ന്യൂഡൽഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 12 മരണം. അടുത്ത രണ്ടു ദിവസങ്ങളിൽ മഴ കൂടുതൽ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് കനത്ത മഴ തുടരുന്നത്.

ഡൽഹിയിൽ ഫ്‌ളാറ്റിലെ സീലിങ് തകർന്ന് 58 വയസ്സുകാരിയായ സ്ത്രീ മരിച്ചു. രാജസ്ഥാനിൽ മഴക്കെടുതിയിൽ നാലു പേർ മരിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ കനത്ത മഴയിൽ വീട് തകർന്ന് ഇന്നു പുലർച്ചെ സ്ത്രീയും ആറു വയസ്സുള്ള മകളും മരിച്ചു. ഹിമാചൽ പ്രദേശിലെ ഷിംലയിൽ സമാനമായ സംഭവത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഇന്നലെ രണ്ടു സൈനികർ മുങ്ങിമരിച്ചിരുന്നു

ഡൽഹിയിൽ ഈ സീസണിലെ ഏറ്റവും ശക്തമായ മഴയാണ് രണ്ടു ദിവസമായി പെയ്യുന്നത്. ദേശീയ തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നു വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ നഗരത്തിൽ 153 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിത്. 1982ന് ശേഷം ജൂലൈയിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന മഴയാണിത്.

ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ഗുരുഗ്രാമിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടും വൈദ്യുതി തടസ്സവും അനുഭവപ്പെട്ടു. എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ഞായറാഴ്ച അവധി ഒഴിവാക്കി ജോലിയിൽ പ്രവേശിക്കാൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ നിർദേശിച്ചു.

രാജസ്ഥാനിലെ രാജ്‌സമന്ദ്, ജലോർ, പാലി, അജ്മീർ, അൽവാർ, ബൻസ്വാര, ഭരത്പുർ, ഭിൽവാര, ബുന്ദി, ചിത്തോർഗഡ്, ദൗസ, ധൗൽപുർ, ജയ്പുർ, കോട്ട എന്നിവയുൾപ്പെടെ ഒമ്പതിലധികം ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തുടർച്ചയായ മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് അമർനാഥ് യാത്ര തുടർച്ചയായ മൂന്നാം ദിവസവും നിർത്തിവച്ചു. ഇന്നലെ റോഡിന്റെ ഒരു ഭാഗം തകർന്ന ശ്രീനഗർ-ജമ്മു ഹൈവേയിൽ മൂവായിരത്തോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.

ഹിമാചൽ പ്രദേശിലെ കുളുവിലെ ബീസ് നദിക്കരയിൽ ദേശീയപാതയുടെ ഒരു ഭാഗം കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് ഒലിച്ചുപോയി. നിരവധി വാഹനങ്ങൾ ഹൈവേയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മാണ്ഡിക്കും കുളുവിനുമിടയിൽ ഗതാഗതം തടസ്സപ്പെട്ടു. ഷിംല, സിർമൗർ, ലാഹൗൾ, സ്പിതി, ചമ്പ, സോളൻ എന്നിവിടങ്ങളിലെ നിരവധി റോഡുകളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും തടസ്സപ്പെട്ടതിനെത്തുടർന്ന് ഹിമാചൽ പ്രദേശിലെ ഏഴ് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബീസ് ഉൾപ്പെടെ നിരവധി നദികളിൽ ജലനിരപ്പ് അപകടനിലയ്ക്കും മുകളിലാണ്.