ഭരായവരെ സ്ഥാനാർത്ഥിയായി പരിഗണിക്കും. ഓരോ മണ്ഡലത്തിലും രണ്ടോ മൂന്നോ പേരെ വീതം ഇതിനോടകം കണ്ടെത്തി പഠിച്ചു വരികയാണെന്നും വിജയസാധ്യതയുടെ അടിസ്ഥാനത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും സാബു ജേക്കബ് പറഞ്ഞിരുന്നു. ട്വന്റി 20 ജില്ലയിൽ നടത്തിയ അംഗത്വ വിതരണ ക്യാംപയിൻ വലിയ വിജയമായിരുന്നുവെന്നും ഇതിന്റെ പ്രതികരണം കൂടി പരിശോധിച്ച ശേഷമായിരിക്കും ഏതൊക്കെ മണ്ഡലങ്ങളിൽ മത്സരിക്കുന്നതെന്ന് തീരുമാനിക്കുന്നതെന്നും സാബു ജേക്കബ് വ്യക്തമാക്കിയിരുന്നു.

ട്വന്റി 20 കൂടി മത്സരത്തിന് ഇറങ്ങുന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സങ്കീർണമായ മത്സരം നടക്കുന്ന ജില്ലയായിരിക്കും എറണാകുളം. പരമ്പരാഗതമായി യുഡിഎഫിന് ശക്തിയുള്ള മണ്ഡലങ്ങളിലാണ് ട്വന്റി 20 വേരുറപ്പിക്കുന്നത്. എൽഡിഎഫും യുഡിഎഫും നേരിട്ട് ഏറ്റുമുട്ടുന്നതിനു പുറമെ എൻഡിഎയും ജില്ലയിൽ ശക്തമായ പ്രചാരണം നടത്തുന്ന കാഴ്ചയായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടത്. ഇതിനൊപ്പമാണ് ട്വന്റി 20യും മത്സരിക്കാൻ എത്തുന്നത്. എന്നാൽ ഒരു പാർട്ടിയുമായും സഹകരിക്കില്ലെന്നും ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് പിന്തുണ നൽകിലലെന്നും സാബു ജേക്കബ് വ്യക്തമാക്കി.

വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരുമായിരിക്കും ട്വന്റി 20 സ്ഥാനാർത്ഥികളാകുകയെന്ന് സാബു ജേക്കബ് പറഞ്ഞു. ഒരു എംഎൽഎയ്ക്ക് ഉയർന്ന വിദ്യാഭ്യാസവും അറിവും ഉണ്ടാകണമെന്നാണ് സാബു ജേക്കബിന്റെ പക്ഷം. വ്യത്യസ്തരായവരെയും പല മേഖലകളിൽ നിന്നുള്ളവരെയുമാണ് പരിഗണിക്കുക. ജഡ്ജിമാർ, ഐഎഎസുകാർ, വ്യവസായികൾ, സ്പോർട്സ് താരങ്ങൾ തുടങ്ങിയവരെ പരിഗണിക്കുമെന്ന് സാബു ജേക്കബ് പറഞ്ഞു.