- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെഹ്റുവിനൊപ്പം ഇന്ദിരയ്ക്കൊപ്പം പ്രചരണം; രാജ്നാരായണൻ കേസിൽ ഇന്ദിരയെ വാദിച്ചു തോൽപ്പിച്ചു; ഇന്ദിരയെ ജയിലിൽ അടയ്ക്കാനുള്ള നീക്കത്തിൽ പ്രതിരോധം തീർത്തു; ബിജെപിയുടെ ആദ്യ ട്രഷറർ; ആംആദ്മിക്ക് പിന്നിലെ ചാലക ശക്തി; നിയമത്തിനല്ല നീതിക്ക് ഒന്നാം സ്ഥാനം നൽകണമെന്ന് വാദിച്ച നിയമജ്ഞൻ; കേന്ദ്രമന്ത്രിയുമായി; അഡ്വ ശാന്തിഭൂഷൺ ഓർമ്മകളിലേക്ക്
ന്യൂഡൽഹി: 1980ൽ ബിജെപി രൂപീകരിച്ചപ്പോൾ അതിന്റെ ആദ്യ ദേശീയ ട്രഷററായിരുന്നു ശാന്തിഭൂഷൺ. ആറു വർഷമേ ബിജെപിയിൽ ഉണ്ടായിരുന്നുള്ളൂ. തന്റെ മതനിരപേക്ഷ നിലപാടുകളുടെ പേരിൽ പാർട്ടി വിട്ടു. ആം ആദ്മി പാർട്ടി രൂപീകരണത്തിലും ശാന്തി ഭൂഷൺ പ്രധാന പങ്കുവഹിച്ചു. എന്നാൽ, രണ്ടു വർഷത്തിനുശേഷം പാർട്ടി വിട്ടു. മുൻ കേന്ദ്രമന്ത്രിയും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ ശാന്തി ഭൂഷൺ (97) ഓർമ്മയാകുന്നത് ബഹുമുഖ പ്രവർത്തനങ്ങളിലൂടെ ഏവരുടേയും ആദരവ് പിടിച്ചു പറ്റിയാണ്. അഴിമതിക്കെതിരെയും പൗരാവകാശത്തിനു വേണ്ടിയും നിരന്തരം നിലകൊണ്ട വ്യക്തിയായിരുന്നു ശാന്തിഭൂഷൺ. മൊറാർജി ദേശായി മന്ത്രിസഭ (1977-79) യിൽ നിയമവകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. നിയമജ്ഞനാണെങ്കിലും, നിയമത്തിനല്ല നീതിക്ക് ഒന്നാം സ്ഥാനം നൽകണമെന്ന് വാദിച്ച അഭിഭാഷകനായിരുന്നു ശാന്തി ഭൂഷൺ.
രാജ്യം കണ്ട മികച്ച നിയമജ്ഞരിൽ ഒരാളായിരുന്നു ശാന്തി ഭൂഷൺ. 1974-ൽ ഇന്ദിര ഗാന്ധിയുടെ ലോക്സഭാ തിരഞ്ഞെടുപ്പുവിജയത്തെ ചോദ്യം ചെയ്ത് രാജ് നാരായൺ അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചപ്പോൾ അദ്ദേഹത്തിനു വേണ്ടി ഹാജരായത് ശാന്തി ഭൂഷൺ ആയിരുന്നു. കേസിൽ തിരിച്ചടിയേറ്റ ഇന്ദിരയ്ക്ക് സ്ഥാനം നഷ്ടമാകുകയും ചെയ്തു. 44-ാം ഭരണഘടനാ ഭേദഗതി അവതരിപ്പിച്ചതും ഇദ്ദേഹമാണ്. ഇന്ദിര ഗാന്ധി സർക്കാർ കൊണ്ടുവന്ന 42-ാം ഭരണഘടനാ ഭേദഗതിയിലെ വിവിധ വ്യവസ്ഥകൾ റദ്ദാക്കുന്നതായിരുന്നു 44-ാം ഭരണഘടനാ ഭേദഗതി. സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ എന്ന എൻ.ജി.ഒയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്നു ശാന്തി ഭൂഷൺ. കോർട്ടിങ് ഡെസ്റ്റിനി: എ മെമൊയിർ എന്ന പുസ്തകത്തിന്റെ രചയിതാവു കൂടിയാണ് ശാന്തി ഭൂഷൺ. മുതിർന്ന അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ മകനാണ്.
ഉന്നത ജുഡീഷ്യറിയിലെ ജഡ്ജിമാർ സംശുദ്ധരും കഴിവുള്ളവരുമെന്ന് ഉറപ്പാക്കാനും പോരാട്ടം നടത്തി. ജനത ഭരണകാലത്ത് ശാന്തി ഭൂഷൺ നിയമമന്ത്രി ആയിരിക്കുമ്പോഴാണ് ഭരണഘടനയുടെ 44ാം ഭേദഗതി അവതരിപ്പിക്കുന്നതും അടിയന്തരാവസ്ഥക്കാലത്തുപോലും അടിസ്ഥാന മനുഷ്യാവകാശങ്ങൾ തടയാൻ പാടില്ലെന്നു വ്യവസ്ഥ ചെയ്യുന്നതും. നീതിനിഷേധങ്ങൾ ചോദ്യം ചെയ്യാനുള്ള പൊതുതാൽപര്യ ഹർജികൾ നടത്താനായി സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ എന്ന കൂട്ടായ്മയും അദ്ദേഹം സ്ഥാപിച്ചു. ജവാഹർലാൽ നെഹ്റുവിനായി അലഹാബാദിൽ 1957ൽ ശാന്തി ഭൂഷൺ തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങി, ഇന്ദിര ഗാന്ധിയുടെ കൂടെ. ശാന്തി ഭൂഷന്റെ കുടുംബവും നെഹ്റു കുടുംബവുമായുള്ള സൗഹൃദം അത്ര ഊഷ്മളമായിരുന്നു ആ കാലത്ത്.
പിന്നീട് രാജ് നാരായൻ നൽകിയ തിരഞ്ഞെടുപ്പു കേസിൽ അലഹാബാദ് ഹൈക്കോടതിയിൽ ഇന്ദിര ഗാന്ധിക്ക് എതിരെ ഹാജരാകാൻ അദ്ദേഹത്തിനു മടിയുണ്ടായില്ല. 1971ൽ നൽകിയ കേസാണെങ്കിലും, 1975ൽ ഇന്ദിര ഗാന്ധി കോടതിയിൽ ഹാജരായപ്പോഴാണ് കേസിനു ജനശ്രദ്ധ ലഭിച്ചതെന്നു ശാന്തി ഭൂഷൺ അനുസ്മരിച്ചിട്ടുണ്ട്. 1975 ജൂൺ 12നാണ് ഇന്ദിര ഗാന്ധിക്കെതിരെ വിധി വരുന്നത്. രണ്ടാഴ്ച തികയും മുൻപേ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു.
എന്നാൽ, 1978 ഡിസംബർ 20ന് ഇന്ദിര ഗാന്ധിയെ ലോക്സഭയിൽനിന്ന് അയോഗ്യയാക്കാനും ജയിലിൽ അടയ്ക്കാനും ലോക്സഭ തന്നെ തീരുമാനിച്ചതിനെ ശാന്തി ഭൂഷൺ എതിർത്തു. ഭരണപക്ഷം അങ്ങനെ തീരുമാനിക്കുന്നതു തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്നായിരുന്നു ശാന്തി ഭൂഷന്റെ നിലപാട്. ഭാവിയിൽ ഏതു പാർട്ടിയും പ്രതിപക്ഷ നേതാക്കളോട് അങ്ങനെ പെരുമാറും എന്നും വാദിച്ചു. കീഴ് വഴക്കമായി അത് മാറാതിരിക്കാനായിരുന്നു പ്രതിരോധം. നിയമ മന്ത്രിയായിരുന്ന കാലത്ത് ഉന്നത ജുഡീഷ്യറിയിലെ നിയമനങ്ങളിൽ ഒരിക്കൽപോലും ഇടപെടാത്ത മന്ത്രിയായിരുന്നു ശാന്തി ഭൂഷൺ. ചീഫ് ജസ്റ്റിസ് നൽകുന്ന ശുപാർശ അംഗീകരിക്കുകയെന്നതായിരുന്നു രീതി. എന്നാൽ, സീനിയോറിറ്റി നോക്കിയുള്ള ജഡ്ജി നിയമനങ്ങളെ അദ്ദേഹം പിൽക്കാലത്തു ശക്തമായി എതിർത്തു. കഴിവും സംശുദ്ധിയുമാണ് സ്ഥാനക്കയറ്റത്തിനു മാനദണ്ഡമാകേണ്ടതെന്നായിരുന്നു നിലപാട്.
വലിയൊരു പങ്ക് ജഡ്ജിമാരും അഴിമതിക്കാരെന്ന പ്രസ്താവന കോടതിയലക്ഷ്യമെന്നു സുപ്രീം കോടതി പറഞ്ഞപ്പോൾ, പരാമർശം പിൻവലിക്കാൻ തയാറല്ല, ജയിലിൽ പോകാൻ തയാറാണ് എന്നായിരുന്നു മകൻ പ്രശാന്ത് ഭൂഷനുവേണ്ടി ഹാജരായ ശാന്തി ഭൂഷൺ പറഞ്ഞത്. അരുന്ധതി റോയിക്കെതിരായ കോടതിയലക്ഷ്യ കേസിൽ അരുന്ധതിക്കു വേണ്ടിയും മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ളയ്ക്കെതിരെ ഇടമലയാർ കേസിൽ മുൻ മുഖ്യമന്ത്രി വി എസ്.അച്യുതാനന്ദനു വേണ്ടിയും സുപ്രീം കോടതിയിൽ ഹാജരായത് ശാന്തി ഭൂഷണാണ്.
കോൺഗ്രസ് (ഒ)യിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ ശാന്തി ഭൂഷൺ പിന്നീട് ജനതാ പാർട്ടിയിൽ അംഗമായി. 1977 മുതൽ 1980 വരെ രാജ്യസഭാംഗമായിരുന്നു. 1980-ൽ അദ്ദേഹം ബിജെപിയിൽ ചേർന്നു. 1986-ൽ ബിജെപിയിൽനിന്ന് രാജിവെച്ചു. ആം ആദ്മി പാർട്ടിയുടെ സ്ഥാപകനേതാക്കളിൽ ഒരാൾ കൂടിയാണ് ശാന്തി ഭൂഷൺ. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കുറച്ചുകാലമായി ഇദ്ദേഹം പൊതുപ്രവർത്തനത്തിൽ സജീവമായിരുന്നില്ല.