Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202423Thursday

കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി; കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി; അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി കൈയിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് താഴോട്ട് ഇട്ടു; ആൺസുഹൃത്തിനെതിരെ കേസെടുക്കുന്നത് യുവതിയുടെ മൊഴി എതിരെങ്കിൽ മാത്രം

കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി; കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി; അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി കൈയിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് താഴോട്ട് ഇട്ടു; ആൺസുഹൃത്തിനെതിരെ കേസെടുക്കുന്നത് യുവതിയുടെ മൊഴി എതിരെങ്കിൽ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിലെ കൊലപ്പെടുത്തിയത് യുവതി ഒറ്റക്കാണെന്ന് പൊലീസ്. ഇക്കാര്യത്തിൽ വീട്ടുകാർക്ക് അടക്കം പങ്കില്ലെന്നാണ് നിലവിലെ അന്വേഷണത്തിൽ നിന്നും വ്യക്തമായിരിക്കുന്ന കാര്യം. കേസിൽ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് കോടതിയെഅറിയിക്കും.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷം ജുഡീഷ്യൽ കസ്റ്റഡി ആവശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം. പിന്നീട് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രസവിച്ച ഉടൻ കുഞ്ഞ് കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി. 8 മണിയോടെ അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി കൈയിൽ കിട്ടിയ കവറിൽ കുഞ്ഞിനെ പൊതിഞ്ഞ് താഴോട്ട് ഇട്ടു.

പരിഭ്രാന്തിയിൽ ആത്മഹത്യ ചെയ്യാൻ തുനിഞ്ഞുവെന്നും യുവതി പൊലീസിന് മൊഴി നൽകി. അതേസമയം, യുവതിയുടെ മൊഴി എതിരാണെങ്കിൽ മാത്രം ആൺ സുഹൃത്തിനെതിരെ കേസെടുക്കാനാണ് നിലവിൽ അന്വേഷണസംഘം ഉദ്ദേശിക്കുന്നത്. സംഭവത്തിൽ കേസെടുത്ത ബാലാവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

അതേസമയം സംഭവത്തിൽ ബലാത്സംഗത്തിനുകൂടി കേസെടുക്കാൻ പൊലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായതെന്നാണ് യുവതി പ്രാഥമികമായി നൽകിയ മൊഴി. ഇൻസ്റ്റാം ഗ്രാമിൽ റീലുകൾ ചെയ്തിരുന്ന യുവതി അങ്ങനെയാണ് തൃശൂർ സ്വദേശിയായ നർത്തകനുമായി പരിചയപ്പെട്ടത്. ഇയാളിൽ നിന്ന് ഗർഭിണിയായി എന്നും എന്നാൽ കുറേ മാസങ്ങളായി ഇയാളെക്കുറിച്ച് കാര്യമായ വിവരങ്ങളില്ലെന്നുമാണ് യുവതി മൊഴി നൽകിയത്. എന്നാൽ, മൊഴികൾ കൂടുതൽ വ്യക്തമായ ശേഷമേ യുവാവിനെതിരെ നടപടി ഉണ്ടാക്കുകയുള്ളൂ.

നടുക്കമായി എത്തിയ വാർത്ത, മണിക്കൂറുകൾ കൊണ്ട് തെളിയിച്ച് പൊലീസ് മിടുക്കും

ഇന്നലെ രാവിലെ 8.20 ഓടെയാണ് പനമ്പിള്ളി നഗറിലെ വിദ്യാനഗറിലുള്ള റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. സമീപവാസിയായ ജിതിൻ, ഷിപ്യാർഡിലെ സ്‌കൂളിൽ കുട്ടികളെ ഇറക്കിയ ശേഷം തിരികെ വരുമ്പോഴാണ് റോഡിൽ എന്തോ കിടക്കുന്നതു കണ്ടത്. ഒരു വാഹനം അവിടുത്തെ ഫ്‌ളാറ്റിൽനിന്നു പുറത്തേക്ക് പോയെന്നും അത് കടന്നു പോകാൻ തന്റെ വാഹനം ഒതുക്കിയപ്പോഴാണ് റോഡിൽ കുഞ്ഞും കുറിയർ പായ്ക്കറ്റും കിടക്കുന്നതു കണ്ടതെന്നും ജിതിൻ പറയുന്നു.

ഉടൻ പൊലീസിനെ വിളിച്ചു. എട്ടേമുക്കാലോടെ പൊലീസും മാധ്യമ പ്രവർത്തകരും സ്ഥലത്തെത്തി. പ്രഭാത നടപ്പുകാരും അത്യാവശ്യം ഗതാഗതത്തിരക്കുമുള്ള റോഡാണ് ഇത്. എന്നാൽ അവരാരും കുഞ്ഞിനെ കണ്ടിട്ടില്ല എന്നതുകൊണ്ട് എട്ടു മണിയോട് അടുപ്പിച്ചായിരിക്കാം സംഭവമെന്ന് പൊലീസ് കണക്കുകൂട്ടി. ഇതിനിടെ സ്ഥലത്തെ കൗൺസിലർമാരായ അഞ്ജനയും ആന്റണി പൈനുത്തറയും സ്ഥലത്തെത്തി. തുടർന്നാണ് സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നത്. ഈ ദൃശ്യം ലഭിച്ചതാണ് കേസിൽ വേഗം തുമ്പുണ്ടാകാൻ കാരണം.

സമീപത്തുള്ള അപ്പാർട്ട്‌മെന്റിൽനിന്ന് അവിടെ പടർന്നു നിൽക്കുന്ന ചെടികൾക്കിടയിലൂടെ എന്തോ റോഡിലേക്കു വീഴുന്നതാണ് ദൃശ്യത്തിലുണ്ടായിരുന്നത്. 8.11 നായിരുന്നു ഇത്. ഇതോടെ അപ്പാർട്ട്‌മെന്റിലെ ഏതോ ഫ്‌ളാറ്റിൽ നിന്നാണ് കുഞ്ഞിനെ എറിഞ്ഞത് എന്നു സംശയമുയർന്നു. ഏഴു നിലകളുള്ള അപ്പാർട്ട്‌മെന്റിന്റെ, റോഡിലേക്കു തുറക്കുന്ന ഫ്‌ളാറ്റുകളിൽ പൊലീസ് പരിശോധന നടത്തി. എന്നാൽ കാര്യമായ തെളിവുകളൊന്നും ലഭ്യമായില്ല. ഇതിനിടെ, രാവിലെ അപ്പാർട്ട്‌മെന്റിൽനിന്ന് ഇറങ്ങിപ്പോയ വാഹനത്തെപ്പറ്റിയും അന്വേഷണം തുടങ്ങി. എംഎൽഎമാരായ ടി.ജെ.വിനോദ്, ഉമ തോമസ് തുടങ്ങിയവരും ഇതിനിടെ സ്ഥലത്തെത്തി. ഡിസിപി കെ.സുദർശന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പൊലീസും ഫൊറൻസിക് ടീമും ഇൻക്വസ്റ്റ് നടപടികൾ തുടരവേ. സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാംസുന്ദറും സ്ഥലത്തെത്തി. വൈകാതെ ഒരു ഫ്‌ളാറ്റിലെ കുളിമുറിയിൽ രക്തത്തിന്റെ അവശിഷ്ടങ്ങൾ കണ്ടതായി വിവരം ലഭിച്ചു.

പൊലീസ് കേസിൽ പ്രതിയെ കണ്ടെത്തിയെന്ന് ഇതോടെ വ്യക്തമായി. ഇതിനിടെ, യുവതിയുടെ ആരോഗ്യ നിലയിൽ ഉമ തോമസ് ആശങ്ക പ്രകടിപ്പിക്കുകയും വൈദ്യശുശ്രൂഷ നൽകുന്ന കാര്യം പൊലീസുമായി സംസാരിക്കുകയും ചെയ്തു. ഉച്ചയ്ക്ക് 12.50ന് കമ്മിഷണർ പുറത്തു വന്ന്, റോഡിൽ കുഞ്ഞ് വന്നു വീണ സ്ഥലം പരിശോധിച്ചു. ശേഷം മാധ്യമങ്ങളോട് കേസിനെക്കുറിച്ച് വ്യക്തമാക്കി. 23 വയസ്സുള്ള യുവതി പ്രസവിച്ച കുട്ടിയാണ് എന്നും പരിഭ്രാന്തിയും പേടിയും നടുക്കവും വിട്ടുമാറാത്ത അവർ തന്നെ കുഞ്ഞിനെ താഴേക്ക് എറിഞ്ഞെന്നു സമ്മതിച്ചെന്നും കമ്മിഷണർ പറഞ്ഞു. രാവിലെ അഞ്ചു മണിയോടെയാണ് പ്രസവിച്ചത്. മൂന്നു മണിക്കൂറോളം കഴിഞ്ഞാണ് കുഞ്ഞിനെ താഴേക്ക് എറിഞ്ഞത്.

ഒപ്പം, ഈ കേസിലെ നിർണായകമായ ഒരു വിവരം കൂടി അദ്ദേഹം പങ്കുവച്ചു. യുവതി ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനമെന്നും അതിനാൽ അതിജീവിതയെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങൾ പുറത്തു വിടരുത് എന്നും ഈ കേസിൽ അന്വേഷണം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. അതിജീവിതയുടെ മാതാപിതാക്കൾക്ക് മകളുടെ അവസ്ഥയെക്കുറിച്ച് അറിവില്ലായിരുന്നു എന്നും കമ്മിഷണർ പറഞ്ഞു. കുട്ടി ചാപിള്ളയായാണോ ജനിച്ചത്, അതോ കൊലപ്പെടുത്തിയതാണോ തുടങ്ങിയ കാര്യങ്ങൾ പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു. യുവതിയെ പിന്നീട് ജനറൽ ആശുപത്രിയിൽ എത്തിച്ച് പരിശോധനകൾ നടത്തി.

ആമസോൺ കുറിയറിന്റെ ഒരു പായ്ക്കറ്റിൽ പൊതിഞ്ഞാണ് കുഞ്ഞിനെ താഴേക്ക് എറിഞ്ഞത്. ഈ പായ്ക്കറ്റ് രക്തത്തിൽ മുങ്ങിയ അവസ്ഥയിലായിരുന്നു എങ്കിലും ഇതിലെ ബാർ കോഡ് സ്‌കാൻ ചെയ്‌തെടുക്കാൻ പൊലീസിന് സാധിച്ചതാണ് കേസിൽ വേഗം തുമ്പുണ്ടാക്കാൻ കഴിഞ്ഞത്. ഇതോടെ വീട്ടു വിലാസം കിട്ടിയ പൊലീസ് അവിടെ എത്തി. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ അതിജീവിത കുറ്റം സമ്മതിക്കുകയായിരുന്നു. ഒരുമിച്ചിരുത്തിയുള്ള സംസാരത്തിലാണ് മാതാപിതാക്കളും ഇക്കാര്യം അറിഞ്ഞത് എന്ന് പൊലീസ് പറയുന്നു. അങ്ങേയറ്റം പരിഭ്രാന്തിയിലും പേടിയിലുമാണ് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞത് എന്നും പൊലീസ് പറയുന്നു.

യുവതി ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ട് എന്നറിഞ്ഞപ്പോൾത്തന്നെ ഈ ദിശയിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും ഇയാളെ തിരിച്ചറിയുകയും ചെയ്തിരുന്നു. ഇയാളെ നിരീക്ഷിച്ച് വരികയാണെന്നാണ് പൊലീസ് പറയുന്നത്. ഒരു സാധാരണ പ്രഭാതത്തിൽ തുടങ്ങിയ അസാധാരണ സംഭവങ്ങൾക്ക് അഞ്ചു മണിക്കൂറിനു ശേഷം ഞെട്ടിക്കുന്ന പരിസമാപ്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP