ഇടുക്കി: കേരളത്തെ നടുക്കി ക്രൂരബലാത്സംഗത്തിന്റെ വാർത്തകൂടി പുറത്ത്. തൊടുപുഴയിൽ വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് 46 വയസ്സുള്ള ഭിന്നശേഷിക്കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു. വീട്ടിൽ അറ്റകുറ്റപ്പണിക്കുവന്ന കരിങ്കുന്നം സ്വദേശിയായ മനുവെന്ന ആളാണ് അക്രമി. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏപ്രിൽ നാലിനാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ ജോലിക്കുവന്ന പ്രതി 76-കാരിയായ അമ്മയെ മുറിയിൽ പൂട്ടിയിട്ട ശേഷം ഭിന്നശേഷിക്കാരിയെ പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. അവശനിലയിലായ മകളെ പിന്നീട് അമ്മതന്നെയാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് ശേഷം തൊടുപുഴ ഡിവൈഎസ്‌പിക്കാണ് ഇവർ പരാതി നൽകിയത്.

വീട്ടിൽ അതിക്രമിച്ച് കയറൽ, ആവർത്തിച്ചുള്ള ബലാത്സംഗം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ട്.മജിസ്‌ട്രേറ്റ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്ന ഘട്ടത്തിലാണ് ബലാത്സംഗം നടന്നുവെന്ന കാര്യം വ്യക്തമാകുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കരിങ്കുന്നം പൊലീസ് മനുവിനെ അറസ്റ്റ് ചെയ്തത്.

കേസിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്. പ്രതിയെ പൊലീസ് വിശദമായി ചോദ്യംചെയ്തുവരുകയാണ്.