- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മധുരയിലെയും ധർമപുരത്തെയും ശൈവമഠങ്ങൾക്ക് ഡിഎംകെ സർക്കാരിനോട് അതൃപ്തി; പരമ്പരാഗത ആചാരങ്ങളെ മുറുകെ പിടിച്ച് പിന്തുണയുമായി ബിജെപി; പ്രധാനമന്ത്രിക്ക് ചെങ്കോൽ കൈമാറുക തമിഴ്നാട്ടിൽ നിന്നുള്ള 24 മഠാധിപർ; തമിഴ് മക്കളുടെ ഹൃദയത്തിലേക്ക് ബിജെപി പാലം പണിയുന്നത് ഇങ്ങനെ

ന്യൂഡൽഹി: അധികാര കൈമാറ്റത്തെയും, നീതിപൂർവമുള്ള ഭരണത്തെയും സൂചിപ്പിക്കുന്നതാണ് ദണ്ഡാകൃതിയിലുള്ള സെങ്കോൽ അഥവാ ചെങ്കോൽ. ഞായറാഴ്ചയാണ് പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള 24 അധീനങ്ങളുടെ ( മഠങ്ങൾ) തലവന്മാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചെങ്കോൽ കൈമാറും. അതിന് ശേഷം സ്പീക്കറുടെ കസേരയ്ക്ക് സമീപം സൂക്ഷിക്കും. ഈ ചെങ്കോൽ കൈമാറ്റം തമിഴ്മക്കളുടെ ഹൃദയത്തിലേക്കുള്ള ബിജെപിയുടെ പ്രത്യേക വഴിയൊരുക്കലാണെന്ന രാഷ്ട്രീയ വ്യാഖ്യാനവും ഇതിനൊപ്പം വരുന്നു.
തമിഴകത്തിന്റെ ഹൃദയം കവരാനോ?
തമിഴ് ആചാരങ്ങളും, സ്തുതിഗീതങ്ങളും, മന്ത്രങ്ങളും അടക്കം തനത് തമിഴ് ആരാധനാ സമ്പ്രദായത്തെ പിന്തുടരുന്ന ശൈവ മഠങ്ങളുടെ പ്രീതി നേടാൻ ബിജെപി ശ്രമിക്കുന്നത് ഇതാദ്യമല്ല. മധുരയിലെയും, ധർമപുരത്തെയും അധീനങ്ങളുടെ ആവശ്യങ്ങളെ തമിഴ്നാട് ബിജെപി കഴിഞ്ഞ രണ്ടുവർഷമായി പിന്തുണച്ചുപോരുന്നു. കാരണം ഈ അധീനങ്ങൾ തങ്ങളുടെ പരമ്പരാഗത ആചാരങ്ങൾ പിന്തുടരുന്നതിന് ഡിഎംകെ സർക്കാർ തടസ്സം നിൽക്കുകയോ, ഇടപെടുകയോ ചെയ്യുന്നതായി ആരോപിക്കുന്നു. വടക്കേന്ത്യയും ദക്ഷിണേന്ത്യയും തമ്മിലുള്ള സംസ്കാരികവും, ചരിത്രപരവുമായ ബന്ധം സ്ഥാപിക്കാൻ കാശി-തമിഴ് സംഗമം അടക്കമുള്ള പരിപാടികൾ കേന്ദ്രസർക്കാർ സംഘടിപ്പിച്ചിരുന്നു.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ, ദക്ഷിണേന്ത്യയുടെ ഹൃദയം കവരാനും, തമിഴ്മക്കളുടെ മനസ്സിൽ ഇടം പിടിക്കുക സുപ്രധാനമാണ്. വിശേഷിച്ചും കർണാടകയിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ.
തമിഴ് സംസ്കാരത്തോട് ആദരവ് പ്രകടിപ്പിച്ച് പ്രധാനമന്ത്രി
തന്റെ പ്രസംഗങ്ങളിൽ തമിഴിനെ വാഴ്ത്താൻ നരേന്ദ്ര മോദി ഒരിക്കലും മടി കാണിച്ചിട്ടില്ല. വേഷ്ടിയണിഞ്ഞ് എത്താറുള്ള അദ്ദേഹം തമിഴ് ക്ലാസിക്കായ തിരുക്കുറലിനോടുള്ള ആദരവും, സുബ്രമണ്യ ഭാരതിയുടെ ഐക്യഭാരത സങ്കൽപ്പത്തോടുള്ള മതിപ്പും തുറന്നുപ്രകടിപ്പിച്ചിട്ടുണ്ട്.
തമിഴ് നമ്മുടെ ഭാഷയാണെന്നും ഓരോ ഇന്ത്യക്കാരന്റെയും ഭാഷയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ലോകത്തേറ്റവും പഴക്കമേറിയതാണ് തമിഴ് എന്നും അദ്ദേഹം പറയുകയുണ്ടായി.

ശൈവ, വൈഷണവ മഠങ്ങളെ 'ഹിന്ദു' എന്ന ഒറ്റ കുടക്കീഴിൽ കൊണ്ടുവരാൻ രാഷ്ട്രീയ സ്വയം സേവക സംഘവും പ്രയത്നിച്ചുപോരുന്നു. ക്ഷേത്രങ്ങളുടെ ധനകാര്യമാനേജ്മെന്റിലും, ഉത്സവ നടത്തിപ്പിലും മറ്റും കൂടുതൽ സ്വയംഭരണത്തിനായും ശ്രമിക്കുന്നു.
അധികാര ചിഹ്നത്തിന്റെ നാനാർഥങ്ങൾ
തമിഴ്നാട്ടിൽ മാത്രമല്ല ഉത്തേരേന്ത്യയിലെ രാജക്കന്മാർക്കിടയിലും, ആദിവാസികൾ അടക്കമുള്ള വിവിധ ഗോത്രങ്ങളുടെ ഇടയിലും അധികാരസ്ഥാനമായി ഒരു ചെങ്കോൽ ഉണ്ടായിരുന്നു. രാജാക്കന്മാരുടെയും ഗോത്രങ്ങളുടെയും സമ്പത്ത് അനുസരിച്ച് അതിൽ സ്വർണ്ണമോ, വെള്ളിയോ, കെട്ടും. ഒന്നുമില്ലാതെ വെറും ദണ്ഡ് ചെങ്കോൽ ആയി ഉപയോഗിച്ചവരും ഉണ്ട്.
ഈ ചോള വംശത്തിന്റെ ചെങ്കോലിന്റെ കഥ നന്നായി അറിയാവുന്ന സി രാജഗോപാചാരി ഇതിനെ ഇന്ത്യൻ സ്വാതന്ത്ര്യ ചടങ്ങുകളിലേക്കും കൊണ്ടുവരികയായിരുന്നു. തമിഴ്നാട്ടിലെ തഞ്ചാവൂർ മയിലാടുതുറൈയിലെ മയൂരനാഥസ്വാമി ക്ഷേത്രം പരിപാലിക്കുന്ന അധീനമായ തിരുവാവടുതുറൈ അധീനത്തെയാണ് ചെങ്കോലിന്റെ ആവശ്യത്തിനായി രാജഗോപാലാചാരി സമീപിച്ചത്. ശിവാരാധന നടത്തുന്ന വിഭാഗമായിരുന്നു അധീനം മഠത്തിലുള്ളവർ. 500 വർഷം മുൻപുതൊട്ടേ ചരിത്രത്തിൽ ഇവരെപ്പറ്റി പരാമർശമുണ്ട്. ന്യായത്തിന്റെയും ശരിയുടെയും തത്വങ്ങളിൽ അധിഷ്ഠിതമായാണ് ഇവരുടെ പ്രവർത്തനം. ചെങ്കോൽ തയാറാക്കാൻ ഇവരുടെ സഹായമാണ് തേടിയതെന്ന് കേന്ദ്രത്തിന്റെ ആർക്കൈവുകളിൽ രേഖയുണ്ട്.
അഞ്ചടി നീളമുള്ള ചെങ്കോലിന്റെ മുകളറ്റത്ത് ശിവവാഹനമായ നന്ദിയുടെ രൂപം കൊത്തിയിട്ടുണ്ട്. ഇതു നീതിയെ പ്രതിനിധീകരിക്കുന്നു. ചെന്നൈയിലെ അന്നത്തെ പ്രമുഖ സ്വർണവ്യവസായികളാണ് ചെങ്കോൽ നിർമ്മിച്ചത്. ചെങ്കോലിന്റെ നിർമ്മാണത്തിൽ പങ്കെടുത്തവരിൽ വുമ്മിഡി എതിരാജുലു (96) വുമ്മിഡി സുധാകർ (88) എന്നിവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
അലഹബാദിൽ നിന്ന് കൈാണ്ടുവന്ന ചെങ്കോൽ ഇപ്പോൾ തലസ്ഥാനത്തെ ദേശീയ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. തിരുവാവടുതുറൈ അധീനത്തിലെ ഇപ്പോഴത്തെ മഠാധിപതി ശ്രീ ലാ ശ്രി അംബാലവന ദേശിക പരമാചാര്യ സ്വാമികൾ ചെങ്കോൽ കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. തഞ്ചാവൂരിലും മധുരയിലുമായി ഉള്ള അധീനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും തിരുവാവടുതുറൈ ആണ്. തമിഴ്നാടിന്റെ പാരമ്പര്യം പ്രധാനമന്ത്രി ഉയർത്തി പിടിക്കുകയാണെന്ന വികാരം മഠങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ടെന്ന് ചുരുക്കം.

ദ്രാവിഡ നേതാക്കളിൽ നിന്ന് വിമർശങ്ങൾ ഏറെ വരുന്നുണ്ടെങ്കിലും, ചെങ്കോൽ പാർലമെന്റിൽ സ്ഥാപിക്കുന്നത് വടക്കേന്ത്യയും, ദക്ഷിണേന്ത്യയും തമ്മിലുള്ള സാംസ്കാരിക ഐക്യത്തിന്റെ പ്രഖ്യാപനമായാണ് ബിജെപി വ്യാഖ്യാനിക്കുന്നത്.
ചരിത്ര പ്രസിദ്ധമായ ചെങ്കോൽ 1947 ഓഗസ്റ്റ് 15 ന് ശേഷം പിന്നെ കണ്ടിട്ടില്ല. എല്ലാവരും ഇത് മറന്നുപോയി. പക്ഷേ ഇത് അലഹബാദിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്നു. 1978 ഓഗസ്റ്റ് 15-ന് കാഞ്ചി മഠത്തിലെ ചന്ദ്രശേഖരേന്ദ്ര സരസ്വതി ഒരു സംഭാഷണത്തിൽ ഈ സംഭവം അനുസ്മരിച്ചു. ചരിത്രകാരൻ ഡോ.ബി.ആർ.സുബ്രഹ്മണ്യവുമായി ഇക്കാര്യം ചർച്ച ചെയ്തു. സുബ്രഹ്മണ്യം തന്റെ പുസ്തകത്തിലും ഈ ചർച്ചയ്ക്ക് ഇടം നൽകി. വിവിധ തമിഴ് മാധ്യമങ്ങളിൽ ഈ ഓർമ്മക്കുറിപ്പിന് മുൻഗണന നൽകി. ഇതിനുശേഷം ചെങ്കോൽ ശ്രദ്ധാകേന്ദ്രമായി.
ബിജെപിക്ക് ഗുണം ചെയ്യുമോ?
2014 ലും 2019 ലും തമിഴ്നാട് എഐഡിഎംകെയ്ക്കും, ഡിഎംകെയ്ക്കുമാണ് വോട്ടുചെയ്തത്. തങ്ങളുടേതായ ഇടം തമിഴ്നാട്ടിൽ സൃഷ്ടിക്കുകയും, സ്ഥാപിച്ചെടുക്കുകയുമാണ് ബിജെപിയുടെ ലക്ഷ്യം. ഡിഎംകെ ഭരണത്തെ പൊളിച്ചുകാണിക്കാനുള്ള സംസ്ഥാന ബിജെപിയുടെ ശ്രമങ്ങൾക്കൊപ്പം, പെരിയാർ ഇതര, ബ്രാഹ്മണേതര, ദേശീയതയിൽ ഉറച്ചുനിൽക്കുന്ന ഹിന്ദു മതവിശ്വാസികളിൽ ബിജെപിയോടുള്ള താൽപര്യം വളരുന്നുവെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.


