കൊച്ചി: ഷാരോൺ വധ കേസിലെ പ്രതി ഗ്രീഷ്മക്ക് ഉടൻ ജയിൽ മോചനമുണ്ടാകില്ല. കൊലക്കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം അനുവദിച്ചെങ്കിലും ജയിൽ മോചനം നീളും. പൊലീസ് കസ്റ്റഡിയിലിരികെ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിനാൽ ആ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ ഗ്രീഷ്മയ്ക്ക് പുറത്തിറങ്ങാൻ കഴിയൂ. ഈ കേസിലും ഉടൻ ജാമ്യത്തിന് ഗ്രീഷ്മ ശ്രമിക്കുമെന്നാണ് സൂചന.

ബാത്‌റൂം ക്ലീനർ കഴിച്ച കേസ് പരിഗണിക്കുന്നത് പാറശ്ശാല കോടതിയാണ്. ഈ കേസിൽ ജാമ്യം കിട്ടിയാൽ ഹൈക്കോടതി അനുവദിച്ച ജാമ്യത്തിൽ വിചാരണ കോടതിയായ നെയ്യാറ്റിൻകര കോടതിയിൽ രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കുകയും വേണം. അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ കഴിഞ്ഞ 15 ന് സഹത്തടവുകരുടെ പരാതിയെ തുടർന്ന് ആലപ്പുഴ സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു. ഹൈക്കോടതി ഉപാധികളോയെയാണ് ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടു പോകുന്നതും കൂടി കണക്കിലെടുത്താണ് ജാമ്യം. അന്വേഷണം പൂർത്തിയായതായും ഗ്രീഷ്മ ചൂണ്ടിക്കാട്ടി.

ജാതകദോഷം തീർക്കാൻ സുഹൃത്തായ പാറശ്ശാല, സമുദായപ്പറ്റ്, ജെ.പി. ഭവനിൽ ജയരാജിന്റെ മകൻ ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ് തമിഴ്‌നാട്ടിലെ ദേവിയോട്, രാമവർമൻചിറ, പൂമ്പള്ളിക്കോണം, ശ്രീനിലയത്തിൽ ഗ്രീഷ്മ. ഈ കേസിലെ രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധു, മൂന്നാം പ്രതി അമ്മാവൻ നിർമൽകുമാർ എന്നിവർ കോടതി ജാമ്യത്തിലാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 13, 14-നുമായി ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനു നൽകിയെന്നാണ് കേസ്.

ഗ്രീഷ്മയെ 2022 ഒക്ടോബർ 31 നാണ് അറസ്റ്റിലായത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ 142 സാക്ഷികളും 55 തൊണ്ടിമുതലുകളുമാണുള്ളത്. കൊലപാതകത്തിൽ പങ്കുള്ള ഗ്രീഷ്മയുടെ അമ്മാവനും അമ്മയും കൂട്ടുപ്രതികളാണ്. ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ ആസൂത്രിത കൊലപാതകമാണ് നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സെക്സ് ചാറ്റിലൂടെ ലൈംഗിക ബന്ധത്തിന് വീട്ടിലേക്കു ക്ഷണിച്ചുവരുത്തിയാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും കാർപ്പിക്ക് എന്ന കളനാശിനിയാണ് കഷായത്തിൽ കലർത്തിയതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

കുറ്റപത്രം സമർപ്പിച്ചത് നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിലാണ്. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85ാമത്തെ ദിവസമാണ് കുറ്റപത്രം നൽകിയത്.ജാമ്യം കിട്ടുന്നത് ഒഴിവാക്കാനായിരുന്നു ഇത്. എന്നാൽ വിചാരണ നീളുമെന്ന കാരണത്തിൽ ഹൈക്കോടതിയിൽ നിന്നും ആശ്വാസം കിട്ടി. ഗ്രീഷ്മ കാമുകനായ ഷാരോണിന് കഴിഞ്ഞ വർഷം ഒക്ടോബർ 14 നായിരുന്നു കഷായത്തിൽ വിഷം കലർത്തി നൽകിയത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു.

മരണമൊഴിയിൽപോലും തന്റെ കാമുകിയായിരുന്ന ഗ്രീഷ്മയെ ഷാരോൺ സംശയിച്ചിരുന്നില്ല. പാറശ്ശാല പൊലീസ് ആദ്യം സാധാരണ മരണമെന്ന് നിഗമനത്തിലെത്തിയിരുന്നു. എന്നാൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനും ശേഷം ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നു.മകൾ കൊലപാതകിയാണെന്ന് മനസിലാക്കിയ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാരൻ നായരും ചേർന്ന് തെളിവുകൾ നശിപ്പിച്ചുവെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.

കേസിനാസ്പദമായ സംഭവം നടന്നത് തമിഴ്‌നാട്ടിലായതിനാൽ വിചാരണ തമിഴ്‌നാട്ടിലെ കോടതിയിലേക്കു മാറ്റണമെന്ന ഗ്രീഷ്മയുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നേരത്തെ ഗ്രീഷ്മയുടെ വിചാരണ തമിഴ്‌നാട്ടിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തിരുവനന്തപുരം ജില്ലാ കോടതി തള്ളിയിരുന്നു.