മലപ്പുറം: ഹോട്ടൽ മുറിയിൽ ഒളിക്യാമറ വെച്ച് പ്രതിശ്രുത വധൂവരന്മാരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചേലേമ്പ്ര സ്വദേശി മക്കാടംപള്ളി വീട്ടിൽ അബ്ദുൽ മുനീർ(35) എന്നയാളെയാണ് അറസ്റ്റിലായത്. പ്രതിശ്രൂത വരനും വധുവും കോഴിക്കോട് ഹോട്ടൽ മുറിയിൽ താമസിച്ചപ്പോൾ പ്രതി പ്രത്യേക ക്യാമറ ഉപയോഗിച്ച് ഇരുവരുടേയും സ്വകാര്യ ദൃശ്യം പകർത്തി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്യുക ആയിരുന്നു.

കോഴിക്കോട് നിന്നും കഴിഞ്ഞ ദിവസം തിരൂർ പൊലീസ് ആണ് ഇയാളെ പിടികൂടിയത്. കോഴിക്കോട്ടെ ഹോട്ടലിൽ മാസങ്ങൾക്കു മുമ്പാണ് ദമ്പതികൾ റൂമെടുത്ത് താമസിച്ചത്. ഇരുവരും മടങ്ങുകയും ചെയ്തു. പിന്നാലെ് പ്രതി സ്വകാര്യ ദൃശ്യങ്ങൾ കൈവശമുണ്ടെന്നു പറഞ്ഞു പണം ആവശ്യപ്പെടുകയും ഇരുവരേയും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് യുവാവ് പൊലീസിൽ പരാതി നൽകുക ആയിരുന്നു.

തിരൂർ കുറ്റൂർ സ്വദേശിയായ യുവാവിന്റെ പരാതിയിൽ അന്വേഷണം നടത്തി പ്രതിയെ കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ലാപ്‌ടോപ്പും കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച ക്യാമറയും പൊലീസ് കണ്ടെടുത്തു. തിരൂർ സിഐ ജിജോ എം.ജെ യുടെ നേതൃത്വത്തിൽ എസ്‌ഐ വിപിൻ. കെ.വി സി.പി.ഒ മാരായ ധനീഷ്‌കുമാർ, അരുൺ, ദിൽജിത്ത്, സതീഷ് കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.