ഇസ്ലാമാബാദ്: ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെ പുകഴ്‌ത്തി മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാശ്ചാത്യ രാജ്യങ്ങൾക്ക്എതിരെ ശക്തമായ നിലപാട് എടുത്തതിനാണ് ഇമ്രാന്റെ പ്രശംസ. വിശേഷിച്ചും, അമേരിക്കയുടെ എതിർപ്പിനെ മറികടന്ന് റഷ്യയുടെ പക്കൽ നിന്ന് എണ്ണ വാങ്ങിയതിന്.

ലാഹോറിൽ നടന്ന പാർട്ടി റാലിയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയങ്കറിന്റെ വീഡിയോ പ്രസംഗത്തിനിടെ ഇമ്രാൻ കാട്ടി. സ്ലോവാക്യയിൽ ജൂണിൽ നടന്ന ബ്രാറ്റിസ്ലാവ ഫോറത്തിന്റെ ദൃശ്യങ്ങളാണ് കാണിച്ചത്.

'പാക്കിസ്ഥാനൊപ്പം സ്വാതന്ത്ര്യം നേടിയ ഇന്ത്യയ്ക്ക് ശക്തമായ നിലപാട് സ്വീകരിക്കാൻ കഴിയുകയും, ജനങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് വിദേശ നയം രൂപീകരിക്കാൻ സാധിക്കുകയും ചെയ്യുമെങ്കിൽ, ഷഹബാസ് ഷരീഫ് സർക്കാരിനെ ആരാണ് പിന്നോട്ടുവലിക്കുന്നത്? ഇമ്രാൻ ചോദിച്ചു. അമേരിക്ക ഇന്ത്യയോട് റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്ന് നിർദ്ദേശിച്ചു. ഇന്ത്യ യുഎസിന്റെ തന്ത്രപ്രധാന പങ്കാളിയാണ്, പാക്കിസ്ഥാനല്ല. ഇത് പറഞ്ഞ ശേഷമാണ് ജയശങ്കറിന്റെ വീഡിയോ പ്ലേ ചെയ്തത്.

ജയശങ്കർ അവരോട് ചോദിക്കുകയാണ്, നിങ്ങൾ അരാണ്? യൂറോപ്പ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നു. ജനങ്ങൾക്ക് ആവശ്യമെങ്കിൽ ഞങ്ങൾ വാങ്ങും. ഇതാണ് സ്വതന്ത്ര രാജ്യമെന്ന് പറയുന്നത്, ഇമ്രാൻ ഇന്ത്യയെ വാഴ്‌ത്തി. എന്നാൽ, അമേരിക്കൻ സമ്മർദ്ദത്തിനോട് എതിർപ്പ് പറയാൻ പാക്കിസ്ഥാന് ധൈര്യമില്ലെന്നും ഇമ്രാൻ പറഞ്ഞു