കണ്ണൂർ: വിനോദസഞ്ചാരത്തിന് പോവുകയായിരുന്ന കർണാടക സ്വദേശി കടമ്പേരി ക്ഷേത്ര ചിറയിൽ മുങ്ങിമരിച്ചു. പുത്തൂർ ഹീരാബെനഡി അടുക്കൽ ഹൗസിൽ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ആസിമാ(21)ണ് അതിദാരുണമായി മുങ്ങിമരിച്ചത്. വെള്ളിയാഴ്‌ച്ച വൈകുന്നേരം സ്വദേശത്തു നിന്നും വയനാട്ടിലേക്ക് പുറപ്പെട്ട വിനോദ സഞ്ചാരത്തിലെ അംഗങ്ങളിലൊരാളാണ് മരിച്ചത്.

വയനാട്ടിലേക്ക് കാറിൽ പുറപ്പെട്ട ഇവർ ഇന്നലെ വൈകുന്നേരം കാഞ്ഞങ്ങാട്ടെത്തി ഹോട്ടൽ മുറിയിൽ താമസിച്ചതിനു ശേഷം ശനിയാഴ്‌ച്ച രാവിലെയാണ് കണ്ണൂരിലേക്ക് പുറപ്പെട്ടത്. ഗൂഗിൾമാപ്പിൽ തിരഞ്ഞു കടമ്പേരി വഴി എളുപ്പമാണെന്ന് കരുതിയാണ് അതുവഴി വന്നത്. കടമ്പേരി ചിറകണ്ടു വാഹനം നിർത്തി സംഘത്തിലെ രണ്ടു പേർ അവിടെ കുളിക്കാനിറങ്ങുകയായിരുന്നു.

എന്നാൽ നീന്തുന്നതിനിടെയിൽ ആസീം ചെളിയിൽ താഴുകയായിരുന്നു. ഉടൻ നാട്ടുകാർ ഓടിയെത്തി പുറത്തെടുത്ത് ബക്കളം എം.വിആർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സമീപകാലത്തായി ഈ ചിറയിൽ നടന്ന മൂന്നാമത്തെ മുങ്ങിമരണമാണ് ആസീമിന്റെത്.മൃതദേഹം പരിയാരത്തെ കണ്ണൂർമെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.