- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും നിർദേശിച്ചത് ഒരാളുടെ പേര്; നിങ്ങളൊക്കെ നിർബന്ധിച്ചാൽ പിന്നെങ്ങനാ എന്ന മനോഭാവത്തിൽ റോയ് ഫിലിപ്പിനും സമ്മതം; കേരളാ കോൺഗ്രസ് അംഗം ശരിക്കും ഏത് മുന്നണിയുടെ പ്രസിഡന്റ്? അവകാശവാദമുയർത്തി മുന്നണികൾ
കോഴഞ്ചേരി: അത്യപൂർവമായ ഒരു പ്രസിഡന്റ് തെരഞ്ഞെടുപ്പിനാണ് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് തിങ്കളാഴ്ച സാക്ഷ്യം വഹിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരാളുടെ പേര് എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ നിർദേശിക്കുന്നു. രണ്ടു പേരും പറയുന്നു ഓൻ ഞമ്മളുടെയാളാണെന്ന്. എതിർക്കാൻ വേറെ ആരുമില്ലാത്തതിനാൽ വളരെ ഭവ്യതയോടെ അദ്ദേഹം പ്രസിഡന്റാകുന്നു. കേരളാ കോൺഗ്രസ് അംഗം റോയ് ഫിലിപ്പാണ് രണ്ടു മുന്നണികളുടെയും പ്രസിഡന്റായി പഞ്ചായത്തിനെ ഇനി നയിക്കുക. താങ്കൾ ഏതു മുന്നണിയുടെ പ്രസിഡന്റ് എന്ന് ചോദിക്കരുത്. റോയ് ഫിലിപ്പ് പറയില്ല. പക്ഷേ, എൽഡിഎഫും യുഡിഎഫും പ്രത്യേകം പ്രത്യേകം അവകാശപ്പെടും ഇതു ഞങ്ങളുടെ പ്രസിഡന്റാണെന്ന്.
ബിജെപി യിലെ രണ്ട് അംഗങ്ങൾ വിട്ടു നിന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് കോൺഗ്രസിൽ നിന്നുള്ള ജിജി വറുഗീസും എൽ.ഡി.എഫിലെ ജനതാദൾ അംഗം ബിജോ പി. മാത്യുവും റോയ് ഫിലിപ്പിന്റെ പേര് നിർദേശിച്ചു. കോൺഗ്രസിലെ റാണി കോശിയും സിപിഎമ്മിലെ ബിജിലി പി. ഈശോയും പിന്താങ്ങുകയും ചെയ്തു. ഇതോടെ വരണാധികാരി റോയ് ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. തുടർന്ന് വൈസ്
പ്രസിഡന്റ് എൽ.ഡി.എഫിലെ മിനി സുരേഷും സ്ഥിരം സമിതി അധ്യക്ഷ കോൺഗ്രസിലെ സുനിതാ ഫിലിപ്പും ചേർന്ന് റോയിയെ സ്വീകരിച്ചു.
തുല്യ അംഗബലമുള്ള ആർക്കും ഭൂരിപക്ഷം ഇല്ലാത്ത പഞ്ചായത്തിൽ യു.ഡി.എഫ് പ്രസിഡന്റും എൽ.ഡി.എഫ് വൈസ് പ്രസിഡന്റുമാണ് ഉണ്ടായിരുന്നത്. ഇവർക്കൊപ്പം ബിജെപിക്ക് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവുമുണ്ട്. ശേഷിച്ച ഒരാൾ സ്വതന്ത്രനാണ്. യു.ഡി.എഫിലെ ധാരണ പ്രകാരം ആദ്യം കോൺഗ്രസും പിന്നീട് കേരളാ കോൺഗ്രസും പ്രസിഡന്റ് സ്ഥാനം പങ്കിടണം. എന്നാൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാൻ വൈകിയെന്നാരോപിച്ച് കേരള കോൺഗ്രസിലെ രണ്ടംഗങ്ങൾ എൽ.ഡി.എഫിനൊപ്പം അവിശ്വാസത്തിന് നോട്ടീസ് നൽകി. പിന്നാലെ പ്രസിഡന്റ് രാജി വച്ചു. ഇതോടെ ഇനിയുള്ള കാലം കേരളാ കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫ് വാഗ്ദാനം ചെയ്തു. എന്നാൽ ചർച്ചകൾ നടന്നതല്ലാതെ പരസ്യ പ്രഖ്യാപനം ഉണ്ടായില്ല.
ഇതിനിടെ യു.ഡി.എഫ് കേരളാ കോൺഗ്രസ് അംഗം റോയി ഫിലിപ്പിനെ പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കി അഞ്ച് അംഗങ്ങൾക്കും വിപ്പും നൽകി. വിപ്പ് ലംഘിച്ചാൽ കൂറുമാറ്റ നടപടി ഉണ്ടാകുമെന്നും ഇവർ പറയുന്നു. സ്വതന്ത്രന്റെ പിന്തുണ ഇവർ ഉറപ്പാക്കിയെന്നാണ് അവകാശവാദം. തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നില്ക്കാൻ ബിജെപി അവരുടെ രണ്ടംഗങ്ങൾക്കും വിപ്പ് നൽകി. ഇടതു മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ കേരളാ കോൺഗ്രസിലെ രണ്ടു പേർ ഒപ്പിട്ടതോടെ ഇവർ എൽ.ഡി.എഫിന്റെ ഭാഗമാണെന്ന് പറയുന്നു. എൽ.ഡി.എഫും കേരളാ കോൺഗ്രസിലെ റോയി ഫിലിപ്പിനെ തന്നെ പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കി.
കേരളാ കോൺഗ്രസിന് തന്നെ പ്രസിഡന്റ് സ്ഥാനം നല്കാൻ ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചു. ഇതിൽ ഘടകകക്ഷികൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ജോസഫ് വിഭാഗത്തിന് പ്രസിഡന്റ് സ്ഥാനം എന്ന തീരുമാനം ആർക്ക് ഗുണം ചെയ്യുമെന്ന് പ്രവർത്തകരോട് വിശദീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കുര്യൻ മടയ്ക്കൽ ആവശ്യപ്പെട്ടു. സിപിഐ മുൻ ലോക്കൽ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ എം.എസ് പ്രകാശ് കുമാർ കൂടുതൽ വ്യക്തമായി പ്രസ്താവന ഇറക്കി.
യു.ഡി.എഫ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് പ്രതിനിധി വന്നാൽ സ്വതന്ത്രനായ ടി.ടി.വാസു പിന്തുണയ്ക്കില്ല എന്നറിയാവുന്ന ജില്ലാ പ്രസിഡന്റ് വിക്ടർ ടി. തോമസ് വിരിച്ച വലയിൽ എൽ.ഡി.എഫ് ചാടി കുരുങ്ങിയ അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്ന് അദ്ദേഹം പറയുന്നു. വാസു വോട്ട് ചെയ്തില്ലെങ്കിലും എൽ.ഡി.എഫ് വോട്ട് കൂടി വരുമ്പോൾ ജോസഫ് ഗ്രൂപ്പ് പ്രസിഡന്റ് ആവും എന്ന വളരെ ലളിതമായ കണക്ക് നടപ്പാക്കുകയാണ്. മറ്റ് എന്തൊക്കെയോ പരിഗണനകളിൽ സിപിഎമ്മിന്റെ ചില നേതാക്കളും ഇതിന്റെ കൂടെ ബലം പിടിച്ച് നിൽക്കുന്നു.
സ്വതന്ത്രനായ വാസു സിപിഎം മെമ്പറായ സോണി കൊച്ചുതുണ്ടിയിലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിരുപാധികം പിന്തുണയ്ക്കാം എന്ന് ഉറപ്പു നൽകിയിട്ടും മൂന്ന് വർഷക്കാലം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎമ്മിന് ലഭിക്കുമെന്ന് അറിയാമായിരുന്നിട്ടും അതുപോലും വേണ്ടെന്നു വച്ച് യു.ഡി.എഫിൽ നിന്നു കൊണ്ട് എൽഡിഎഫ് പിന്തുണയോടെ പ്രസിഡന്റാകുവാൻ കേരള കോൺഗ്രസ് പ്രതിനിധിക്ക് ഇവർ അവസരം ഒരുക്കുകയാണ്. ഇതിനായി ചില സിപിഎം നേതാക്കൾ ബലം പിടിച്ച് ഇറങ്ങിയിരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് മനസ്സിലാകുന്നില്ലെന്നും പ്രകാശ് പറയുന്നു.
മുന്നണി മാറി എൽ.ഡി.എഫ് അവിശ്വാസ പ്രമേയം പിന്തുണച്ച കേരളാ കോൺഗ്രസ് അംഗത്തെ തന്നെ പ്രസിഡന്റ് സ്ഥാനാർത്ഥി ആക്കുകയും വിപ്പ് നൽകുകയും ചെയ്ത യു.ഡി.എഫ് നിലപാട് അവരുടെ രാഷ്ട്രീയ പാപ്പരത്തമാണ് കാണിക്കുന്നതെന്ന് എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം മാത്യൂസ് ജോർജ് അഭിപ്രായപ്പെട്ടു. കോൺഗ്രസ്-മൂന്ന്, കേരളാ കോൺഗ്രസ്-രണ്ട്, സിപിഎം-രണ്ട്, സിപിഐ-ഒന്ന്, ജനതാദൾ-ഒന്ന്, എൻ.സി.പി-ഒന്ന്, ബിജെപി-രണ്ട്, സ്വതന്ത്രൻ-ഒന്ന് എന്നിങ്ങനെയാണ് 13 അംഗ ഭരണസമിതിയിലെ കക്ഷി നില.