- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏബലിനേയും സിറിലിനേയും നഷ്ടപ്പെട്ടിട്ടും അമലിനെ ദുഃഖങ്ങളറിയാതെ വളർത്തി; മരണത്തിൽ ഒരുമിച്ചു സൈജുവും വിബിയും; അമലിനെ തനിച്ചാക്കി ഇരുവരും യാത്രയായതോടെ ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ ബന്ധുക്കളും നാട്ടുകാരും; വഞ്ഞിപ്പുഴ വീട്ടിൽ ദുരന്തങ്ങൾ തുടർക്കഥയായപ്പോൾ
കോട്ടയം: ആദ്യം സഹോദരങ്ങൾ പോയി.. ഇപ്പോൾ എല്ലാമെല്ലാം ആയരുന്നു അപ്പയും അമ്മയും.. വത്തിപ്പുഴ വീട്ടിലെ അമലിനെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതിരിക്കയാണ് ബന്ധുക്കളും നാട്ടുകാരും. തനിക്ക് സ്നേഹം നല്കിയ തണൽമരങ്ങൾ തന്നെ വിട്ടു പോയിരിക്കുന്നു എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ഈ പ്ലസ്ടു കാരന് ഇനിയും സാധിച്ചിട്ടില്ല. ഞായറാഴ്ച്ച തുരുത്തി പുന്നമൂട് ജംക്ഷനിൽ ഉണ്ടായ അപകടത്തിൽ മരിച്ച സൈജുവിന്റെയും വിബിയുടെയും ഏക മകനാണ് അമൽ.
ബന്ധുവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പോയ മാതാപിതാക്കൾ ജീവനോടെ തിരികെ വരില്ല എന്ന യാഥാർഥ്യം ഏറെ വൈകിയാണ് അമലിനെ അറിയിച്ചത്. ഇവർക്കൊപ്പം താമസിക്കുന്ന സൈജുവിന്റെ മാതാവ് മറിയാമ്മയെയും ആദ്യം വിവരം അറിയിച്ചിരുന്നില്ല. പ്രതിസന്ധികൾ പലതും സംഭവിച്ചിട്ടും ജീവിതത്തെ പ്രസാദാത്മകമായി കാണുന്നതായിരുന്നു പിതാവ് സൈജുവിന്റെ രീതി. ഇതിനു കരുത്തായി എപ്പോഴും വിബിയും ഉണ്ടായിരുന്നു. ഇരുവരും മകനെ ദുഃഖങ്ങളൊന്നും അറിയിക്കാതെയാണ് വളർത്തിയത്.
നാഗാലാൻഡിൽ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന സൈജു 12 വർഷം മുൻപാണ് കുടുംബസമേതം നാട്ടിൽ തിരികെയെത്തി കുറിച്ചിയിൽ താമസമാരംഭിച്ചത്. ചങ്ങനാശേരിയിലെ സ്റ്റുഡിയോയിൽ കുറച്ചു കാലം സൈജു ജോലി ചെയ്തിരുന്നു. എന്നും ദുരന്തങ്ങളായിരുന്നു ഈ കുടുംബത്തെ വേട്ടയാടിയിരുന്നത്.
4 വർഷം മുൻപാണ് ഇവരുടെ മകൻ ഏബൽ മരിച്ചത്. രോഗബാധിതനായി ചികിത്സയിൽ ആയിരുന്നു. മറ്റൊരു മകൻ സിറിലും ചെറിയ പ്രായത്തിൽ തന്നെയാണ് മരിച്ചത്. ഇവരുടെ വേർപാട് സൃഷ്ടിച്ച ആഘാതത്തിൽ നിന്നു കരകയറാൻ ഇവർക്കു പ്രേരണയായത് അമലിന്റെ സാന്നിധ്യമായിരുന്നു. ഇപ്പോൾ അമലിനെ തനിച്ചാക്കി ഇരുവരും യാത്രയായപ്പോൾ എന്തു പറഞ്ഞ് അമലിനെ ആശ്വസിപ്പിക്കുമെന്നറിയാതെ വിഷമിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.
എംസി റോഡിൽ തുരുത്തി പുന്നമൂട് ജംക്ഷനിൽ കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ചു കയറിയാണ് സ്കൂട്ടർ യാത്രികരായ സൈജു (43)വും ഭാര്യ വിബി (39)യും മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.45നായിരുന്നു അപകടം. ഇരവിപേരൂരിലുള്ള ബന്ധുവിന്റെ സംസ്കാര ചടങ്ങുകൾക്കായി പോകുകയായിരുന്നു സൈജുവും വിബിയും. ഈ സമയം ചങ്ങനാശേരി ഭാഗത്തുനിന്ന് എത്തിയ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നും ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചു വീണതായും പൊലീസ് പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറുമായി നിരങ്ങിനീങ്ങിയ കാർ സമീപത്തെ ചായക്കടയിൽ ഇടിച്ചാണ് നിന്നത്. പരിക്കേറ്റവരെ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലും ചെത്തിപ്പുഴ ആശുപത്രിയിലും എത്തിച്ചെങ്കിലും സൈജു സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന വിബിയേയും ഗുരുതര പരിക്കുകളോടെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നോർത്ത് പറവൂർ ഏഴിക്കര സ്വദേശി ജോമോനും(47) കുടുംബവും സഞ്ചരിച്ച കാറാണ് അപകടം വിതച്ചത്. പരുമല പള്ളിയിൽ പോയി മടങ്ങുകയായിരുന്നു ഇവർ. കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.