അടൂർ: പതിനാല് വർഷം മുൻപ് പിതാവിനെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവ് സ്വന്തം സഹോദരനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചുവെന്ന കേസിൽ അറസ്റ്റിൽ. ചൂരക്കോട് രാജ് ഭവനിൽ ശ്രീരാജ്(34) ആണ് അറസ്റ്റിലായത്. സഹോദരൻ അനുരാജി(35)നെയാണ് വെട്ടിയത്. പൊലീസ് അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബുധനാഴ്ച പുലർച്ചെ ഒന്നിനാണ് സംഭവം. സഹോദരങ്ങൾ തമ്മിൽ വീട്ടിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. 2009-ൽ അച്ഛൻ സദാശിവൻ പിള്ളയെയും ഇദ്ദേഹത്തിന്റെ സുഹൃത്ത് പ്രസന്നകുമാറിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീരാജ്. മാതാവിനെ ദേഹോപദ്രവം ഏൽപ്പിച്ചതിന് 2021 ൽ ഇയാൾക്കെതിരെ അടൂർ പൊലീസ് സ്റ്റേഷനിൽ കേസുണ്ട്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്‌പെക്ടർ ശ്രീകുമാർ, എസ്‌ഐ മനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.