Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കൊടകര സ്വദേശിയെ വിവാഹം കഴിച്ച് ഡൽഹിക്ക് പോയി; നാട്ടുകാരോടും പറഞ്ഞിരുന്നത് ഇൻകംടാക്‌സ് ഓഫീസറെന്ന്; മറ്റു ചിലരോട് പറഞ്ഞത് ഡിഫൻസ് ഓഫീസറെന്നും; ഇൻഷുറൻസ് ഏജന്റ് വീണത് വൻതുകയ്ക്ക് ഇൻഷുറൻസ് എടുക്കാമെന്ന വാഗ്ദാനത്തിൽ; സബ് കലക്ടർ ചമഞ്ഞൊരുക്കിയ തേൻകെണിയിൽ 17ലക്ഷം കവർന്ന ധന്യ പഠിച്ചകള്ളി

കൊടകര സ്വദേശിയെ വിവാഹം കഴിച്ച് ഡൽഹിക്ക് പോയി; നാട്ടുകാരോടും പറഞ്ഞിരുന്നത് ഇൻകംടാക്‌സ് ഓഫീസറെന്ന്; മറ്റു ചിലരോട് പറഞ്ഞത് ഡിഫൻസ് ഓഫീസറെന്നും; ഇൻഷുറൻസ് ഏജന്റ് വീണത് വൻതുകയ്ക്ക് ഇൻഷുറൻസ് എടുക്കാമെന്ന വാഗ്ദാനത്തിൽ; സബ് കലക്ടർ ചമഞ്ഞൊരുക്കിയ തേൻകെണിയിൽ 17ലക്ഷം കവർന്ന ധന്യ പഠിച്ചകള്ളി

ആർ പീയൂഷ്

തൃശൂർ: ഇൻഷുറൻസ് ഏജന്റിനെ നഗ്‌നചിത്രങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ നോയിഡയിൽ സ്ഥിരതാമസക്കാരിയായ ഇരിങ്ങാലക്കുട ഡിവിഷൻ 9 മാടായിക്കോണം സ്വദേശിനി ധന്യാ ബാലൻ(33) സ്ഥിരം തട്ടിപ്പുകാരിയെന്ന് ക്രൈംബ്രാഞ്ച്. പ്രതിരോധ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥയാണെന്ന് പരിചപ്പെടുത്തി ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗാദാനം ചെയ്ത് ലക്ഷകണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സിറ്റി ക്രൈംബ്രാഞ്ച് എ.സി.പി പി.ശശികുമാറിന്റെ അന്വേഷണത്തിലാണ് തട്ടിപ്പ് കഥകൾ പുറത്ത് വന്നത്.

11 വർഷങ്ങൾക്ക് മുൻപ് ധന്യ കൊടകര സ്വദേശിയെയാണ് വിവാഹം കഴിച്ചത്. വിവാഹ ശേഷം ഇരുവരും ഡൽഹിയിലേക്ക് പോയി എന്നാണ് നാട്ടുകാർ പറയുന്നത്. പിന്നീട് ഇടയ്ക്ക് നാട്ടിലെത്തുമെങ്കിലും നാട്ടുകാരോട് ലോഹ്യത്തിനൊന്നും പോകാറില്ലായിരുന്നു. ധന്യയുടെ മാതാവ് അയൽക്കാരോട് പറഞ്ഞിരുന്നത് ഇൻകം ടാക്സ് ഉദ്യോഗസ്ഥയാണ് എന്നായിരുന്നു. എന്നാൽ ധന്യയുടെ അറസ്റ്റ് കേട്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ. കഴിഞ്ഞ ദിവസമാണ് മാടായിക്കോണത്തെ വീട്ടിൽ നിന്നും ധന്യയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മകളെ പൊലീസ് അറസ്റ്റ് ചെയ്തതിന്റെ ആഘാതത്തിലാണ് മാതാപിതാക്കളും. മാതാപിതാക്കളോടും കളവു പറഞ്ഞാണ് ധന്യ തട്ടിപ്പ് നടത്തിയിരുന്നത്.

പരിചയപ്പെട്ട ആളുകളോട് ഇൻകം ടാക്‌സ് ഓഫീസറാണെന്നും ഡിഫൻസ് ഓഫീസർ ആണെന്നും ഇവർ പറഞ്ഞതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. എം.ബി.എ. കഴിഞ്ഞ യുവതി ഇംഗ്ലീഷും ഹിന്ദിയും നന്നായി കെകാര്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഡൽഹിയിലേക്ക് പോയ അന്വേഷണസംഘം ഡൽഹിയിൽ സ്ഥിരതാമസമാക്കിയ ചില മലയാളികളുടെ സഹായത്തോടെയാണ് ഉത്തർപ്രദേശിലെ നോയിഡയിലാണ് ഇവരുടെ താമസമെന്നു കണ്ടെത്തിയത്. താൻ പ്രതിരോധവകുപ്പിലാണ് ജോലിചെയ്യുന്നതെന്നു പറഞ്ഞ് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഇവർ ശ്രമിച്ചു. എന്നാൽ പ്രതിരോധ വകുപ്പിൽ ഇങ്ങനെയൊരു ഉദ്യോഗസ്ഥയില്ലെന്ന് ക്രൈംബ്രാഞ്ച് സംഘം നേരത്തെ തന്നെ ഉറപ്പു വരുത്തിയിരുന്നു.

തൃശൂരിലെ ഇൻഷുറൻസ് ഏജന്റിനെ കബളിപ്പിച്ച് പണവും സ്വർണ്ണവും തട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിലാണ് ധന്യയുടെ തട്ടിപ്പിന്റെ കഥകൾ പൊലീസ് കണ്ടെത്തുന്നത്. ഐ.എ.എസ് ട്രെയിനിയാണ് എന്ന വ്യാജേന ഇൻഷുറൻസ് കമ്പനി ഏജന്റായ മധ്യവയസ്‌കനെ കളക്ടർ ട്രെയിനിയെന്ന വ്യാജേനയാണ് ഇവർ പരിചയപ്പെട്ടത്. വലിയ തുകയുടെ ഇൻഷുറൻസ് എടുക്കാമെന്നു പറഞ്ഞ് വിവിധ ഹോട്ടൽമുറികളിലും ഫ്‌ളാറ്റുകളിലും വിളിച്ചുവരുത്തി മൊബൈലിൽ പരാതിക്കാരന്റ നഗ്നചിത്രങ്ങൾ പകർത്തി.

തുടർന്ന് അവ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും പരാതിക്കാരന്റെ കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങിയത്. തട്ടിപ്പിനിരയായ ഇൻഷുറൻസ് ഏജന്റ് തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ വെസ്റ്റ് പൊലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. പിന്നീട് ഈ കേസ് സിറ്റി ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ പി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തു.

അന്വേഷണത്തിൽ ധന്യ സ്ഥിരം തട്ടിപ്പുകാരിയാണെന്ന് മനസ്സിലായി. പ്രതിരോധ മന്ത്രാലയത്തിൽ നിന്നും വലിയൊരു തുക ലഭിക്കാനുണ്ടെന്നും അത് ലഭിച്ചാലുടൻ വൻതുകയ്ക്ക് ഇൻഷുറൻസ് എടുക്കാമെന്നും മറ്റും പറഞ്ഞ് പല ഇൻഷുറൻസ് ഏജന്റുമാരെയും ധന്യ കബളിപ്പിച്ചിട്ടുണ്ട്. വൻതുകയ്ക്ക് ഇൻഷുറൻസ് എടുക്കാമെന്ന് വാഗ്ദാനം ചെയ്തതിന് ശേഷം ഇവരുടെ പക്കൽ നിന്നും പണവും സ്വർണ്ണവും കടം വാങ്ങുന്നതാണ് തട്ടിപ്പിന്റെ രീതി. കിട്ടാൻ പോകുന്ന വൻതുകയുടെ ഇൻഷുറൻസിന്റെ പേരിൽ പലരും കടം കൊടുക്കുകയും ചെയ്യും. പണം കയ്യിൽ കിട്ടിയാൽ പിന്നെ കടന്നു കളയുകയാണ് രീതി. എന്നാൽ തൃശൂരിലെ ഏജന്റിനെ ഇവർ പ്രലോഭിപ്പിച്ച് ഫ്ളാറ്റിലെത്തിച്ച് നഗ്‌ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. പതിനേഴരലക്ഷം രൂപയും അഞ്ചുലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമാണ് തട്ടിയെടുത്തത്.

തൃശൂർ വെസ്റ്റ് പൊലീസിൽ ഒരു മാസം മുൻപാണ് പരാതി ലഭിച്ചത്. ലോക്കൽ പൊലീസിന്റെ അന്വേണത്തിൽ ധന്യയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കമ്മീഷ്ണറുടെ നിർദ്ദേശ പ്രകാരം തൃശ്ശൂർ സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ പി. ശശികുമാർ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. അന്വേഷണത്തിൽ ഡൽഹിയിലാണ് താമസമെന്ന് മനസ്സിലാക്കി അവിടെ എത്തിയപ്പോൾ ഉത്തർപ്രദേശിലെ നോയിഡയിലാണെന്ന് വിവരം ലഭിച്ചു. അവിടെയുള്ള മലയാളികളുമായി സംസാരിച്ച് വിവരം ശേഖരിച്ചതോടെയാണ് ധന്യ വലിയ തട്ടിപ്പുകാരിയാണെന്ന് മനസ്സിലായത്. കേസ് ഏറ്റെടുത്ത് കുറഞ്ഞ കാലയളവിൽ തട്ടിപ്പുകാരിയെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് സംഘത്തെ കമ്മീഷ്ണർ അഭിനന്ദിച്ചു. അന്വേഷണ സംഘത്തിൽ തൃശ്ശൂർ സിറ്റി ഷാഡോ പൊലീസിലെ എസ്‌.െഎ. എൻ.ജി. സുവ്രതകുമാർ, എ.എസ്‌.െഎ. ജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി.വി. ജീവൻ എന്നിവരും ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP