തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ കുറുമാത്തൂർ വെള്ളാരംപാറ പൊലീസ് ഡംബിങ്ങ് യാർഡിന് സമീപം ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരായ രണ്ടുപേർ മരിച്ചു. മാട്ടൂൽ അതിർത്തിയിലെ ഷാഹിദ് ബായൻ(19), പുളിമ്പറമ്പിലെ കാനത്തിൽ കൊഴുക്കൽ അഷറഫ്(44) എന്നിവരാണ് മരിച്ചത്.

ബുധനാഴ്‌ച്ച സന്ധ്യയോടെയാണ് അപകടം നടന്നത്. ഇരിട്ടിയിൽ നിന്നും തളിപ്പറമ്പിലേക്ക് വരികയായിരുന്ന കെ.എൽ 60 സി 1515 കാടത്തറ എന്ന സ്വകാര്യ ബസും ശ്രീകണ്ഠാപുരം ഭാഗത്തേക്ക് പോകുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിൽ വന്ന ബസിനടിയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു സ്‌കൂട്ടർ. മൃതദേഹങ്ങൾ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

പരേതനായ അബ്ദുള്ള-മറിയം ദമ്പതികളുടെ മകനാണ് അഷറഫ്.

ഭാര്യ: റുഖിയ.മക്കൾ: ഫാത്തിമത്തുൽ ഫിദ, ഇർഷാദ്.

സഹോദരങ്ങൾ: ഉമ്മർ, അബൂബക്കർ, ഹസൻ, ഹുസൈൻ, നബീസ, സൈനബ.

മാട്ടൂൽ അതിർത്തിയിലെ ഷാഫി-കുഞ്ഞാമിന ദമ്പതികളുടെ മകനാണ് ഷാഹിദ്. സഹോദരങ്ങൾ: ഷെഫിന, ഷെമീന, നാഫി, ഫാത്തിമ, അയാഷ്.

സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ തളിപറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്.