Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഞ്ചേരിയിലെ സത്യസരണി മതപഠനകേന്ദ്രത്തിൽ പൊലീസ് പരിശോധന; തിരുവനന്തപുരത്ത് നിന്നും വിവാഹത്തിന് മുമ്പ് മുങ്ങിയ യൂവതി അടക്കം നിരവധി പേരെ കണ്ടെത്തി; എഴുപത് പേർ മതം മാറിയതിന്റെ രേഖകളും കണ്ടെത്തി; തർബിയത്ത് ഇസ്‌ളാം സഭ ഈ വർഷം മതംമാറ്റിയത് 363 പേരെ

മഞ്ചേരിയിലെ സത്യസരണി മതപഠനകേന്ദ്രത്തിൽ പൊലീസ് പരിശോധന; തിരുവനന്തപുരത്ത് നിന്നും വിവാഹത്തിന് മുമ്പ് മുങ്ങിയ യൂവതി അടക്കം നിരവധി പേരെ കണ്ടെത്തി; എഴുപത് പേർ മതം മാറിയതിന്റെ രേഖകളും കണ്ടെത്തി; തർബിയത്ത് ഇസ്‌ളാം സഭ ഈ വർഷം മതംമാറ്റിയത് 363 പേരെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദുരൂഹസാഹചര്യത്തിൽ കാണാതായ തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകൾ അപർണയെ (21) മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയിൽ പൊലീസ് കണ്ടെത്തി. ദുബായിലെ സോഫ്റ്റ്‌വെയർ എൻജിനീയറുമായി വിവാഹമുറപ്പിച്ചിരുന്ന അപർണയെ വിവാഹത്തിന് പതിനഞ്ച് ദിവസം മുൻപാണ് കാണാതായത്. സത്യസരണിയിൽ പൊലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. മലപ്പുറം സ്വദേശി ആഷിക്കുമായുള്ള അപർണയുടെ വിവാഹം മഞ്ചേരി നഗരസഭയിൽ രജിസ്റ്റർ ചെയ്തതിന്റെ രേഖകളും കണ്ടെടുത്തു. മതപഠനത്തിനായി അവിടെ തുടരുകയാണെന്ന് അപർണ പൊലീസിന് മൊഴിനൽകി.

 സംസ്ഥാന രഹസ്യാന്വേഷണവിഭാഗവും അന്വേഷണം ആരംഭിച്ചു. അപർണയെ തിരിച്ചെത്തിക്കണമെന്ന് അമ്മ മിനി വിജയൻ എ.ഡി.ജി.പി ബി.സന്ധ്യക്ക് പരാതിനൽകി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അപർണയ്ക്ക് പുതുതായി പാസ്‌പോർട്ട് എടുത്തതായി സംശയമുള്ളതിനാൽ രാജ്യം വിടുന്നത് തടയണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സത്യസരണിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ എഴുപത് ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ മതംമാറ്രിയതിന്റെ രേഖകളും പിടിച്ചെടുത്തു. മതപഠനത്തിനായാണ് പെൺകുട്ടികളെ താമസിപ്പിച്ചിരിക്കുന്നതെന്നാണ് സത്യസരണി അധികൃതരുടെ വിശദീകരണം.

ബി.എ.എം.എസ് വിദ്യാർത്ഥിനിയായ കണ്ണൂരിലെ ബ്രാഹ്മണ പെൺകുട്ടിയും സംഘത്തിലുണ്ടെന്ന് മഞ്ചേരി സി. ഐ അറിയിച്ചു. എല്ലാവരുടേയും ചിത്രങ്ങളും മൊഴിയും മതപരിവർത്തനത്തിന്റെ രേഖകളും പൊലീസ് ശേഖരിച്ചു. കാസർകോട്ട് ബി.ഡി.എസ് പഠനത്തിനിടെ ഐസിസിലേക്ക് റിക്രൂട്ട്‌ചെയ്തതായി പൊലീസ് സംശയിക്കുന്ന ആറ്റുകാലിലെ നിമിഷയെ എത്തിച്ചതും സത്യസരണിയിലാണ്. നിമിഷയെയും കൊച്ചിയിലെ മെറിനേയും 2014സെപ്റ്റംബറിൽ മുംബയിലെത്തിച്ച് ജുമാമസ്ജിദ് ഒഫ് ബോംബെട്രസ്റ്റ് മുഖേന ആർഷി ഖുറേഷിയും റിസ്വാൻഖാനും ചേർന്ന് മതംമാറ്റിയെന്നും പിന്നീട് മതപഠനത്തിനായി നിമിഷയെ മഞ്ചേരിയിലെത്തിച്ചെന്നാണ് നിഗമനം. മുംബയിലെ ട്രസ്റ്റുമായി സത്യസരണിക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. നിമിഷ കരസേനയിലെ ക്യാപ്റ്റന്റെ സഹോദരിയാണ്. ഇതിനു പിന്നാലെയാണ് കരസേന ഉദ്യോഗസ്ഥയുടെ മകളായ അപർണയേയും കാണാതായത്. ആർഷിഖുറേഷിയും റിസ്വാൻഖാനും ചേർന്ന് കേരളത്തിൽ നിന്നടക്കം 700ലേറെ പേരെ മുംബയിലെത്തിച്ച് മതംമാറ്റിയ ശേഷം വിവാഹം നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രേഖകളിൽ വധൂവരന്മാരുടെ രക്ഷിതാക്കളായും സാക്ഷികളായും ഇരുവരുടേയും പേരുകളാണുള്ളത്. മുംബയ് കല്യാണിലെ വിവാഹബ്യൂറോയുടെ മറവിലായിരുന്നു വിവാഹങ്ങൾ.

മഞ്ചേരി സത്യസരണി ചാരിറ്റബിൾ ട്രസ്റ്റിനെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് ട്രസ്റ്റ് ചെയർമാൻ ടി.അബ്ദുറഹ്മാൻ ബാഖവി അറിയിച്ചു. ഇവിടെ നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടില്ല. തിരുവനന്തപുരം സ്വദേശിയായ അപർണ എന്ന ആയിഷ ഹൈക്കോടതിയിൽ ഹാജരായി 2016 ഏപ്രിൽ എട്ടിനാണ് ഇവിടെ അഡ്‌മിഷൻ നേടുന്നത്. നിലമ്പൂർ മരുത സ്വദേശിയായ കെ. ശ്രീകാന്ത് 2015 സെപ്റ്റംബർ 21നാണ് സ്ഥാപനത്തിൽ എത്തിയത്. രക്ഷിതാക്കൾ പരാതി നൽകിയതിനാൽ സെപ്റ്റംബർ 23ന് നിലമ്പൂർ കോടതിയിൽ ഹാജരായ ശേഷം 26ന് തിരിച്ചെത്തി. പഠനം പൂർത്തിയാക്കി ഡിസംബർ ഒന്നിന് സ്ഥാപനംവിട്ടു. ഇപ്പോൾ ശ്രീകാന്ത് സ്ഥാപനത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തുവന്നതിന്റെ പിന്നിലും അപർണയെ വേട്ടയാടുന്നതിന് പിന്നിലും സംഘപരിവാർ കേന്ദ്രങ്ങളാണ്. സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്നതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

സ്വന്തം ഇഷ്ടപ്രകാരമാണ് മതപഠനത്തിന് മഞ്ചേരി സത്യസരണിയിൽ എത്തിയതെന്ന് അപർണ എന്ന ആയിഷയും പറഞ്ഞു. എട്ടാം കഌസ് മുതലാണ് ഇസഌമിക വിശ്വാസം ഉൾക്കൊണ്ടത്. കൂട്ടുകാരിൽ നിന്നാണ് ഇസഌമിനെപ്പറ്റി അറിഞ്ഞത്. സത്യസരണിയിൽ അഡ്‌മിഷൻ നേടുന്നത് എയ്‌റോനോട്ടിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയ ശേഷമാണ്. കോഴിക്കോട് തർബിയത്തിൽ നിന്നാണ് സ്വന്തം ഇഷ്ടപ്രകാരം സത്യസരണിയിലെത്തിയത്. പഠനം പൂർത്തിയാക്കി വീട്ടിലേക്കു തന്നെ തിരിച്ചുപോവും. കാമ്പസ് ഇന്റർവ്യൂവിൽ പങ്കെടുത്ത് ജോലിക്ക് ശ്രമിക്കും. അമ്മയുമായി ഇപ്പോഴും അടുത്ത ബന്ധമുണ്ട്. വിളിക്കാറുമുണ്ട്. ബന്ധുക്കളടക്കം ഒരുപാടുപേർ അമ്മയെ ഭീഷണിപ്പെടുത്തുന്നതുകൊണ്ടാവും അമ്മ മാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചതെന്നും അപർണ പറഞ്ഞു.

എയ്‌റോനോട്ടിക്കൽ എൻജിനിയറിങ് വിദ്യാർത്ഥിയായ മകൾ അപർണ വിജയൻ (21) വിവാഹത്തിന് 15 ദിവസം മുൻപ് വീട്ടിൽനിന്നു പോയെന്ന് പരാതിയാണ് നിർണ്ണായകമായത്്. തുടർന്ന് മതം മാറിയെന്നും മലയാളികളെ കാണാതായ വിവരം പുറത്തായ ശേഷം മകളുമായി ബന്ധപ്പെടാനാകുന്നില്ലെന്നും ചൂണ്ടിക്കാട്ടി മാതാവ് മിനി വിജയൻ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകി. അന്വേഷണം നടത്തി ഓഗസ്റ്റ് 29ന് റിപ്പോർട്ട് നൽകാൻ ഡി.ജി.പിക്ക് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവു നൽകി. മകളെ തീവ്രവാദത്തിന് ഇരയാക്കി വിദേശത്തേക്ക് കടത്തുമെന്നും ഐസിസിൽ ചേർക്കുമെന്നും ഭയപ്പെടുന്നതായും പരാതിയിലുണ്ടായിരുന്നു. ഇതോടെയാണ് സത്യസരണി പൊലീസ് റെയ്ഡ് നടത്തിയത്. മിനിയുടെ ഭർത്താവ് വിജയകുമാർ നേരത്തേ മരണമടഞ്ഞതാണ്.

തിരുവനന്തപുരം ആറ്റുകാൽ സ്വദേശി നിമിഷയെ കടത്തിക്കൊണ്ടുപോയി മതം മാറ്റിയവരാണ് തന്റെ മകളെയും മതം മാറ്റിയതെന്ന് മിനിയുടെ പരാതിയിലുണ്ടായിരുന്നു. എറണാകുളം ജുവൽ എജ്യൂക്കേഷണൽ ട്രസ്റ്റിൽ എയ്‌റോനോട്ടിക്കൽ എൻജിനിയറിങ് വിദ്യാർത്ഥിയായിരുന്നു അപർണ. ചില കൂട്ടുകാരികളുടെ നിർബന്ധത്തിന് വഴങ്ങി ഹാസ്മിൻ എന്ന സ്ത്രീ നടത്തുന്ന ഹോസ്റ്റലിലേക്ക് താമസം മാറിയിരുന്നു. അപർണയുടെ വിവാഹം കഴിഞ്ഞ ഏപ്രിൽ 11ന് നിശ്ചയിച്ചിരുന്നു. കോഴ്‌സ് കഴിഞ്ഞ മാർച്ച് 30ന് മകളെ വിളിക്കാൻ ഹോസ്റ്റലിൽ ചെന്നപ്പോൾ അപർണ എന്ന പേരിൽ ആരും അവിടെ താമസിച്ചിട്ടില്ലെന്നറിഞ്ഞു. തുടർന്ന് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അയിഷ എന്ന കൂട്ടുകാരിയോടൊപ്പം അപർണ പോയെന്നാണ് പൊലീസിന് ലഭിച്ച വിവരം. അപർണയുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു.

പിന്നീടുള്ള അന്വേഷണത്തിൽ അപർണ കോഴിക്കോട്ടെ ഒരു പള്ളിയിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തെർബിയത്ത് ഇസ്ലാംസഭ മുക്താർ എന്ന പള്ളിയിലെ സി.സി ടിവി ദൃശ്യത്തിൽ അപർണയുടെ ചിത്രമുണ്ടെന്ന് കണ്ടെത്തിയതായും പരാതിയിൽ പറയുന്നു. ഹൈക്കോടതിയിൽ ഹർജി നൽകിയപ്പോൾ സുമയ്യ എന്ന സ്ത്രീയാണ് അപർണയെ എത്തിച്ചത്. കുട്ടിക്ക് പ്രായപൂർത്തിയായതിനാൽ കോടതി അവളുടെ ഇഷ്ടപ്രകാരം സുമയ്യയ്‌ക്കൊപ്പം വിട്ടയച്ചു. അപർണ ഇപ്പോൾ മഞ്ചേരിയിലെ സത്യസരണി ചാരിറ്റബിൾ ട്രസ്റ്റിലുണ്ടെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പൊലീസ് നടപടി.

തർബിയത്ത് ഇസ്‌ളാം സഭ ഈ വർഷം മതംമാറ്റിയത് 363 പേരെ

കോഴിക്കോട്ടെ കുണ്ടുങ്ങലിൽ പ്രവർത്തിക്കുന്ന തർബിയത്ത് ഇസ്‌ളാം സഭ കഴിഞ്ഞ ഏഴു മാസത്തിനുള്ളിൽ 363 പേരെ മതം മാറ്റിയതായി കണ്ടെത്തി. ഈ വർഷം ജനുവരി മുതൽ ജൂലായ് 26 വരെയാണ് ഇത്രയും പേരെ ഇസ്ലാം മതത്തിൽ ചേർത്തത്. സംസ്ഥാന ഇന്റലിജൻസ് വിഭാഗം ആഭ്യന്തരവകുപ്പിന് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകി. അടുത്തിടെ ഇവിടെ എത്തിയവരെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഐസിസിൽ കേരളത്തിൽ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്ത സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് വിവരശേഖരണം നടത്തിയത്. കാസർകോട്ടെ തൃക്കരിപ്പൂരിൽ കാണാതായ അബ്ദുൾ റഷീദിന്റെ ഭാര്യ എറണാകുളം സ്വദേശി സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷ ഈ കേന്ദ്രത്തിൽ എത്തിയെന്ന സംശയം പൊലീസിനുണ്ട്.

ഇതര സമുദായങ്ങൾക്കുള്ള ഇസ്‌ളാം മതപഠനകേന്ദ്രമെന്ന നിലയിൽ 1936ൽ പ്രവർത്തനം തുടങ്ങിയ സ്ഥാപനമാണ് തർബിയത്ത് ഇസ്‌ളാം സഭ. ഇവിടെ ഖുറാൻ പഠനം, പ്രാർത്ഥനാ പരിശീലനം, ഇസ്‌ളാം ചരിത്രപഠനം എന്നിവയ്ക്ക് സൗകര്യമുണ്ട്. ഒരു മാസം 50 പേർക്ക് വരെ പ്രവേശനം നൽകുമെന്നാണ് സ്ഥാപനമേധാവികളുടെ വിശദീകരണം. താമസം, ഭക്ഷണം, മരുന്ന് എന്നിവ ഇവിടെ സൗജന്യമാണ്. വിദ്യാസമ്പന്നരാണ് എത്തിയവരിൽ ഏറെയും. അന്തേവാസികൾക്ക് മുസ്‌ളിം പേര് നൽകും. മതപഠനത്തിന് ശേഷം ഇവരെ സ്വന്തം നാടുകളിൽ തന്നെ അയയ്ക്കുമെന്നാണ് സഭ അവകാശപ്പെടുന്നത്. സ്വമേധയാ ഇസ്‌ളാം മതം സ്വീകരിക്കാൻ വരുന്നവരാണ് ഇവരെന്നും സഭ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP