- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സാമൂഹിക പ്രവർത്തകൻ പുറത്തുവിട്ടത് മന്ത്രി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വീഡിയോ; കർണാടകയിലെ ജലവിഭവ വകുപ്പ് മന്ത്രി രമേഷ് ജർക്കിഹോളി രാജിവെച്ചു; ആരോപണം സത്യത്തിൽനിന്ന് ഏറെ അകലെ ആണെന്നും വിശദീകരണം

ബെംഗളൂരു: ലൈംഗികാരോപണ വിവാദത്തെ തുടർന്ന് കർണാടക മന്ത്രി രാജിവെച്ചു. ബിജെപി നേതാവും കർണാടകയിലെ ജലവിഭവ വകുപ്പ് മന്ത്രിയുമായ രമേഷ് ജർക്കിഹോളിയാണ് രാജിവെച്ചത്. രാജി സ്വീകരിച്ച മുഖ്യമന്ത്രി യെദ്യൂരപ്പ, അംഗീകാരത്തിനായി ഗവർണർക്ക് അയച്ചു. തനിക്കെതിരായ ആരോപണം സത്യത്തിൽനിന്ന് ഏറെ അകലെ ആണെന്നും സത്യസന്ധമായ അന്വേഷണം നടക്കേണ്ടതിനാൽ ധാർമികത മുൻനിർത്തി രാജിവെക്കുകയാണെന്നുമാണ് ജർക്കിഹോളി തന്റെ രാജിക്കത്തിൽ വ്യക്തമാക്കുന്നത്.
കഴിഞ്ഞദിവസമാണ് ജർക്കിഹോളിക്കെതിരെയുള്ള ലൈംഗികാരോപണ വീഡിയോ പുറത്തെത്തിയത്. ബെംഗളൂരുവിലെ സാമൂഹിക പ്രവർത്തകനും നാഗരിക ഹക്കു ഹോരാട്ട സമിതി പ്രസിഡന്റുമായ ദിനേഷ് കല്ലഹള്ളിയാണ് ജർക്കിഹോളിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. അശ്ലീല വീഡിയോ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് മന്ത്രി യുവതിയെ ചൂഷണം ചെയ്തതായായാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മീഷണർക്ക് ദിനേഷ് കല്ലഹള്ളി പരാതിയും നൽകിയിട്ടുണ്ട്.
വീഡിയോ വ്യാജമാണെന്നും തെറ്റുകാരനെന്ന് കണ്ടെത്തിയാൽ രാഷ്ട്രീയം വിടുമെന്നും ആയിരുന്നു വീഡിയോ പുറത്തുവന്നതിനു പിന്നാലെയുള്ള ജർക്കിഹോളിയുടെ പ്രതികരണം. എന്നാൽ ഇന്ന് ജർക്കിഹോളി രാജിക്കത്ത് മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് കൈമാറുകയായിരുന്നു. ജർക്കിഹോളിയുടെ രാജി സ്വീകരിച്ച യെദ്യൂരപ്പ, അത് ഗവർണറുടെ അംഗീകാരത്തിനായി അയച്ചു. യെദ്യുരപ്പ സർക്കാരിൽ ജലവിഭവ വകുപ്പിന്റെ ചുമതലയായിരുന്നു ജർക്കിഹോളി വഹിച്ചിരുന്നത്.
നേരത്തേ കോൺഗ്രസ് നേതാവും രണ്ടുതവണ മന്ത്രിയുമായ രമേശ് ജാർക്കിഹോളി കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യകക്ഷി സർക്കാരിനെ മറിച്ചിട്ട് ബിജെപിയിലേക്ക് ചുവടുമാറിയ എംഎൽഎ.മാരിലൊരാളാണ്. ഉപതിരഞ്ഞെടുപ്പിൽ ബിജെപി. സ്ഥാനാർത്ഥിയായി വിജയിച്ച ശേഷം മന്ത്രിയാകുകയായിരുന്നു.
ആദ്യം മന്ത്രി ആരോപണം നിഷേധിച്ചെങ്കിലും പാർട്ടി ദേശീയ നേതൃത്വം അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ട്. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും തെരഞ്ഞെടുപ്പിന് ബിജെപി ഒരുങ്ങുന്ന സമയത്താണ് ബിജെപി മന്ത്രിക്കെതിരെ ലൈംഗിക ആരോപണം എന്നത് പ്രതികൂലമായി ബാധിക്കുമെന്ന് നേതൃത്വം വിലയിരുത്തുന്നു. മാർച്ച് നാലിന് ആരംഭിക്കുന്ന കർണാടക നിയമസഭാ സമ്മേളനത്തിലും മന്ത്രിയുടെ ലൈംഗിക പീഡനം വലിയ കോളിളക്കം സൃഷ്ടിക്കും.


